എല്ലാ അമ്മൂമ്മമാര്‍ക്കും പ്രിയപ്പെട്ടവരാണ് അവരുടെ കൊച്ചുമക്കള്‍. ജോലികള്‍ക്കായി അച്ഛനമ്മമാര്‍ പോകുമ്പോള്‍ അവരുടെ മക്കളെ സ്വന്തം മക്കളായി തന്നെ നോക്കുന്നത് അമ്മൂമ്മമാരാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ് അവരുടെ കൊച്ചുമക്കള്‍. അവര്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നു എന്ന് അറിയുമ്പോള്‍ ഒരിക്കലും അവരുടെ അമ്മുമ്മമാര്‍ക്ക് വെറുതെ ഇരിക്കാന്‍ സാധിക്കുന്നില്ല. അതുപോലെ ആന ഇറങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞ് തന്റെ കൊച്ചുമകനെ തേടി പോയതാണ് കല്ല്യാണി അമ്മയും. ഒടുവില്‍ ആനയുടെ ചവിട്ടേറ്റ് മരിക്കേണ്ടി വന്നത്.
കല്യാണിയമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമൊക്കെ എന്നും പ്രാണനായിരുന്നു. അവരെയെല്ലാം അത്രമേല്‍ സ്നേഹിച്ചിരുന്ന ആ ആമ്മ കാട്ടാനയുടെ കാലിനടിയില്‍പ്പെട്ട് പ്രാണന്‍ വെടിയുമ്പോഴും അവശേഷിപ്പിച്ചു സ്നേഹക്കരുതലിന്റെ ഹൃദയതാളം. കൊച്ചുമോന്‍ അബിന്‍ കൃഷ്ണയ്ക്ക് ഒന്നും പറ്റിയിട്ടില്ലെന്നും അവന്‍ സുരക്ഷിതനെന്നും ആ അമ്മൂമ്മ അറിഞ്ഞുകാണില്ല. അവരുടെ വിയോഗമറിഞ്ഞ് എത്തിയവര്‍ മന്ത്രിച്ചിട്ടുണ്ടാകും, കൊച്ചുമോന്‍ ഇതാ അമ്മേ സുരക്ഷിതനായിരിക്കുന്നു-ശാന്തമായി ഉറങ്ങുക എന്നേയ്ക്കുമായി. കിഴക്കേ ചാത്തല്ലൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച കല്യാണിയമ്മയുടെ പൗത്രനാണ് അബിന്‍ കൃഷ്ണ. കിഴക്കേ ചാത്തല്ലൂര്‍ ജെഎഎം യുപി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയാണ്. 'എന്റെ ജീവന് കരുതലേകാന്‍ ഓടി വന്നതായിരുന്നു അമ്മൂമ്മ. ഞങ്ങളോട് അമ്മൂമ്മയ്ക്ക് അത്ര സ്നേഹമായിരുന്നു.'' - അബിന്‍ പൊട്ടിക്കരഞ്ഞു.
മക്കളോടും പേരമക്കളോടും കല്യാണിയമ്മയ്ക്ക് അളവറ്റ സ്നേഹമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. എപ്പോഴും അവരുടെ പിന്നാലെ കാണും. വ്യാഴാഴ്ച രാവിലെ കാട്ടാന ഇറങ്ങിയെന്ന വിവരം മകന്‍ ഷില്‍ജുവാണ് അമ്മയെ അറിയിച്ചത്. ഇതോടെ ആ അമ്മ മനസ്സ് പിടഞ്ഞു. പേരക്കുട്ടി അനാമിക സ്‌കൂളില്‍ പോയിരുന്നു. അനാമികയുടെ സഹോദരനായ അബിന്‍ കൃഷ്ണയ്ക്ക് ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷ. ആന ഇറങ്ങിയ വിവരമറിഞ്ഞ സമയം അബിന്‍കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത ചോലയില്‍ കുളിക്കാന്‍ പോയതാകുമെന്ന് കരുതി വിളിക്കാന്‍ ചെന്നതായിരുന്നു കല്യാണിയമ്മ. കല്യാണിയമ്മയുടെ ഭര്‍ത്താവ് 10 വര്‍ഷം മുന്‍പ് മരിച്ചതാണ്. മകന്റെ കൂടെയാണ് ഇവര്‍ താമസം.
മകന്‍ ജില്‍ജുവിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് കല്ല്യാണി മരിക്കുന്നത്.
ആനയുടെ മുന്‍പില്‍പെട്ട അമ്മയുടെ കരച്ചില്‍ ജില്‍ജുവിന്റെ നെഞ്ചില്‍ മുഴങ്ങുന്നുണ്ട്. അമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപോകുന്നത് ഫോണിലൂടെ കേള്‍ക്കുമ്പോള്‍ അത് എന്നെന്നേക്കുമായി നിലയ്ക്കുകയാണെന്നു കരുതിയില്ല. പതിവുപോലെ രാവിലെ ഓട്ടുപാറക്കുണ്ട് മലയില്‍ ടാപ്പിങ്ങിനു പോയതായിരുന്നു. ഭാര്യ എടവണ്ണയില്‍ ജോലിക്കു പോയിരുന്നു. ടാപ്പിങ്ങിനു പോയതിനു ശേഷമാണ് പ്രദേശത്ത് ആനയെ അകറ്റാന്‍ വനപാലകര്‍ എത്തിയ വിവരം അറിഞ്ഞത്. മകന്‍ അബിന്‍ കൃഷ്ണ (അച്ചു) കൂട്ടുകാര്‍ക്കൊപ്പം കമ്പിക്കയം വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനും ആ ഭാഗങ്ങളില്‍ കളിക്കാനും പോകാറുണ്ട്. അമ്മയോട് കരുതിയിരിക്കണമെന്നു പറയാനായിരുന്നു ഫോണില്‍ വിളിച്ചത്.
അച്ചുവിനെ തിരഞ്ഞു വീട്ടില്‍നിന്ന് പുറത്തിറങ്ങിയ വിവരം അമ്മ പറഞ്ഞതായി ജില്‍ജു പറയുന്നു. സംസാരിക്കുന്നതിനിടെ വാക്കുകള്‍ അറ്റു. ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് കരച്ചില്‍ കേട്ടു. ആനയെ കണ്ടിട്ടുണ്ടാകുമെന്നും പേടിച്ചു കരയുകയാണെന്നുമാണു കരുതിയത്. പിന്നീടു സംസാരം കേള്‍ക്കാതിരുന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി അന്വേഷിച്ച് എത്തിയപ്പോഴാണ് വീണു കിടക്കുന്നത് കണ്ടത്. ഫോണ്‍ കയ്യില്‍ പിടിച്ച നിലയിലായിരുന്നെന്ന് ജില്‍ജു പറഞ്ഞു.
അച്ചു കമ്പിക്കയത്തേക്കു പോകാതെ സമീപത്തെ വീട്ടിലേക്കു കളിക്കാന്‍ പോയതായിരുന്നു. ഇക്കാര്യം അറിയാതെയാണ് പേരക്കുട്ടിയെ തിരഞ്ഞത്. ഇന്നലെ രാവിലെ മുതല്‍ മേക്കാവ്, കപ്പക്കല്ല് ഭാഗങ്ങളില്‍ ആനയെ വിരട്ടാന്‍ വനപാലകരുണ്ട്. ഇവിടെനിന്നു കമ്പിക്കയം വെള്ളച്ചാട്ടം മറികടന്നാണ് ആന പ്രദേശത്ത് സ്ഥലത്ത് എത്തിയതെന്ന് കരുതുന്നു. കല്യാണിയുടെ ചെറിയമ്മ നിലമ്പൂരില്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.