ഒരാള്‍ ആത്മഹത്യ ചെയ്യാം എന്ന് തീരുമാനിക്കുന്നത് ഒറ്റ നിമിഷത്തില്‍ അല്ല. മറിച്ച് ഇനി ജീവിക്കാന്‍ പറ്റില്ല അല്ലെങ്കില്‍ എല്ലാ വഴികളും അടഞ്ഞു എന്ന് കരുതുന്നിടത്താണ്. പലപ്പോഴും ആ വ്യക്തിക്ക് എല്ലാം അവസാനിച്ചതായി തോന്നാം ഇനി മുന്നോട്ടുപോകാന്‍ ഒരുവഴിയുമില്ല, ആരും മനസ്സിലാക്കുന്നില്ല, ആശ്വാസം നല്‍കുന്നതും ഒന്നുമില്ലെന്ന് അവര്‍ വിശ്വസിച്ചിരിക്കും. ജീവിതത്തിലെ ഓരോ പ്രശ്‌നവും ഒരുമിച്ചുകൂടി, ഭാരം സഹിക്കാനാകാത്തവിധം ആയപ്പോള്‍ മാത്രം ആത്മഹത്യ ഒരു ''വഴിയെന്നു'' തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കപ്പെടുന്നു. എന്നാല്‍ മരണത്തിലേക്ക് നടന്ന് അടുക്കുമ്പോള്‍ പുറകില്‍ നിന്നുള്ള ഒരു വിളി മതി ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍. അങ്ങനെ ജീവിതത്തിലേക്ക് തിരികെ വന്ന ഒരു അമ്മയുടെ മകന്റെയും കഥയാണ് ഇത്. വെങ്ങിണിശേരി കപ്പക്കാട് വാഴപ്പറമ്പില്‍ മേഘനയുടെയും (37) അഞ്ചാം ക്ലാസിലേക്കു ജയിച്ച ചേര്‍പ്പ് സിഎന്‍എസ് സ്‌കൂള്‍ വിദ്യാര്‍ഥി അങ്കിത് കൃഷ്ണയുടെയും കഥ.
പക്ഷേ ഇവരുടെ ജീവിതം തുറക്കുന്നത് ചില ഉത്തരമില്ലാത്ത് ചോദ്യത്തിലേക്കാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്ത് ചെയ്യണം എന്ന് അറിയാതെ മകണെയും മേഘ്‌ന ഒരുപാട് നടന്നു. എങ്ങോട്ട് പോകും എന്ന് അറിയില്ല. ആരെ കാണും എന്നും അറിയില്ല. അവസാനം അവര്‍ ഒരു തീരുമാനം എടുക്കുന്നു മരണം എന്ന തീരുമാനം. അന്ന് വൈകുന്നേരം വരെ പല സ്ഥലങ്ങളിലും ഇരുന്ന് വൈകുന്നേരം വരെ കഴിച്ചകൂട്ടി. സന്ധ്യയായപ്പോള്‍ മകന്റെ കൈപിടിച്ച് കണിമംഗലം വളവില്‍ റെയില്‍വേ ട്രാക്കിലെത്തി. അമ്മ കൈമുറുകെ പിടിച്ചതും ട്രെയിന്റെ ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട അങ്കിത് 'എന്നെ കൊല്ലണ്ട അമ്മേ, നമുക്കു ജീവിക്കാം' എന്നു വിളിച്ചുപറഞ്ഞ് കുതറിയോടി. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന മേഘനയെയും അങ്കിത്തിനെയും നാട്ടുകാരും കൂര്‍ക്കഞ്ചേരി കൗണ്‍സിലര്‍ വിനേഷ് തയ്യിലും ചേര്‍ന്ന് ഇരുവരെയും ചേര്‍പ്പ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ഇടപെട്ട് ഒരൊറ്റ രാത്രി തങ്ങാന്‍ അമ്മയെയും മകനെയും അയ്യന്തോളിലെ 'സ്‌നേഹിത'യിലേക്കു മാറ്റി.
വര്‍ഷങ്ങളായുള്ള ദുരിതയാത്രയാണ് മേഘനയുടേത്. അതിന് ഒരു അവസാനം എന്ന് കരുതിയാകണം മരണം എന്ന വഴി തിരഞ്ഞെടുത്തത്. പക്ഷേ മകന്റെ ആ ഒറ്റവാക്കില്‍ മേഘ്‌ന തളര്‍ന്ന് പോകുകയായിരുന്നു. കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണ് മേഘ്‌നയുടെ ദുരിതം. കുരിയച്ചിറയിലെ പുറമ്പോക്ക് ഭൂമിയിലുള്ള വീട്ടില്‍ ഭര്‍തൃവീട്ടില്‍ കഴിയുമ്പോഴും സമാധാനം ഇല്ലായിരുന്നു. മാനസിക പീഡനവും വഴക്കും തുടര്‍ന്നതോടെ പലവട്ടം പൊലീസില്‍ പരാതി നല്‍കി. ദുരിതം കണ്ടറിഞ്ഞ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇടപെട്ട് ഭര്‍ത്താവിനൊപ്പം ഒന്നു രണ്ട് തവണ വാടകവീടുകളിലേക്കു താമസം മാറ്റി. ഇതിനിടെ പലയിടത്തും ജോലിനോക്കി. തന്റെ പേരില്‍ ഭര്‍ത്താവെടുത്ത വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ആളുകളുടെ വരവു തുടങ്ങിയതോടെ വാടകവീടും ജോലിയും പോയി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ സ്വന്തം വീട്ടിലേക്കു മടങ്ങി.
തനിച്ചായ തന്നെയും മകനെയും സുഹൃത്തുക്കള്‍ മലപ്പുറത്തെ ഒരു ബാലാശ്രമത്തില്‍ കൊണ്ടുനിര്‍ത്തി. മകനെയൊപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാല്‍ മാനസിക സമ്മര്‍ദത്താല്‍ കുറച്ചുനാളുകള്‍ക്കു ശേഷം വെങ്ങിണിശേരിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. ഇവിടെയും വീട്ടുകാരുടെ സഹായമോ സുരക്ഷിതത്വമോ ലഭിച്ചില്ല. സഹോദരനുമായുള്ള നിരന്തര വഴക്കും ജീവഭയവും കാരണം ഒട്ടേറെ തവണ വീടുവിട്ടിറങ്ങി. പൊലീസ് സാന്നിധ്യത്തിലാണ് പലപ്പോഴും തിരികെ കയറിയത്. കുടുംബപ്രശ്‌നത്തില്‍ പൊലീസിന് ഇടപെടാനുള്ള പരിമിതി അറിയിച്ചതോടെ പല രാത്രികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കഴിയേണ്ടി വന്നു.
അവസാനം തിങ്കളാഴ്ച ഇരിങ്ങാലക്കുട റൂറല്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം വനിതാ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വീട്ടുകാര്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ കുഞ്ഞിനെയുംകൊണ്ട് മാറിത്താമസിക്കാനാണ് പൊലീസ് നിര്‍ദേശിച്ചത്. ഒടുവില്‍ മറ്റു വഴികളില്ലാത്തതിനാല്‍ മകനെയും കൂട്ടി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നു. മൂക്കില്‍ അണുബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ മേഘനയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ട ദിവസമായിരുന്നു ഇന്നലെ. ചികിത്സയ്ക്കുള്ള പണവും കൂട്ടിരിപ്പുകാരും ഇല്ലാത്തതിനാല്‍ ചികിത്സ വേണ്ടെന്നുവച്ചു. ഇനി എന്ത് എന്ന ചോദ്യത്തിലൂടെ കടന്ന് പോകുകയാണ് രണ്ട് പേരും. എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോരാവുന്ന ആ വീട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മേഘ്‌നയും അങ്കിത്തും.