ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏതൊരു ആളുകള്‍ക്കും സന്തോഷം തരുന്ന ഒന്നാണ്. അത് ഇരട്ടക്കുഞ്ഞുങ്ങള്‍ കൂടി ആകുമ്പോള്‍ സന്തോഷം ഇരട്ടിയാകും എന്ന് തന്നെ പറയാം. അവരുടെ കളിയും ചിരിയും സന്തോഷങ്ങളും ഒക്കെ കാണുമ്പോള്‍ ആ മാതാപിതാക്കള്‍ക്കും വളരെയധികം സന്തോഷമാണ് ഉണ്ടാകുന്നത്. എന്നാല്‍ ആ സന്തോഷം എല്ലാം പെട്ടെന്ന് ഇല്ലാതാക്കുന്നതാണ് കുട്ടികളില്‍ ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുമ്പോള്‍. എങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഓട്ടിസം ഉള്ള തന്റെ ഇരട്ട കുട്ടികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു അമ്മയുടെ കഥയാണിത്. ഷൈനി ഗോപാല്‍ എന്ന അമ്മയുടെ കഥ. ഓട്ടിസമുള്ള മക്കള്‍ക്കു വേണ്ടി െഎടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാല്‍ ഇന്ന് ബോര്‍ഡ് സര്‍ട്ടിഫൈഡ് ബിഹേവിയര്‍ അനലിസ്റ്റാണ് (ബിസിബിഎ). യുഎഇയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡയറക്ടറായ ഷൈനി 'പേരന്റ് ടു പ്രഫഷനല്‍' എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിലൊരാള്‍ കൂടിയാണ് ഷൈനി ഇപ്പോള്‍.
മാഹിയാണ് ഷൈനിയുടെ സ്വന്തം സ്ഥലം എങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം ഊട്ടിയിലാണ്. അച്ഛന്‍ ഗോപാല്‍ ഊട്ടിയില്‍ ഗവണ്‍മെന്റ് ഉദ്യേഗസ്ഥനായിരുന്നു. ഷൈനിയുടെ പഠനത്തിന് ശേഷം ഐടി രംഗത്താണ് ഷൈനി ജോലി ചെയ്യ്തിരുന്നത്. 2003 ലാണ് കണ്ണൂര്‍ സ്വദേശി ഉണ്ണികൃഷ്ണനുമായുള്ള വിവാഹം. നിര്‍മാണമേഖലയിലായിരുന്നു ഉണ്ണിക്കൃഷ്ണന് ജോലി. ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാനൊരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ അതിരില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. 2005 ഫെബ്രുവരിയില്‍ അവരെത്തി. ജീവിതത്തിലെ നിധിയായെത്തിയ കുഞ്ഞുങ്ങള്‍ക്കു നിധിയെന്നും നേഹയെന്നും പേരിട്ടു. എപ്പോഴും സന്തോഷം മാത്രമുള്ള നിമിഷങ്ങള്‍ മാത്രമായിരുന്നു. മാസങ്ങള്‍ പോകവേ കുഞ്ഞുങ്ങള്‍ക്കു വേണ്ടത്ര വളര്‍ച്ചാ വികാസമില്ലേയെന്നു സംശയം. ഇരട്ടക്കുട്ടികളല്ലേ. അവര്‍ പഠിച്ചോളും എന്നെല്ലാം അടുപ്പമുള്ളവര്‍ ആശ്വസിപ്പിച്ചപ്പോഴും ആധി അടങ്ങിയില്ല. അങ്ങനെ കുഞ്ഞുങ്ങളെയുമായി െബംഗളൂരുവിലെ നിംഹാന്‍സിലെത്തി. വിദഗ്ധ പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്കു വളര്‍ച്ചക്കുറവും ഓട്ടിസവുമുണ്ടെന്നു കണ്ടെത്തി. എല്ലാ അച്ഛനമ്മമാരെയും പോലെ ഷൈനിയും ഉണ്ണിക്കൃഷ്ണനും തരിച്ചു പോയ നിമിഷം. തീര്‍ത്തും അപരിചിതമായ ലോകമാണു മുന്നില്‍. യഥാര്‍ഥത്തില്‍ അതുവരെയുളള ജീവിതത്തിനിടയില്‍ ഇങ്ങനെയുള്ള കുട്ടികളെ അധികം കണ്ടിട്ടു പോലുമില്ല. എല്ലാം പുതിയ അനുഭവങ്ങള്‍.
പിന്നീട് ജീവിതം മുഴുവന്‍ അവര്‍ക്ക് വേണ്ടിയായിരുന്നു. ദുബായില്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചു. പല ആശുപത്രികളും കയറി ഇറങ്ങി. തെറാപ്പിക്ക് പിന്നാലെ തെറാപ്പി. അങ്ങനെയായിരുന്നു ജീവിതം. കുട്ടികളെ സൈക്കോളജിക്കല്‍ കോഴ്‌സ് പഠിപ്പിച്ചുകൂടെ എന്ന് ചിലര്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ തിരുവനന്തപുരത്ത് ഒരു സ്‌കൂളില്‍ അഡ്മിഷനും കിട്ടി. പക്ഷേ അവര്‍ക്ക് അങ്ങനെയൊരു അന്തരീക്ഷമല്ല വേണ്ടത് എന്ന് തോന്നിയപ്പോള്‍ ഷൈനിയും ഭര്‍ത്താവും കൂടി യുഐയിലെ സ്‌പെഷല്‍ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തു. മക്കള്‍ക്ക് ഗുണം ചെയ്യുന്ന എന്താണോ അത് പഠിക്കാനായിരുന്നു ഐടി ജോലി ഉപേക്ഷിച്ച ഷൈനി തീരുമാനിക്കുന്നത്. തുടര്‍ന്ന് ബിഹേവിയര്‍ അനലിസിസ് തെറിപ്പിയാണ് പഠിക്കുന്നത്. ആദ്യം റജിസ്റ്റേഡ് ബിഹേവിയര്‍ െടക്‌നീഷനായി (ആര്‍ബിടി). അഞ്ചു വര്‍ഷത്തിനു ശേഷം സൂപ്പര്‍വൈസറി ലെവലിലേക്കെത്താന്‍ പഠിച്ചു. എംഎസ്സി സൈക്കോളജിയും പൂര്‍ത്തിയാക്കി. ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി ബോര്‍ഡ് സര്‍ട്ടിഫൈഡ് ബിഹേവിയര്‍ അനലിസ്റ്റ് (ബിസിബിഎ) ആയി.
ഈ ലോകം ന്യൂറോേൈഡവര്‍ജന്റ് (മസ്തിഷ്‌കപരമായ വ്യതിയാനങ്ങള്‍ ഉള്ളവര്‍) ആയവരുടെയും കൂടിയാണ്. നമ്മളെപ്പോലെ തന്നെ ഇവിടെ ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ മാറ്റി നിര്‍ത്തുന്നതും അനീതിയാണ്. നിധിയും നേഹയും ഗ്ലോബല്‍ ഡെവലപ്‌മെന്റല്‍ ഡിലേ, ഓട്ടിസം ഇവയുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും എപ്പോഴും സന്തോഷമുള്ള കുട്ടികളാണ്. കുഞ്ഞുകുഞ്ഞു വേദനയൊന്നും അവര്‍ക്കു വേദനയല്ല. സങ്കടമുള്ളപ്പോള്‍ വല്ലായ്മയോടെ ഇരുന്നാലും കുറച്ചു കഴിയുമ്പോള്‍ മറക്കും. എബിഎ തെറപ്പി പിന്തുടരുന്നതിനൊപ്പം അവര്‍ സ്‌പെഷല്‍ സ്‌കൂളില്‍ നൈപുണ്യ പരിശീലനം നേടുന്നുണ്ട്. ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനും പരിശീലനമേകുന്നു. കുറേ കാര്യങ്ങള്‍ അവര്‍ സ്വയം ചെയ്യും. ചില കാര്യങ്ങളില്‍ അവര്‍ക്കു സഹായം ആവശ്യമുണ്ട്. മറ്റൊരു സ്വപ്‌നം കൂടിയുണ്ട് ഷൈനിക്ക്. സ്വതന്ത്രമായി ജോലി ചെയ്യണം. അങ്ങനെയാകുമ്പോള്‍ ജോലി ചെയ്യുമ്പോഴും കുട്ടികള്‍ അടുത്ത് കാണുമല്ലോ എന്നാണ് ഷൈനി പറയുന്നത്.
വസന്തി സുന്ദര്‍, രേവതി ഭാസ്‌കര്‍, സുജ ആനന്ദം, പ്രിയങ്ക ചൗധരി ഇങ്ങനെ ഞങ്ങള്‍ അഞ്ചു പേര്‍ ചേ ര്‍ന്നാണു 'പേരന്റ് ടു പ്രഫഷണല്‍' എന്ന കൂട്ടായ്മ തുടങ്ങിയത്. ഓട്ടിസം, വളര്‍ച്ചാ വികാസ പ്രശ്‌നങ്ങള്‍ ഇവയുള്ള കുട്ടികളുടെ അമ്മമാരായ ഞങ്ങള്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു നൈപുണ്യ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോ ടെ ഈ കൂട്ടായ്മ എല്ലാ മാസവും സൗജന്യമായി വര്‍ക്ഷോപ്പ് നടത്താറുണ്ട്. ഇതിലൂടെ ഏതെങ്കിലും സ്‌കില്‍ അവരെ കുറേനാള്‍ തുടര്‍ച്ചയായി പഠിപ്പിക്കും. കഴിഞ്ഞ വര്‍ഷം ബ്ലോക് പ്രിന്റ് പഠിപ്പിച്ചു. ഇതില്‍ വൈദഗ്ധ്യം നേടിയ കുറേ കുട്ടികള്‍ സംരഭകരായി മാറി. ബ്ലോക് പ്രിന്റ് ചെയ്ത ബാഗ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ആ കുട്ടികള്‍ വിപണിയിലെത്തിക്കുന്നുണ്ട്.