ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു; വീടുണ്ടെന്ന് പറഞ്ഞ് സഹയാധനത്തില്‍ നിന്നും പുറത്തായി; ഏക സഹായം പതിവായി കിട്ടുന്ന ഭക്ഷണക്കൂപ്പണ്‍; വീടിന് വേണ്ടി കയറി ഇറങ്ങി വേലപ്പനും മണിയമ്മയും

Malayalilife
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു; വീടുണ്ടെന്ന് പറഞ്ഞ് സഹയാധനത്തില്‍ നിന്നും പുറത്തായി; ഏക സഹായം പതിവായി കിട്ടുന്ന ഭക്ഷണക്കൂപ്പണ്‍; വീടിന് വേണ്ടി കയറി ഇറങ്ങി വേലപ്പനും മണിയമ്മയും

ചൂരല്‍മല ദുരന്തത്തിന് ഒരു വയസ് തികയുകയാണ്. ഇപ്പോഴും കഷ്ടപാടുകളിലൂടെ കടന്ന് പോകുന്ന നിരവധിയാളുകള്‍ ഉണ്ട് ചൂരല്‍മലയില്‍. ഒന്നും കൈകളില്‍ ഇല്ലാതെ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അങ്ങനെ രണ്ട് മനുഷ്യ ജന്മങ്ങളാണ് 86 വയസ്സുകാരന്‍ വേലപ്പനും 78 വയസ്സുകാരി ഭാര്യ മണിയമ്മയും. ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ പാതി തകര്‍ന്ന വീട്ടിലേക്ക് പോകാന്‍ ആകാതെ ഒരു തകര ഷീറ്റിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. വയസായതോടെ ജോലി ചെയ്യാനും സാധിക്കാത്ത അവസ്ഥ. തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഈ രണ്ട് ജന്‍മങ്ങള്‍ താമസിക്കുന്നത്. വീട് നഷ്ടമാകാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്നും സഹായവും ലഭിക്കില്ല. 

വേലപ്പനും ഭാര്യ മണിയമ്മയും ഇന്ന് കടുത്ത സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. വര്‍ഷങ്ങള്ക്ക് മുമ്പ് ജോലി ചെയ്യുമ്പോള്‍ ഒരു അപകടത്തില്‍ പെട്ട് മരമൊരുകാലിന് മേല്‍ വീണതോടെ വേലപ്പന് ആ കാലിന്റെ ഉപയോഗം പൂര്‍ണമായി നഷ്ടപ്പെട്ടു. അന്നുവരെ കഠിനമായി തൊഴില്‍ ചെയ്തിരുന്ന വേലപ്പന്‍ക്ക് അതിനുശേഷം ജീവിതം തന്നെ മാറിമറിഞ്ഞു. ഇപ്പോള്‍ പ്രായം കൂടിയതും കാലിന് കരുതലില്ലാത്തതുമാകുമ്പോള്‍ ജോലി ചെയ്യാനുള്ള ശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. ഭാര്യ മണിയമ്മക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഹൃദ്രോഗം മൂലം നിത്യ ചികിത്സയും വിശ്രമവുമാണ് അവര്‍ക്ക് ആവശ്യമായത്. ഇരുവരും പരസ്പരം ആശ്രയിച്ചുള്ള ജീവിതമാണ് നയിക്കുന്നത്. ഇപ്പോഴിതാ ഇവര്‍ താഴെ അരപ്പറ്റയിലെ ചളിയുള്ള പാടികളില്‍ ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്. അതും വളരെ കഷ്ടിച്ച് നിലനിര്‍ത്തുന്ന അവസ്ഥയിലാണ്.

ഇത്തിരി സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ സഹായം തേടിയെങ്കിലും അതിന്റെ കാത്തിരിപ്പിലാണ് ഇവര്‍. ഇതുവരെ ലഭിച്ചിട്ടുള്ളത് പതിവായി കിട്ടുന്ന ഭക്ഷ്യക്കൂപ്പണ്‍ മാത്രമാണ്. അതുപോലും ഇവര്‍ക്ക് സമ്പൂര്‍ണമായും പോരുന്നില്ല, പക്ഷേ അതാണ് ഇപ്പോഴത്തെ ഏക ആശ്വാസം. വേലപ്പന്‍ ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍, കുടുംബത്തിനായുള്ള പ്രധാന വരുമാനമാര്‍ഗം എന്നത് മണിയമ്മയുടെ തൊഴിലുറപ്പ് തൊഴിലായിരുന്നു. പാടശേഖരത്തില്‍ കിട്ടുന്ന ദിവസവേതനം തന്നെയായിരുന്നു ഇതുവരെ ഇവരുടെ ജീവകാരുണ്യാധാരം. എന്നാല്‍ ഇപ്പോള്‍ ചൂരല്‍മലയില്‍ നിന്ന് മരഭാഗവും പാറയും ഒഴുകിയെത്തിയതോടെ ആ തൊഴിലും നിലച്ചുപോയി. അതോടെ ഈ ദമ്പതിമാരുടെ ജീവിതം പൂര്‍ണമായി ദുരിതത്തിലായി. 

അരനൂറ്റാണ്ടോളം മണിയമ്മ എസ്റ്റേറ്റ് ജോലിക്ക് പോയി പിരിഞ്ഞ് പോരുമ്പോള്‍ കിട്ടിയ പണം കൊണ്ടാണ് ഒരു കുഞ്ഞ് കൂര പണിതത്. ഈ കൂരയാണ് പ്രളയത്തിന്റെ പ്രകമ്പനത്തില്‍ വീണ്ടുകീറി താമസയോഗ്യമല്ലാതായിപ്പോയത്. ഷീറ്റുകള്‍ മാറിയാല്‍ വീടിനുള്ളിലേക്ക് മഴ വെള്ളമെത്തും. പക്ഷേ, ഇതൊന്നും ആരും കാണുന്നില്ല. പകരം തകര്‍ന്ന് പോയില്ല എന്ന ഒറ്റക്കാരണത്താല്‍ ലിസ്റ്റിന് പുറത്തായിപ്പോയി. മറ്റുള്ളവര്‍ക്ക് കിട്ടുന്ന 9000 രൂപയെന്ന പ്രതിമാസസഹായവും ഈ കുടുംബത്തിന് കിട്ടുന്നില്ല. ഇതോടെ ഇരുവരുടേയും മരുന്നിനും മറ്റുമുള്ള സഹായത്തിനായും ഇവര്‍ മറ്റുള്ളവരോട് കൈ നീട്ടുകയാണ്.

പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു. ഒരു മകനുള്ളത് ഭാര്യവീട്ടിലുമാണ് താമസം അവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ഇടയ്ക്ക് മകളുടെ വീട്ടിലേക്ക് താമസിക്കാന്‍ പോവുമെങ്കിലും അവര്‍ തന്നെ ഏറെ ഞെരുങ്ങിയാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവിടെ പോവുകയെന്നതും സാധ്യമല്ല. നിലവില്‍ താമസിക്കുന്നയിടത്ത് 3000 രൂപ വാടക നല്‍കണമെന്ന് പറയുന്നു, വേലപ്പനും മണിയമ്മയും. വീട് പോയില്ല എന്ന കാരണത്താല്‍ ഈ വാടകയും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. തങ്ങളുടെ സങ്കടം ഇനി ആരോട് പറയണമെന്നും ഇവര്‍ക്കറിയില്ല. 

ഉരുള്‍പൊട്ടിയ ആദ്യ ആറ് മാസം വാടകയൊക്കെ സര്‍ക്കാര്‍ നല്‍കിയിരുന്നു. പിന്നീട് ഇതും നിര്‍ത്തി. ഇപ്പോള്‍ മരുന്നിനു പോലും പണമില്ലാത്ത അവസ്ഥയാണ്. പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും ഈ വൃദ്ധദമ്പതികള്‍ പാടി മുറ്റത്ത് നിന്ന് കൊണ്ട് പറയുന്നു. 56 വര്‍ഷത്തോളം എസ്റ്റേറ്റ് ജോലിയെടുത്തു മണിയമ്മ. ഇതിനുശേഷം പിന്നീട് തൊഴിലുറപ്പ് ജോലിയായി. ഈ തൊഴിലുറപ്പ് ജോലി കൊണ്ടുള്ള വരുമാനം കൊണ്ടായിരുന്നു മരുന്നു വാങ്ങലും മറ്റും. മണിയമ്മ ഹൃദ്രോഗിയായതിനാല്‍ സ്ഥിരമായി മരുന്ന് വേണം. വേലപ്പനും മരുന്നുവാങ്ങേണ്ടതുണ്ട്. മരുന്നിന് തന്നെ വലിയ പണച്ചെലവ് വരും. ഇതിനിടെയാണ് ഇപ്പോള്‍ വാടകയും സംഘടിപ്പിക്കേണ്ടത്. ആരെങ്കിലും സഹായിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ വയസ്സരായ ദമ്പതികള്‍. 

velappan maniyamma chooralamala life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES