കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. എന്നാൽ ഇപ്പോൾ അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിച്ച് നടന്‍ ദുൽഖർ സൽമാൻ. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകൾ ആരാധകര്‍ക്കും വേദനയാവുകയാണ്.
‘സ്ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി, എനിക്ക് ഏറ്റവുമധികം സ്നേഹം തോന്നിയ സഹതാരം. ഒരു നടി എന്ന നിലയിൽ അവർ മാസ്മരികമായിരുന്നു. ആ പുഞ്ചിരി പോലെ തന്നെ ആ പ്രതിഭയും അവർക്കു ലളിതമായിരുന്നു. എപ്പോഴും വാക്കുകളെക്കാൾ അപ്പുറമായി അഭിനയം കാഴ്ച വയ്ക്കുന്നയാൾ. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന അവസാന ദിവസം എടുത്തതാണ് ഈ ചിത്രങ്ങൾ. പിരിഞ്ഞു പോകാൻ തോന്നിയില്ല അന്ന്. സ്നേഹചുംബനങ്ങളും ആലിംഗനങ്ങളും ഞാൻ ആവശ്യപ്പെട്ടു. നിരന്തരം കലഹിക്കുന്ന അമ്മയും മകനുമായി ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് അന്നു പറയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സമയങ്ങൾ ഇനിയും ഒരുപാടുണ്ടാകുമെന്നു ഞാൻ കരുതി. ചക്കരേ എവിടെയാ എന്നു ചോദിച്ചാണ് ഞങ്ങൾ എപ്പോഴും പരസ്പരം മെസേജുകൾ അയച്ചു തുടങ്ങിയിരുന്നത്’, ദുൽഖർ സൽമാൻ കുറിച്ചു.
ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു തൃപ്പൂണിത്തുറയിലെ വസതിയിൽ കെപിഎസി ലളിതയുടെ അന്ത്യം. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം നടിയുടെ വിയോഗ വാർത്ത കണ്ണീരിലാഴ്ത്തി. താരങ്ങളെല്ലാം കെപിഎസി ലളിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ചെത്തി.