മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ ദൂരെ നിന്ന് കാണുന്നതല്ല യഥാർത്ഥ മോഹൻലാലെന്ന് പറഞ്ഞിരിക്കുകയാണ് പ്രൊഡക്ഷൻ കോൺട്രോളറും അഭിനേതാവുമായ ബദറുദ്ധീൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്നത്.
മോഹൻലാൽ സിനിമയിൽ സജീവമാകുന്നതിന് മുൻപ് തൊട്ട് അദ്ദേഹത്തെ പരിചയം ഉള്ള വ്യക്തിയാണ് താൻ. രാജീവ് നാദ് വഴിയാണ് താൻ ആദ്യം മോഹൻലാലിനെ പരിചയപ്പെടുന്നത്. രാജീവിന്റെ അനിയന്റെ സുഹൃത്തായിരുന്നു മോഹൻലാൽ. സൂര്യന്റെ മരണം എന്ന ചിത്രം മാന്നാറിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് രാജീവിന്റെ അനിയനും മോഹൻലാലും അവിടെ ഷൂട്ടിങ്ങ് കാണാൻ വന്നിരുന്നു.
ഷൂട്ടിങ്ങ് കാണാൻ വന്നവരെ രാജീവ് അന്ന് പറഞ്ഞ് വിട്ടു. അത് ഇഷ്ടപ്പെടതിരുന്ന അനിയൻ അശോകൻ പ്രിയദർശനെയും മോഹൻലാലിനെയും കൂട്ടി നിർമ്മിച്ച സിനിമയായിരുന്നു തിരനോട്ടം. അന്ന് മുതൽ തനിക്ക് മോഹൻലാലിനെ അറിയാം. അതിന് ശേഷം പലപ്പോഴും അദ്ദേഹത്തെ താൻ കാണാറുണ്ട്.
സിനിമ നടൻ എന്ന ഒരു ജാഡയുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് കുറെ നാളുകൾക്ക് ശേഷം അദ്ദേഹത്തെ താൻ കാണുന്നത് കിരീടത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ വെച്ചാണ് അന്ന് അദ്ദേഹം വലിയ നടനായി മാറിയിരുന്നു. പക്ഷെ തന്നെ കണ്ടയുടനെ വന്ന് വിളിച്ച് അദ്ദേഹം വീട്ടിൽ കൊണ്ടുപോയി അഞ്ചാറ് ദിവസം കഴിഞ്ഞാണ് തന്നെ തിരിച്ച് വിട്ടതെന്നും ബദറുദ്ധീൻ പറഞ്ഞു