പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ നിന്ന് സിനിമാ താരങ്ങളായ അമലാ പോൽനേയും ഫഹദ് ഫാസിലിനേയും ഒഴിവാക്കി.ഇരുവർക്കുമെതിരെ നടപടി എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.അതേ സമയം രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്
ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ന്യായ വാദം ഉന്നയിക്കുന്നത്. എന്നാൽ നികുതി വെട്ടിപ്പ് നടത്തിയ വാഹനങ്ങൾ സ്ഥിരമായി ഓടിയിരുന്നത് കേരളത്തിലായിരുന്നു. അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുതുച്ചേരിയിലെ തിലാസപ്പെട്ടിൽ വാടകക്ക് താമസിച്ചുവെന്ന വ്യാജരേഖകൾ ഉപയോഗിച്ചാണ് അമലാ പോൾ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അമല ബെംഗളൂരുവിൽ നിന്നാണ് കാർ വാങ്ങിയത്. അവിടെ നിന്ന് താത്കാലിക രജിസ്ട്രേഷനെടുത്ത ശേഷം പുതുച്ചേരിയിൽ സ്ഥിര രജിസ്ട്രേഷൻ നടത്തി. കേരളത്തിന് പുറത്താണ് എല്ലാ ഇടപാടുകളും നടത്തിയത് എന്നതിനാൽ കേരളത്തിൽ കേസെടുക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
ഫഹദ് ഫാസിൽ പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. പുതുച്ചേരിയിൽ വാങ്ങിയ വാഹനം കേരളത്തിൽ എത്തിച്ചിട്ടില്ലാത്തതിനാൽ അമല പോളിനെതിരെ നടപടി എടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.അമലാ പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് നിഗമനം. രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.