താര സംഘടനയായ ‘അമ്മ’ യ്ക്ക് പുരുഷാധിപത്യ മനോഭാവമില്ലെന്ന് തുറന്ന് പറഞ്ഞ് നടി അന്‍സിബ ഹസന്‍. സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. ‘അമ്മ’യില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് അൻസിബ. സംഘടനയില്‍ ജനാധിപത്യ മാര്‍ഗത്തിലാണ് തെരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ആണ്‍കോയ്മ ഇല്ലാത്തത് കൊണ്ടാണ് ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്‍സിബ വെളിപ്പെടുത്തി.
എന്നാല്‍ ലോകത്ത് നിന്ന് ഇനിയും പുരുഷാധിപത്യം ഇല്ലാതായിട്ടില്ല. ഹെന്‍ട്രിക് ഇബ്‌സന്റെ ‘എ ഡോള്‍സ് ഹൗസ്’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ നോറ ആണാധിപത്യത്തിന്റെ ഇരയാണ്. ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മ ഡബ്ല്യൂസിസിയില്‍ താന്‍ അംഗമല്ലെന്നും അന്‍സിബ പറഞ്ഞു. ഡബ്ല്യൂസിസിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും പോകണമെന്ന് തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കി. സൗദി കലാസംഘം സംഘടിപ്പിക്കുന്ന ‘എസ്‌കെഎസ് റിയാദ് ബീറ്റ്‌സ് 2022’ കലോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍സിബയുടെ പ്രതികരണം.
ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.