തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും അഭിനയ മേഖലയിലേക്ക് തിരിച്ചു വരുകയാണ്. എന്നാൽ ഇപ്പോൾ സംവിധായകൻ ലോഹിതദാസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഞാൻ അഭിമാനത്തോടെ എന്നും പറയും ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് നൽകിയ നല്ല കാര്യം. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തർ പറയുമായിരുന്നു, വലിയൊരു ഗോഡ് ഫാദർ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’ ‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് തന്നെ പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങൾ വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും. ഇങ്ങനെയൊരു ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കും. അതെ ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയുമുണ്ട്’ മീര ജാസ്മിൻ പറയുന്നു.
‘സിനിമയിലെത്തുന്ന പെൺകുട്ടികൾക്ക് നിരവധി അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകർന്ന് തന്നത് അങ്കിളാണ്. എന്റെയടുത്ത് അങ്കിൾ പറഞ്ഞിട്ടുണ്ട് സിനിമയിൽ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളിൽ അഭിനയിക്കും. വലിയ മനുഷ്യൻമാരുടെ കൂടെ അഭിനയിക്കും’ ‘നിനക്ക് ചിലപ്പോൾ അവർ ഡ്രിങ്ക്സ് എല്ലാം ഓഫർ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാൻ പാടില്ല. ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും’ ‘പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്പോൾ നീ ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരും ഉണ്ട്. എന്നെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു തന്ന ആൾ ദൈവം ആണ്,’ മീര ജാസ്മിൻ പറയുന്നു.
ട്വന്റി ട്വന്റി ചെയ്യാൻ കഴിയാഞ്ഞതിൽ വിഷമം ഉണ്ട്. മനപ്പൂർവം ചെയ്യാതിരുന്നതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാൻ മനപ്പൂർവം ചെയ്യാതിരിക്കുക യാണെന്ന്. ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടു പോയി. ആ സമയത്ത് കറക്ട് ഒരു തെലുങ്ക് പ്രൊജക്ട് വരുകയായിരുന്നു. അവരുടെ പ്രഷർ വരികയും ഇപ്പുറത്ത് ഡേറ്റെല്ലാം കൺഫോം ചെയ്ത് എന്നെ വിളിക്കുകയും ചെയ്തു. തീരെ എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു’ മീര ജാസ്മിൻ പറഞ്ഞു.