മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്മി. മികച്ച അവസരങ്ങളായിരുന്നു മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരം തന്റെ യാത്രാവിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ നടി തന്റെ യാത്ര വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറയുന്നത്.
പൊതുവെ യാത്ര ചെയ്യാന്‍ ഏറെയിഷ്ടമാണ്. കംഫര്‍ട്ടായിരിക്കുന്നവര്‍ക്കൊപ്പം യാത്ര പോവാനാണ് ഇഷ്ടം. പഠന സമയത്ത് കോളേജില്‍ നിന്നും വീട്ടിലേക്ക് വരാനായി ഒറ്റയ്ക്ക് നടത്തിയ യാത്രകളാണ് ധൈര്യശാലിയാക്കി മാറ്റിയതെന്നും താരം പറയുന്നു. ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
അന്ന് വീട്ടില്‍ നിന്നും കോളേജിലേക്ക് തിരിച്ച് പോവുന്ന യാത്രയില്‍ അടുത്തിരിക്കുന്നവരെയെല്ലാം സുഹൃത്തുക്കളാക്കി മാറ്റാറുണ്ട്. അടുത്തിരുന്നവരോട് സംസാരിച്ചും വിശേഷങ്ങള്‍ ചോദിച്ചുമൊക്കെയായിരുന്നു അന്നത്തെ യാത്ര. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണില്‍ തലപൂഴ്ത്തിയിരിക്കുന്ന കാലമായിരുന്നില്ല അത്. അന്ന് ലഭിച്ച പല സൗഹൃദങ്ങളും ഇന്നും ഒപ്പമുണ്ട്.
ഗാനചിത്രീകരണത്തിനൊന്നുമല്ലെങ്കിലും നിരവധി തവണ വിദേശ യാത്രകള്‍ നടത്താനുള്ള അവസരവും സുരഭിക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളുടെ ഭാഗമായാണ് വിദേശത്തേക്ക് പോയത്. രണ്ടു മൂന്നു വർഷത്തിനിടയ്ക്ക് ഏതാണ്ട് 78 പ്രാവശ്യമെങ്കിലും ദുബായിലേക്ക് പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടവും ദുബായ് തന്നെയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് കാണാൻ കിട്ടുന്നൊരു സ്ഥലം, ദുബായിയെ ഒറ്റവാക്കിൽ അങ്ങനെ പറയാം. പിന്നെ നമ്മുടെ നാട്ടുകാർ ഏറ്റവും കൂടുതലുള്ളതും അവിടെയായതിനാൽ നാട്ടിൽ നിന്നുമാറിനിൽക്കുന്ന ഫീലൊന്നും തോന്നില്ല. പ്രോഗ്രാമുകൾക്കായിട്ടാണ് യാത്രയെങ്കിലും വീണുകിട്ടുന്ന ഇടസമയങ്ങളിൽ പുറത്ത് കറങ്ങാനും പോകും.
അതേ സമയം ബഹ്റൈന്‍ യാത്രയ്ക്കിടയിലുണ്ടായ ഒരു അനുഭവം സുരഭി തുറന്ന് പറയുകയാണ്. വീസയില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞ് പോലീസ് വന്ന് അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ട് പോയിരുന്നു. അവര്‍ പറയുന്നതൊന്നും മനസ്സിലാകുന്നുമുണ്ടായിരുന്നില്ല. കുറേക്കഴിഞ്ഞാണ് സംഘാടകര്‍ തന്നെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അവര്‍ വിളിച്ചതോടെ പോലീസ് സംഘം വിട്ടയയ്ക്കുകയായിരുന്നു. ആ സംഭവത്തില്‍ വലിയ പേടിയൊന്നും തോന്നിയിരുന്നില്ലെന്നും സുരഭി പറയുന്നു.