വിവാദങ്ങളുടെ തൊഴനായി ഇളയരാജ മാറുമ്പോഴും അദ്ദഹത്തിന്റെ പാട്ട് നെഞ്ചോട് ചേർക്കാത്തവർ കുറവാണ്. ഇസൈ മന്നൻ' അഥവാ പാട്ടുകളുടെ രാജാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് വെറുതെയല്ല. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സംഗീതജ്ഞൻ ആരെന്ന് ചോദിച്ചാൽ, ഒരുപാട് പേരുകൾ നിർദേശമായി വരാമെങ്കിലും ഇളയരാജ എന്ന സംഗീതവിസ്മയം അതിൽ മുന്നിലുണ്ടാകും.ഇസൈജ്ഞാനി, രാഗദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന അദ്ദേഹം ആയിരത്തിലധികം ചിത്രങ്ങളിലായി ഏഴായിരത്തിലധികം ഗാനങ്ങൾക്ക് ഈണമേകിയിട്ടുണ്ട്.
മലയാള സിനിമാ പ്രേക്ഷകർക്കും അദ്ദേഹത്തിന്റേതായി ഒരുപിടി മികച്ച ഗാനങ്ങൾ ലഭിച്ചിട്ടുണ്ട്.ഓളങ്ങൾ എന്ന സിനിമയിലെ 'കൊഞ്ചി കരയല്ലേ' , 'തുമ്പി വാ' ആ രാത്രി എന്ന സിനിമയിലെ 'കിളിയെ കിളിയെ'യാത്രയിലെ 'തന്നന്നം തന്നന്നം താളത്തിലാടി, മൈ ഡിയർ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാം'മൂന്നാം പക്കത്തിലെ 'ഉണരുമീ ഗാനം', 'താമരക്കിളി പാടുന്നു' എന്ന ഗാനങ്ങൾ അഥർവ്വത്തിലെ 'പുഴയോരത്തു പൂന്തോണി'തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ മാത്രം. ഇപ്പോളിതാ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അഥർവ്വം എന്ന ചിത്രത്തിലൂടെ ഇളയരാജ മലയാളത്തിലെ സംഗീത സംവിധായകനായി എത്തിയ കഥ പറയുകയാണ്.
തെന്നിന്ത്യൻ ഭാഷകളിലെ ഏതൊരു സൂപ്പർതാരത്തിനും ലഭിക്കുന്ന പ്രതിഫലത്തിന്റെ പതിന്മടങ്ങായിരുന്നു ഇളയരാജ വാങ്ങിയിരുന്നതെങ്കിലും അഥർവ്വത്തിലെത്തുമ്പോൾ മലയാളത്തിന്റെ ടോപ് മ്യൂസിക് ഡയറക്ടറുടെ ശമ്പളം ആണ് അദ്ദേഹം വാങ്ങിയതെന്ന് ഡെന്നീസ് പറയുന്നു.
'സാധാരണ ഞങ്ങളുടെ സിനിമയിൽ ശ്യാം, വെങ്കിടേഷ്, ഔസേപ്പച്ചൻ എന്നിവരൊക്കെയാണ് സംഗീതം ചെയ്യുന്നതെങ്കിലും എനിക്ക് ഇളയരാജയിലേക്ക് ഒരു ഭ്രമം വന്നു. അതിന് മുമ്പ് അദ്ദേഹം മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ അഥർവം എടുക്കുന്ന സമയത്ത് ഒരു ഇൻഡസ്ട്രിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ആളായി മാറിയിരുന്നു. 1988ൽ അഥർവത്തിന്റെ ബഡ്ജറ്റ് 22 ലക്ഷമായിരുന്നു. ഇളയരാജ അന്ന് തമിഴിൽ വാങ്ങിയിരുന്ന പ്രതിഫലം 10 ലക്ഷവും.
തമിഴിലെയും തെലുങ്കിലെയും സൂപ്പർ മ്യൂസിക് ഡയറക്ടറായ ഇളയരാജയുടെ ഫോട്ടോ അക്കാലത്തെ രജനികാന്തിന്റെയോ കമൽഹാസന്റെ ചിത്രങ്ങളുടെ പോസ്റ്ററിൽ അവരുടെ പടത്തിന്റെ അത്ര വലിപ്പത്തിൽ അടിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരുസ്ഥാനം ഒരുസംഗീത സംവിധായകന് ഇന്ത്യൻ സിനിമയിൽ അതിന് മുമ്പോ ശേഷമോ കിട്ടിയിട്ടില്ല. എ.ആർ റഹ്മാന് പോലും അത്തരമൊരു വ്യാപാര മൂല്യം ഉണ്ടെന്ന് തോന്നുന്നില്ല'-ഡെന്നിസ് ജോസഫ് പറയുന്നു
ഒടുവിൽ വളരെ കഷ്ടപ്പെട്ട് ഇളയരാജയുടെ ഫോൺ നമ്പർ തേടിപിടിച്ചു. താൻ വാങ്ങുന്ന ശമ്പളം എത്രയാണെന്ന് അറിയുമോ എന്നാണ് എല്ലാം കേട്ട ശേഷം എന്നോടും നിർമ്മാതാവിനോടും രാജാ സാർ ചോദിച്ചത്.
ഞാൻ പെട്ടെന്ന് പറഞ്ഞു, സാറിന്റെ ശമ്പളം ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല. സാർ ഇപ്പോൾ വാങ്ങിക്കുന്നതിന്റെ പത്തിലൊന്നും തരാൻ ഞങ്ങൾക്ക് തരാൻ കഴിയില്ല. പക്ഷേ ഞങ്ങളുടെ സിനിമയ്ക്ക് സാറിന്റെ സംഗീതം ആവശ്യമാണ്. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ അപ്പോഴത്തെ ടോപ് മ്യൂസിക് ഡയറക്ടർക്ക് നൽകുന്ന പ്രതിഫലം നൽകിയാൽ മതിയെന്നായിരുന്നു. അന്ന് മലയാളത്തിലെ ടോപ് മ്യൂസിക് ഡയറക്ടർ ആയിരുന്ന ശ്യാം സാറിന്റെ ശമ്പളം 50,000 രൂപയായിരുന്നു
ഒടുവിൽ കമ്പോസിങ് ദിവസം അരമണിക്കൂർ കൊണ്ട് ചിത്രത്തിലെ നാല് പാട്ടുകൾ രാജ ചിട്ടപ്പെടുത്തിയത് അത്ഭുതകരമായാണ് തങ്ങൾ കണ്ടതെന്നും ഡെന്നിസ് ജോസഫ് പറയുന്നു.