ജയം രവിയുടെ പുതിയ തമിഴ് ചിത്രം കോമാളിയുടെ ട്രെയിലറിൽ രജനീകാന്തിനെ പരിഹസിച്ചുവെന്ന് ആരോപിച്ച് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തം. ട്രെയിലറിന്റെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ള രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട രംഗമാണ് ആരാധകരുടെ രോഷത്തിന് കാരണമായത്. ചിത്രത്തിൽ നിന്ന് രംഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ആരാധകരെല്ലാം രംഗത്തെത്തിയിരിക്കുന്നത്.
പതിനാറ് വർഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ജയം രവിയുടെ കഥാപാത്രം 'ഇതേത് വർഷമാണെന്ന്' ചോദിക്കുന്നു. തുടർന്ന് യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടിവി ഓൺ ചെയ്യുമ്പോൾ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിക്കുന്ന പ്രസംഗമാണ് ടിവി യിൽ കാണിക്കുന്നത്. എന്നാൽ ഇത് 2016 ആണെന്ന് ജയം രവി വിശ്വസിക്കാൻ തയ്യാറാകാതിരിക്കുകയും ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് ട്രെയിലർ അവസാനിക്കുന്നത്.
1996ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയലളിതയ്‌ക്കെതിരെ രജനികാന്ത് നടത്തിയ ഒരു പരാമർശം നേരത്തെ വിവാദമായിരുന്നു.'ഒരിക്കൽക്കൂടി ജയലളിത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല' എന്നായിരുന്നു അന്ന് താരത്തിന്റെ പ്രസ്താവന. ഇതാണ് നായകൻ പ്രസംഗം കാണുമ്പോഴും ഓർക്കുന്നത്. അതുകൊണ്ട് തന്നെ ഇത് 2016 ആണെന്ന് വിശ്വസിക്കാൻ നായകൻ തയ്യാറായില്ല.
എന്നാൽ ഈ തമാശ നിലവാരമില്ലാത്തതാണെന്നും രംഗം സിനിമയിൽ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ആവശ്യം ഉയരുന്നുണ്ട്. രജനീകാന്തിന്റെ പേര് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ആരാധകർ പറയുന്നു. എന്നാൽ 'കോമാളി'യുടെ അണിയറപ്രവർത്തകർ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.
ചിത്രത്തിൽ കാജൽ അഗർവാളും സംയുക്ത ഹെഗ്‌ഡെയുമാണ് നായികമാരായെത്തുന്നത്. രവികുമാർ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജയം രവിയുടെ ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാജലിന്റെയും ജയം രവിയുടെയും നിരവധി ഗെറ്റപ്പുകളിലെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്ന