സിനിമയിലേക്കുള്ള തന്റെ ചുവടുവയ്പ്പിന് പ്രേകരണ നല്‍കിയ ഘടകം സഖാവ് എം.എം.എസ് നമ്പൂതിരിപ്പാടാണെന്ന് വെളിപ്പെടുത്തി ഉലകനായകന്‍ കമല്‍ഹാസന്‍. ഇഎംഎസ് നമ്പൂതിരിപ്പാടിനെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അച്ഛനെ പോലെ, ഗുരുവിനെ പോലെ ജീവിതത്തില്‍ എന്നും വഴികാട്ടിയാണ് ഇഎംഎസ് എന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇഎംഎസിന്റെ വാക്കുകള്‍ക്ക് എനിക്ക് വഴികാട്ടിയിട്ടുണ്ട്. എന്നെ ഇവിടെ വരെ എത്തിച്ചതില്‍ ആ വാക്കുകള്‍ക്ക് വലിയ പങ്കാണ് ഉള്ളതെന്നും മലയാള മനോരമയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പനില്‍ നിന്നാണ് ഇ.എം.എസിനേയും കമ്മ്യൂണിസത്തേയും മനസിലാക്കിയതെന്ന് കമല്‍ഹാസന്‍ പറയുന്നു. ഒരിക്കല്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ തങ്കപ്പന്‍ മാസ്റ്റര്‍ പറഞ്ഞു 'ഡേ, കമല്‍ ജോലിയൊന്നുമില്ലാതെ വെറുതെ ഇരിക്കാതെ അട്ടക്കുളങ്ങര മൈതാനത്തേയ്ക്ക് ചെല്ലൂ, അവിടെ വൈകുന്നേരം സഖാവ് ഇ.എം.എസ് പ്രസംഗിക്കുന്നുണ്ട്. അത് കേട്ടിട്ടു വാ'.
അപ്പോളാണ് ഞാന്‍ ഇഎംഎസിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത്. തങ്കപ്പന്‍ മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് ആണ് എന്ന് സിനിമ സെറ്റില്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസം എന്താണ് എന്ന് അന്ന് അറിയില്ലായിരുന്നു.
ചെങ്കൊടികള്‍ നിറഞ്ഞ് ചുവന്നിരിക്കുന്ന മൈതാനത്തേയ്ക്ക് ഞാന്‍ പോയി. ഉദ്ഘാടനത്തിന് സഖാവ് ഇ.എം.എസിനെ ക്ഷണിക്കുന്നു എന്ന പ്രഖ്യാപനം വന്നു. പതിനായിരങ്ങളുടെ കയ്യടികള്‍ക്കിടെ പ്രസംഗിക്കാനായി മൈക്കിനടുത്തേയ്ക്ക് വന്ന കുറിയ മനുഷ്യനാണ് എല്ലാവരും ആദരിക്കുന്ന ഇ.എം.എസ് എന്ന് ആദ്യം വിശ്വസിക്കാനായില്ല. സ്റ്റേജിന്റെ മുന്‍നിരയിലായിരുന്നു ഞാന്‍.
കുട്ടിയായിരുന്ന എനിക്ക് ഇ.എം.എസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോള്‍ ചിരി വന്നു. ചിരി അടക്കാനായില്ല. പ്രസംഗം കേള്‍ക്കാനാണ് വന്നത് എങ്കില്‍ മര്യാദയ്ക്കിരുന്നോളണം എന്ന് രണ്ടുമൂന്ന് പേര്‍ വന്ന് ദേഷ്യത്തോടെ പറഞ്ഞു. പിന്നെ ചിരിച്ചില്ല. ശ്രദ്ധയോടെ പ്രസംഗം കേട്ടു. പ്രസംഗത്തിനിടെ നീണ്ട കയ്യടികളുണ്ടായി. ഇ.എം.എസിന്റെ പ്രസംഗത്തില്‍ മൈതാനം ഇളകിമറിഞ്ഞു.