ഷെയ്ൻ നിഗം നായകനായ പുതിയ ചിത്രം 'ഇഷ്‌ക്' തീയറ്ററിൽ മുന്നേറുകയാണ്.അനുരാജ് മനോഹർ എന്ന നവാഗതസംവിധായകൻ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ആസ്പദമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളിൽ പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. കുമ്പളങ്ങി നൈറ്റ്സിന്റെ വലിയ വിജയത്തിന് ശേഷമായിരുന്നു ഷെയ്നിന്റെ പുതിയ സിനിമ ഇറങ്ങിയിരുന്നത്.
സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് എസ് ദുർഗ കോപ്പിയടിച്ചാണ് ഇഷ്‌ക് എടുത്തതെന്ന് ആരോപിച്ച് സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു. കോപ്പിയടി ആരോപണത്തിന് സംവിധായകൻ അനുരാജ് മനോഹർ തന്നെ ഒടുവിൽ മറുപടിയുമായി എത്തി.
സിനിമയെക്കുറിച്ച് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി അനുരാജ് മനോഹർ എത്തിയിരുന്നത്. സെക്സി ദുർഗ കണ്ടിട്ടില്ലെന്നും ഇഷ്‌കിന്റെ തിരക്കഥ ആറ് വർഷങ്ങൾക്ക് മുൻപേ പൂർത്തിയാക്കിയതാണെന്നും ആയിരുന്നു അനുരാജ് മനോഹർ പറഞ്ഞത്. 2013ലാണ് ഇതിന്റെ തിരക്കഥ രതീഷ് രവി പൂർത്തിയാക്കുന്നത്.
കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ് അത്തരമൊരു കഥയുടെ കണ്ടെത്തലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ കോപ്പിയടിയെന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്ന് തോന്നുന്നു. അതിന് ശേഷം മലയാളത്തിലെ തന്നെ മറ്റ് നിർമ്മാതാക്കളുടെ അടുത്തും ഈ കഥ പറഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവർത്തകരോട് സംസാരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയിലെ തന്നെ പലർക്കുമറിയാവുന്ന ഒരു കഥയാണിത്.

സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര വാദികൾക്ക് നേരെ വിരൽ ചൂണ്ടുന്ന ചിത്രമാണ് ഇഷ്‌ക്. ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ്ലൈനുമായിട്ടാണ് ഇഷ്‌ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കൊച്ചി ഇൻഫോ പാർക്കിലെ ഐടി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവേ സദാചാരവാദികളിൽ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവവുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.
സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:
എന്റെ സിനിമ കോപ്പിയടിച്ച് ആരെങ്കിലും ഒരു കമേഴ്സ്യൽ ഉണ്ടാക്കി വിജയിപ്പിച്ചാൽ എനിക്ക് സന്തോഷമേയുള്ളു. അത് കണ്ട് ആളുകൾ കയ്യടിക്കുന്നതിലും സന്തോഷം. മുമ്പൊക്കെ മലയാള സിനിമകൾ ഇറങ്ങുമ്പോൾ അതിന്റെ ഒറിജിനൽ ഏതെങ്കിലും ഹോളിവുഡ്-കാൻ-ബെർലിൻ സിനിമകൾ ആണെന്നായിരുന്നു ആരോപണം ഉയരുന്നതെങ്കിൽ ഈയിടെയായി അത് മലയാളം ഇൻഡിപെൻഡന്റ് സിനിമയുടെ കോപ്പിയാണ് എന്ന് ആരോപണം ഉണ്ടാവുന്നത് പുരോഗമനമല്ലേ. പക്ഷെ കോപ്പി ഉണ്ടാവാൻ മൂന്നാലു വർഷം വേണ്ടി വരുന്നു എന്നത് നല്ല സൂചന അല്ല.