ഭാഷാ ഭേദമന്യേ ഗാനാസ്വാദകരുടെ പ്രിയ പോപ് ഗായികയാണ് ഉഷ ഉതുപ്പ്. ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. തന്റെ സഹോദരിമാർ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്ത സമയത്ത് സംഗീതഞ്ജനായ അമീൻ സയാനിയാണ് ഉഷക്ക് ഒരു റേഡിയോ ചാനലിൽ പാടാൻ സൗകര്യമൊരുക്കുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ഉഷക്ക് ലഭിച്ചു. ഒരു ഗായിക എന്നതിലുപരി ഒരു അഭിനേതാവുകൂടിയാണ് ഉഷ. എന്നാൽ ഇപ്പോൾ പണം തരും പടം എന്ന പരിപാടിയിൽ അതിഥിയായെത്തിയതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.
ഉഷയുടെ വാക്കുകളിലൂടെ ...
കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാൻ കഴിഞ്ഞില്ല. ഇക്കാലമത്രയും മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിൽ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊൽക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടിൽ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതിൽ ഒരുപാട് സന്തോഷം.
എന്റെ മകൻ സണ്ണി എനിക്കൊപ്പം കൊൽക്കത്തയിൽ തന്നെയാണ് താമസം. അവൻ വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ്. വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏൽപ്പിച്ച വിഷമതകളും മറികടക്കാൻ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം