ബോക്‌സോഫീസിൽ നിന്നും കോടികൾ പണം വാരിയ ചിത്രമാണ് രജനീകാന്തിന്റെ യന്തിരനും, 2.0യും. എന്നാൽ, ചിത്രങ്ങൾക്ക് വേണ്ടി ജോലിയെടുത്തിട്ടും പണം ലഭിച്ചില്ലെന്ന് ആരോപണം. രജനീകാന്ത് ചിത്രത്തിന് വേണ്ടി സബ് ടൈറ്റിൽ ഒരുക്കിയ തനിക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് തമിഴിലെ പ്രമുഖ സബ്ടൈറ്റിലിസ്റ്റ് രേഖ്സ്. ട്വിറ്ററിലൂടെ രേഖ്സ് നടത്തിയ ആരോപണം വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച 2.0യുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഇംഗ്ലീഷ് സബ് ടൈറ്റിലിങ് ആണ് രേഖ്സ് നിർവ്വഹിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും തനിക്കും ഒപ്പമുള്ളവർക്കും നിർമ്മാതാക്കൾ ഇനിയും പ്രതിഫലം നൽകിയിട്ടില്ലെന്ന് രേഖ്സ് ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഇ-മെയിലുകൾക്കോ ടെലിഫോൺ കോളുകൾക്കോ ലൈക്ക പ്രൊഡക്ഷൻസ് മറുപടി നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു. അതിനാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം താൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
ഇക്കാര്യം നേരിട്ട് ഉന്നയിക്കാൻ സൺ പിക്ചേഴ്സിന്റെ ഓഫീസിൽ എത്തിയപ്പോൾ പരിശോധിച്ച ശേഷം അറിയിക്കാമെന്നാണ് അവർ അറിയിച്ചതെന്നും പ്രതിഫലത്തിനായി ഇപ്പോഴും താൻ കാത്തിരിപ്പ് തുടരുകയാണെന്നും രേഖ്സ് ട്വിറ്ററിൽ കുറിച്ചു.
എന്തിരന്റെ സമയത്ത് തന്നെ ഷങ്കറിനെ ഇക്കാര്യം അറിയിച്ചതാണെന്നും അദ്ദേഹം ക്ഷമ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നു. 'നൻപന്റെ സബ് ടൈറ്റിൽ (ഷങ്കർ എന്തിരന് ശേഷം സംവിധാനം ചെയ്ത ചിത്രം-2012) പൂർത്തിയാക്കുന്നതിന് മുൻപ് ഇക്കാര്യം പരിഹരിക്കാമെന്നാണ് അദ്ദേഹം അന്ന് ഉറപ്പ് നൽകിയത്.' രജനീകാന്തിനെയോ ഷങ്കറിനെയോ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനില്ലെന്നും ഇത് നിർമ്മാതാക്കളുമായുള്ള പ്രശ്നമാണെന്നുമാണ് രേഖ്സ് പറയുന്നത്.