നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. ഇക്കാര്യം ഉറപ്പിക്കാന്‍ പോലീസ് ജീവനക്കാരുടെയും ദിയയുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് ഒരുങ്ങുന്നത്. സംഭവത്തില്‍ പോലീസിനെതിരെ അടക്കം വിമര്‍ശനം ഉയരവേയാണ് അന്വേഷണവും ശക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകല്‍ പരിശോധിക്കുന്നതിനായി ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.
ലക്ഷങ്ങളുടെ ക്രമക്കേടില്‍ മൂവരും വീതിച്ചെടുത്തുവെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ സഹിതമാണ് തെളിവ് പുറത്തുവിട്ടത്. സ്വര്‍ണ്ണമല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ കടയാണ് ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി. ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകള്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്‍കിയ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. മൂന്ന് വനിതാജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷത്തിന്റെ തട്ടിപ്പാണ് നടത്തിയത്. കടയുടെ ക്യുആര്‍ കോഡിന് പകരം, സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കോഡ് വെച്ചാണ് 69 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് മുന്‍ ജിവനക്കാരായ സ്ത്രീകള്‍ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈല്‍ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു. നീയൊക്കെ മുക്കുവത്തികളല്ലേ, എന്ത് യോഗ്യതയാണുള്ളത് എന്ന രീതിയില്‍ സംസാരിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം ലക്ഷക്കണക്കിന് രൂപ ലോണെടുത്താണ് ദിയ ബിസിനസ് തുടങ്ങിയതെന്നും അതില്‍ നിന്നും പണം തട്ടിക്കൊണ്ടു പോകുന്നതിന്റെ വേദന ബിസിനസ് ചെയ്തവര്‍ക്കെ അറിയൂ എന്ന് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാര്‍ പ്രതികരിച്ചു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതിയുമായി പോകേണ്ടതിന് പകരം കുറ്റാരോപിതരെ വിളിച്ച് ചോദ്യം ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു കൃഷ്ണ കുമാര്‍. 'ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ നിന്നും ലോണെടുത്ത് ഒരു ചെറിയ പെണ്‍കുട്ടി ബിസിനസ് തുടങ്ങി. കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍, പണം തട്ടിക്കൊണ്ട് പോകുമ്പോഴുള്ള വേദന ബിസിനസ് ചെയ്തവര്‍ക്ക് മാത്രമെ അറിയൂ. നമ്മുടെ കയ്യില്‍ നിന്നും ഒരു പതിനായിരം രൂപ പോയാല്‍ എന്റെ തൊഴിലാളികളോട് ചോദിക്കണമല്ലോ. ചോദിക്കാതെ പറ്റില്ല. നമ്മള്‍ പലരും പല തരത്തില്‍ ജനിച്ച് വളര്‍ന്നവരാണ്. ഓരോരുത്തരും ഓരോ രീതിയില്‍ ആകും ചോദിക്കുന്നത്. പണം പോയാല്‍ സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നതേ ഞങ്ങളും ചോദിച്ചിട്ടുള്ളൂ. നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകില്ല. ഇവരാണോ എടുത്തത് എത്രയാണ് എടുത്തത് നമുക്ക് ഏകദേശ ധാരണ വേണ്ടേ അതില്ലാതെ എങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍ പോകുന്നത്. ഇവരോട് ചോദിക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ല', എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.
ഞങ്ങള്‍ ആ കുട്ടികളെ തടഞ്ഞുവച്ചു എന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ഫോണ്‍ ഞങ്ങള്‍ പിടിച്ചു വാങ്ങിയിട്ടില്ലെന്നും അവര്‍ തന്നെയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ഡീറ്റൈല്‍സ് കാണിച്ചതെന്നും കൃഷ്ണ കുമാര്‍ പറയുന്നു. അവരുടെ ആരോപണങ്ങള്‍ക്ക് എന്തെങ്കിലും ഒരു തെളിവ് കാണിക്കട്ടെ. അവരുടെ ബങ്ക് സ്റ്റേറ്റ്മെന്റ് എടുത്താല്‍ തീരുന്ന പ്രശ്നമെ ഉള്ളൂവെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു
കൃഷ്ണകുമാറിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി ആണ് മ്യൂസിയം പോലീസിന്റെ എഫ്ഐആര്‍. ജീവനക്കാരായ യുവതികള്‍ നല്‍കിയ തട്ടിക്കൊണ്ടു പോകല്‍ കേസിലാണ് ജി.കൃഷ്ണകുമാറിനെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളുള്ളത്. പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
കൃഷ്ണകുമാര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്ഐആറിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ കൃഷ്ണകുമാര്‍ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നില്‍ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നാല് പെണ്‍ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്. തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്താല്‍ പണം ട്രാന്‍സാക്ഷന്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കും.എഫ്ഐആര്‍ ഇങ്ങനെ ഇടണമെങ്കില്‍ പൊലീസിന് എന്തെങ്കിലും ലക്ഷ്യം
തെളിവായി പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളില്‍ മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ആരാണ് ആദ്യം തട്ടിപ്പ് തുടങ്ങിയതെന്നും എത്ര രൂപ തട്ടിയെന്നും അഹാന ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ക്ലീന്‍ ആയി ഡീല്‍ ചെയ്യാമെന്നും അല്ലാത്ത പക്ഷം പൊലീസായിരിക്കും തന്റെ സ്ഥാനത്ത് ഇവരെ ചോദ്യം ചെയ്യുന്നതെന്നും അഹാന പറയുന്നു. എത്ര നാള്‍ മുന്‍പാണ് ആദ്യം പണം തട്ടിയതെന്ന് അഹാന ചോദിക്കുമ്പോള്‍ ഓഗസ്റ്റ് മുതലെന്ന് ജീവനക്കാരില്‍ ഒരാള്‍ മറുപടി പറയുന്നുണ്ട്. കുറ്റബോധം തോന്നിയോ എന്ന ചോദ്യത്തിന് മൂന്ന് പേരും തലയാട്ടി സമ്മതിക്കുന്നുണ്ട്.
ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു യുവതികള്‍ തട്ടിപ്പ് നടത്തി എന്നതാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയത്. ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ കൃഷ്ണകുമാര്‍ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ വാദങ്ങള്‍. ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ വ്യക്തത വരുത്താന്‍ വിശദമായ മൊഴികള്‍ പൊലീസിന് രേഖപ്പെടുത്തേണ്ടിവരും.
അതേ സമയം സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീര്‍പ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാന്‍ വന്നതെന്നും ഒടുക്കം രക്ഷപ്പെടാനായി വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും നടിയും ദിയാ കൃഷ്ണയുടെ സഹോദരിയുമായ അഹാന കൃഷ്ണ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
'നാല് വര്‍ഷം മുന്‍പ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച 'ഓ ബെ ഓസി' എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാര്‍ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടുകയായിരുന്നു. ദിയയുടെ അറിവില്ലാതെ കടയിലെ ആഭരണങ്ങള്‍ റീസെല്ലിംഗും ചെയ്തുവന്നിരുന്നു. ഗര്‍ഭിണിയായ ശേഷമുള്ള അനാരോഗ്യത്തെ തുടര്‍ന്ന് ദിയ കടയിലേക്ക് പോയിരുന്നില്ല. ഈ മൂന്ന് ജീവനക്കാരെ പൂര്‍ണ്ണമായി വിശ്വസിച്ചായിരുന്നു സ്ഥാപനം മുന്നോട്ട് പോയത്. മെയ് 29 നാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്. പിന്നാലെ മെയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം തങ്ങളെ വന്നുകാണുകയും കുറ്റം സമ്മതിക്കുകയും തട്ടിയ പണം തിരികെ തരുമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഏകദേശം 70 ലക്ഷം രൂപയായിരുന്നു ഇതെന്നും അഹാന വ്യക്തമാക്കി. 'മൂന്നോ നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതികൊടുക്കാനുള്ള ഒരു മോശം ബുദ്ധി ആരോ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു.
കുറ്റം സമ്മതിക്കാനായി ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പിനായി അവര്‍ ഞങ്ങളെ വന്നു കണ്ടുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. ജൂണ്‍ 2 നാണ് അവര്‍ വ്യാജ പരാതി നല്‍കിയത്. ഇന്ന് രാവിലെ അവര്‍ എന്റെ കുടുംബത്തിനെതിരായ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും കുടുംബത്തെ അപകീര്‍ത്തിപ്പെടുകയും ചെയ്തു. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. അതാണ് സംഭവിച്ചത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം ഒകെയാണ്. ഈ മൂന്ന് തട്ടിപ്പുകാര്‍ക്കെതിരെയും ഇതെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും', അഹാന പറയുന്നു.