പ്രശസ്ത ധ്യാനഗുരുവും പ്രമുഖ ക്രൈസ്തവ ഭക്തിഗാന രചയിതാവും സാഹിത്യകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്ത് സജീവമായിരുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമായിരുന്നു.
വചനപ്രഘോഷകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം നിരവധി നോവലുകളും കഥകളും ആത്മീയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 'ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍', 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും', 'ക്രിസ്തു പരമാര്‍ത്ഥം' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. പ്രശസ്ത ആത്മീയ മാസികയായ 'വചനോത്സവ'ത്തിന്റെ സ്ഥാപക പത്രാധിപര്‍ കൂടിയായിരുന്നു അദ്ദേഹം. സിറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയ്യാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന ഫാ. മൈക്കിള്‍, കുര്‍ബാന ഗാനങ്ങളുടെ രചനയിലും വലിയ പങ്കുവഹിച്ചു. അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. ഭൗതികശരീരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍ സംസ്‌കരിക്കും.
മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിപ്ലവം സൃഷ്ടിച്ച എഴുന്നൂറിലധികം ഗാനങ്ങള്‍ ഫാ. മൈക്കിളിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്. അതില്‍ ഏറ്റവും ജനപ്രിയമായത് 'തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്ക് എന്തിന് നാഥാ...' എന്ന അനശ്വര ഗാനമാണ്. 'നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍', 'ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ', 'പിതാവേ അനന്ത നന്മയാകും' തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ഗാനങ്ങളാണ്.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ പിറന്ന വഴി ഒരു ധ്യാനത്തിനിടയിലാണ് 'തിരുനാമകീര്‍ത്തനം' എന്ന ഗാനത്തിന്റെ ആദ്യ നാല് വരികള്‍ അച്ചന്റെ മനസ്സില്‍ വരുന്നത്. പിന്നീട് സംഗീതസംവിധായകന്‍ സണ്ണി സ്റ്റീഫന്റെ ആവശ്യപ്രകാരം ഒരു ആല്‍ബത്തിനായി ബാക്കി വരികള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അടിച്ചിറയിലെ പരിത്രാണയില്‍ വെച്ചാണ് ഈ കവിത സണ്ണിക്ക് കൈമാറുന്നത്. അവിടെയുണ്ടായിരുന്ന ഒരു പഴയ ഹാര്‍മോണിയം എടുത്ത് സണ്ണി സ്റ്റീഫന്‍ ആദ്യം വായിച്ച ശങ്കരാഭരണം രാഗത്തിലുള്ള ഈണം അപ്പോള്‍ത്തന്നെ അച്ചന്‍ ഉറപ്പിക്കുകയായിരുന്നു.
1992-ല്‍ പുറത്തിറങ്ങിയ ഈ ആല്‍ബം മലയാള സംഗീത ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡാണ് കുറിച്ചത്. ഒരേയൊരു പാട്ടിന്റെ പേരില്‍ ഒരു കാസറ്റ് പത്തുലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. മലയാളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഈ വിജയത്തിന് പിന്നില്‍ ഗായിക രാധികാ തിലകിന്റെ അവിസ്മരണീയമായ ആലാപനമായിരുന്നു. എം.ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാന മത്സരത്തിന്റെ വിധികര്‍ത്താവായിരുന്ന സണ്ണി സ്റ്റീഫന്‍, അന്ന് ഒന്നാം സ്ഥാനം നേടിയ രാധികയുടെ ശബ്ദം മനസ്സില്‍ സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പാട്ടിന് അനുയോജ്യമായ ഒരു ദൈവീക സ്വരം തിരഞ്ഞപ്പോഴാണ് രാധികയെ ക്ഷണിക്കുന്നത്. രാധിക പാടിയ ആദ്യ ക്രിസ്ത്യന്‍ ഭക്തിഗാനമായിരുന്നു ഇത്. കൊച്ചി തോപ്പുംപടിയിലെ സാന്റാ സിസിലിയ സ്റ്റുഡിയോയിലായിരുന്നു ഇതിന്റെ റെക്കോര്‍ഡിങ്.
ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും വാക്ക് പാലിക്കാന്‍ രാധിക എത്തുകയായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ് രാധിക ഈ പാട്ട് പാടിത്തീര്‍ത്തത്. ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ് രാധിക ഇത് പാടിയതെന്നും അവരുടെ ആലാപനമാണ് ഈ പാട്ടിനെ ഒരു പ്രാര്‍ത്ഥനയാക്കി മാറ്റിയതെന്നും അച്ചന്‍ അനുസ്മരിച്ചിട്ടുണ്ട്. ചാലക്കുടി മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലൂടെയാണ് ഈ ഗാനം ഒരു തരംഗമായി മാറിയത്. ധ്യാനം കഴിഞ്ഞ് മടങ്ങുന്ന ആയിരങ്ങള്‍ ഈ കാസറ്റുകളുമായാണ് വീട്ടിലേക്ക് പോയത്. ആവശ്യക്കാര്‍ ഏറിയതോടെ ഈ ആല്‍ബം ജോണി സാഗരികയ്ക്ക് കൈമാറുകയും ചെയ്തു.
പരിത്രാണ ധ്യാനകേന്ദ്രവും ഡിവൈന്‍ ധ്യാനകേന്ദ്രവും ജോണി സാഗരികയും ചേര്‍ന്ന് പത്തു ലക്ഷത്തിലേറെ കാസറ്റുകളാണ് വിറ്റഴിച്ചത്. ഈ ഗാനത്തിന്റെ വിജയത്തോടെ 'കീര്‍ത്തനം' എന്ന പേര് ചേര്‍ത്ത് ഇരുപതിലേറെ കാസറ്റുകള്‍ അക്കാലത്ത് വിപണിയിലിറങ്ങി. ഈ ഗാനം പിന്നീട് ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മികച്ച ഗായികയ്ക്കുള്ള കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (കെസിബിസി) പ്രഥമ മാധ്യമ അവാര്‍ഡ് രാധികാ തിലകിന് നേടിക്കൊടുത്തത് ഈ ഗാനമാണ്. ഇതേ ഗാനത്തിലൂടെ മികച്ച രചനയ്ക്കുള്ള അവാര്‍ഡ് ഫാ. മൈക്കിള്‍ പനച്ചിക്കലിനും സംഗീതത്തിനുള്ള അവാര്‍ഡ് സണ്ണി സ്റ്റീഫനും ലഭിച്ചു. പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ആദ്യ ക്രിസ്ത്യന്‍ ഭക്തിഗാനവും (ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണു ദൈവം...) ഈ കാസറ്റിലായിരുന്നു.
1974 ഡിസംബര്‍ 19-നാണ് ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വൈദികനായി അഭിഷിക്തനായത്. തുടര്‍ന്ന് പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, വിന്‍സെന്‍ഷ്യന്‍ സഭയുടെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ നിലകളില്‍ അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യൂറേറ്ററായും പ്രവര്‍ത്തിച്ചു.
ഇടവക മിഷന്‍ ശുശ്രൂഷകളുടെ ഭാഗമായി കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. കൂടാതെ ആറ്റിങ്ങല്‍ സെന്റ് ജൂഡ് മിഷന്‍ പള്ളി, നെടുമങ്ങാട് സെന്റ് തോമസ് മിഷന്‍ പള്ളി, കിള്ളി സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍ പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മീയ-സാഹിത്യ-സംഗീത രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന്‍ അവാര്‍ഡ്, ഗുഡ്നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.