കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജി തിരുവനന്തപുരം പോക്‌സോ കോടതി സ്റ്റേ ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയില്‍ മധ്യപ്രദേശ് പോലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇത് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വിവാഹത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശ് ആര്‍.ഡി.ഒയ്ക്ക് അപേക്ഷ നല്‍കി നിലവിലുള്ള രേഖകള്‍ റദ്ദാക്കിയതായും, പകരം പെണ്‍കുട്ടിയുടെ അനുജന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയായില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജരേഖ ചമച്ചതായും പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും കോടതിയെ അറിയിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി, എ.എ. റഹീം എം.പി, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തതിനെതിരെയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
നേരത്തെ എസ്.സി - എസ്.ടി കമ്മീഷന് മുന്നിലും സംസ്ഥാന സര്‍ക്കാര്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. കള്ളക്കേസ് ചമച്ചാണ് നേതാക്കളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതെന്ന വാദത്തില്‍ വ്യക്തത വരുത്താന്‍ മധ്യപ്രദേശ് പോലീസിന്റെ മറുപടി നിര്‍ണ്ണായകമാകും