ഹൈക്കോടതി ക്രിമിനല്‍ ലോയര്‍; വക്കീല്‍ കുപ്പായം അഴിച്ച് സിനിമയില്‍; പാതിയില്‍ മുറിഞ്ഞ് ജീവിതവും സ്വപ്‌നങ്ങളും; സച്ചിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

Malayalilife
topbanner
ഹൈക്കോടതി ക്രിമിനല്‍ ലോയര്‍; വക്കീല്‍ കുപ്പായം അഴിച്ച് സിനിമയില്‍; പാതിയില്‍ മുറിഞ്ഞ് ജീവിതവും സ്വപ്‌നങ്ങളും; സച്ചിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

അഭിഭാഷകനായി കരിയർ ആരംഭിച്ച് സിനിമയും നാടകവും കലയും തലയ്ക്ക് പിടിച്ചപ്പോൾ വക്കീൽ കുപ്പായം സ്വയം ഊരിവെച്ച് സിനിമയിലേക്ക് തിരിഞ്ഞ മനുഷ്യൻ. മലയാളികളെ ചിന്തിപ്പിച്ച ചിരിപ്പിച്ച, പ്രണയമെന്ന വികാരത്തെ തീവ്രമായി അവതരിപ്പിച്ച സച്ചി വിട പറയുമ്പോൾ സച്ചിയെ ഓർക്കാൻ പ്രണയവും നിർവികാരതയും ഇഴകലർന്ന അനാർക്കലിയും, പ്രതികാരവും വാശിയും ഉത്തേജിപ്പിച്ച അയ്യപ്പനംു കോശിയും മാത്രം മതിയാകും. വികാരങ്ങൾ കടലല പോലെ തളംതല്ലുന്ന മനുഷ്യമനസിന്റെ ഭാവവ്യത്യാസങ്ങളെ അദ്ദേഹം ചടുലമായി അവതരിപ്പിച്ചു. അതിന്റെ മകുഡോദാഹരണങ്ങളാണ്. സച്ചിയുടെ ഓരോ രചനയും. ഇന്ന് സച്ചിയുടെ വേർപാടിന്റെ   ഒന്നാം  വർഷം കൂടിയാണ്.

ഒന്നിൽ നിന്ന് വ്യത്യസ്തമായിരിക്കും അടുത്തവ. മനുഷ്യസഹചമായ വികാരങ്ങളെ സച്ചി ആശയമാക്കി അരങ്ങിലെത്തിച്ചു. ഹൈക്കോടതിയിലെ ക്രിമിനൽ ലോയറായി തിളങ്ങി നിൽക്കുമ്പോഴാണ് സച്ചി എന്ന സച്ചിദാനന്ദൻ തന്റെ കരിയറിന് ബ്രേക്കിട്ട് സിനിമയിലേക്ക് എത്തുന്നത്. ഷാഫി- സച്ചി കൂട്ടുകെട്ടിൽ തിരക്കഥകളെഴുതി സച്ചി സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

മുതൽ നീണ്ട നിന്ന സിനിമ ജീവിതത്തിൽ സച്ചിയുടെ പരീക്ഷണങ്ങൾ എല്ലാം തന്നെ പൃഥ്വിരാജ് എന്ന നടനിലായിരുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. അഭിഭാഷക വൃത്തിയാരംഭിച്ചതോടെ തൃപ്പുണ്ണിത്തുറയിലേക്ക് കൂടുമാറി. മാല്യങ്കരയിലെ എസ്എൻഎം കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ഗവണ്മെന്റ് ലോ കോളേജ്, എറണാകുളത്തിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു വരുമ്പോഴാണ് സിനിമയിലേക്ക് സച്ചി തിരിയുന്നത്.

നാടകങ്ങളിലും ഗാനങ്ങളിലും അതീവതൽപ്പരനായിരുന്നു സച്ചി. കലയും സാഹിത്യവും നെഞ്ചിൽ തറച്ചതോടെയാണ് അഭിഭാഷകന്റെ കുപ്പായം ഊരിയത്. പിന്നീട് ജൂനിയേസിനെ ഏൽപിച്ച ശേഷം സിനിമയിലേക്ക് കടന്നു. സച്ചി- കൂട്ടുകെട്ടിലെ ആദ്യ സിനിമ പിറവിയെടുത്തത് ചോക്ലേറ്റ് ആയിരുന്നു.

സേതുവിനൊപ്പം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് അരങ്ങേറ്റം. ജോഷിയുമായി ചേർന്ന് പൃഥ്വിരാജ് നായകനായി എത്തിയ റോബിൻഹുഡ് തൊട്ടുപിന്നാലെ പുറത്തിറക്കി. 2011ൽ മേക്കപ്പ് മാൻ എന്ന സിനിമയുടെ തിരക്കഥാ രചനയിലും പങ്കാളിയായി. 2011ൽ സീനിയേഴ്‌സ് അതേ വർഷം തന്നെ ഡബിൾസ്, എന്നീ സിനിമകളിൽ സഹതിരക്കഥാകൃത്തായി.

റൺബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി സ്വതന്ത്രമായി തിരക്കഥയെഴുതിയാണ് ജോഷി കൂട്ടുകെട്ടിൽ ചിത്രം എത്തുന്നത്.സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകൾ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുൾപ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും. ഇതിൽ മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രവും പ്രേക്ഷക പ്രശംസയും കളക്ഷനും നേടി മുന്നേറിചേട്ടായീസ് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടത്ര പിൻബലം ലഭിച്ചില്ല.ഈ സിനിമ ജനം കയ്യൊഴിയുകയാണ് ചെയ്തത്.

2015ൽ സച്ചി തിരക്കഥയും സംവിധാനവും ഒരുക്കി പൃഥ്വിരാജ് ബിജുമേനോൻ കൂട്ടകെട്ടൊരുക്കിയ ചിത്രമാണ് അനാർക്കലി.ഹൈക്കോടതിയിൽ നിന്നു തന്നെ പരിചയപ്പെട്ട സേതുവുമൊത്ത് ഒരുപറ്റം ഹിറ്റു സിനിമകൾക്ക് തിരക്കഥയൊരുക്കി. പിന്നീട് അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും താൻ പിന്നിലല്ല എന്നു തെളിയിച്ചു.'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിനു തൊട്ടുമുൻപ് പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി രചിച്ച 'ഡ്രൈവിങ് ലൈസൻസ്' എന്ന സിനിമയും സൂപ്പർഹിറ്റായിരുന്നു.

സ്‌കൂളിലും കോളജിലും സജീവ നാടക പ്രവർത്തനത്തിലുണ്ടായിരുന്നു. ഫിലിംസൊസൈറ്റിയിലും പ്രവർത്തിച്ചിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സ്റ്റേജിൽ അഭിനയിച്ചിട്ടുള്ള താരം അഭിനേതാവ് എന്ന രീതിയിലും ശ്രദ്ധേയനായിരുന്നു.
സിനിമാ സംവിധാനമായിരുന്നു താൽപര്യം. പൂനാഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായിരുന്നു മോഹം. പക്ഷേ വീട്ടിൽ നിന്ന് ഇതിന് അനുവദിച്ചില്ല. അച്ഛൻ മരിച്ചതിനാൽ ചേട്ടനാണ് ഞങ്ങളുടെ ഗാർഡിയനായത്. സിനിമ എന്നാൽ കള്ളും കഞ്ചാവും എന്നൊരു ധാരണയായിരുന്നു സച്ചിയുടെ ചേട്ടനുണ്ടായിരുന്നത്.

ബാങ്കിൽ ജോലി കിട്ടാനായി ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങി സി.എ.യ്ക്ക പഠിക്കുന്ന കാലത്താണ് എൽ.എൽ.ബിയിൽ പ്രവേശിക്കുന്നത്. എൽ.എൽ.ബി കഴിഞ്ഞപ്പോഴേക്കും ചേട്ടന്റെ ബിസിനസ് തകർന്നു പ്രശ്‌നങ്ങളായി. പ്രാക്ടീസ് ചെയ്യേണ്ടത് അത്യാവശ്യമായി. അങ്ങനെയാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. മൂന്നുകൊല്ലമായപ്പോഴേക്കും സ്വന്തമായി ഓഫീസ് ഇട്ടു. അതിനിടയിലാണ് സേതുവിനെ പരിചയപ്പെടുന്നത്. ഓഫീസ് മാറേണ്ടി വന്നപ്പോൾ സേതുവിന്റെ ബിൽഡിംഗാണ് ഒരു സുഹൃത്തു വഴി ലഭിച്ചത്. സേതു ആക്ടീവ് പ്രാക്ടീസ് ചെയ്യുന്നില്ലായിരുന്നു. ഇത് ഇരുവരുടേയും സൗഹൃദത്തിന് ആക്കം കൂട്ടി.

വൈകുന്നേരങ്ങളിൽ തുടങ്ങിയ സിനിമാ ചർച്ച പിന്നീട് കഥാ ചർച്ചയിലേയ്ക്ക് വഴിമാറി. അങ്ങനെയാണ് റോ ബിൻഹുഡ് എന്ന സ്‌ക്രിപ്റ്റ് എഴുതിയതും അത് സംവിധാനം ചെയ്യാൻ തീരുമാനിച്ചതും. അരുണിനേയും അതുൽ കുൽക്കർണിയേയും പ്രധാന അഭിനേതാക്കളാക്കി. പടത്തിന്റെ പൂജയും നടന്നു.

പക്ഷേ വിതരണക്കാരുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ചിത്രം നടന്നില്ല. അങ്ങനെ സംവിധാനം തൽക്കാലം ആദ്യ സംവിധാന മോഹം ഉപേക്ഷിച്ചു. മമ്മൂട്ടി നായകനായ ഡബിൾസ് മുതലാണ് സേതുവുമായുള്ള കൂട്ട്‌കെട്ട് അവസാനിപ്പിക്കുന്നത്. രണ്ടുപേരുടേതും രണ്ടു രീതിയിലുള്ള ചിന്തയായിരുന്നു ഇതിന് കാരണം. സേതുവിന് കോൺഫിഡൻസ് തോന്നുന്ന സബ്ജക്ട് തനിക്ക് നല്ലതായി തോന്നിയല്ല എന്നതായിരുന്നു സച്ചിയുടെ പക്ഷം. അങ്ങനെ രണ്ട് വഴിയിൽ സിനിമ എടുത്തു.

സച്ചിയുടെ മനസ്സ് നിറയെ കഥകളാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും അതുപോലെ ചിന്തിപ്പിക്കാനും സച്ചിയുടെ കഥകൾക്ക് കഴിയും. ഇത് തന്നെയാണ് സച്ചി എന്ന തിരക്കഥകൃത്ത് പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. കാലത്തിനൊത്ത് സഞ്ചരിക്കുന്ന കലാകാരനായിരുന്നു സച്ചി. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്. അടുത്തിടെയായിരുന്നു സച്ചിയില്ലാതെ സിജിയുടെ ആദ്യ വിവാഹ വാർഷികം കടന്ന് പോയത്. 

Director sachi first death anniversary

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES