മലയാള സിനിമയിലെ ശ്രദ്ധേയനായ കലാസംവിധായകന്‍ കെ. ശേഖറിന്റെ വിയോഗത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിന്റെ കലാസംവിധാനത്തില്‍ ശേഖര്‍ നല്‍കിയ സംഭാവനകളെക്കുറിച്ചാണ് പലേരി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 'റിവോള്‍വിങ് സെറ്റ്' എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ശേഖറാണെന്നും പലേരി പറഞ്ഞു.
'ആലിപ്പഴം പെറുക്കാന്‍' എന്ന ഗാനരംഗത്തില്‍ കഥാപാത്രങ്ങള്‍ ചുവരിലൂടെ നടക്കുന്ന സീന്‍ ചിത്രീകരിക്കാന്‍ റിവോള്‍വിങ് സെറ്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത് ശേഖറായിരുന്നു. 'ശേഖര്‍ കഴിഞ്ഞ ദിവസം ഇവിടം വിട്ടു മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാന്‍ പോയി' എന്നാണ് അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ച് രഘുനാഥ് പലേരി ഹൃദയസ്പര്‍ശിയായി എഴുതിയത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമയുടെ തിരക്കഥ ഒരുക്കുന്ന സമയത്താണ് സംവിധായകന്‍ ജിജോ, ശേഖറിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് പലേരി വെളിപ്പെടുത്തി.
കേവലം ഒരു സന്ദര്‍ശകനായി വന്ന ശേഖര്‍, പിന്നീട് സിനിമയുടെ കലാസംവിധായകനായി മാറിയ കഥയും പലേരി വിവരിക്കുന്നു.
രഘുനാഥ് പാലേരിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം: കുട്ടിച്ചാത്തന്‍ സിനിമയുടെ ഏതാണ്ടൊരു പൂര്‍ണ്ണ കഥാരൂപം ഉണ്ടാക്കിയശേഷം തിരക്കഥ എഴുതാനായി എറണാകുളത്തെ കല്‍പ്പക ഹോട്ടലില്‍ താമസിക്കേ ഒരു ദിവസം ജിജോ ഒരത്ഭുത മനുഷ്യനെ എനിക്കരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചങ്ങാത്ത ഗാംഭീര്യം കിരീടമാക്കിയ പുഞ്ചിരിയോടെ ഒരു ഇന്‍ക്രഡിബിള്‍ മനുഷ്യന്‍. നാമം കെ ശേഖര്‍. കലാവിരുതിന്റെ മാന്ത്രിക സ്പര്‍ശമുള്ള വിരല്‍തുമ്പുകള്‍ നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയതും അതൊരു കെട്ടിപ്പിടുത്തമായി മാറി. കുറച്ചു സമയം കൊണ്ടുതന്നെ ആ മനസ്സ് എടുത്തു ഊഞ്ഞാലില്‍ ഇരുത്തി ചണ്ടാതിയാക്കി. കുട്ടിച്ചാത്തനില്‍ ഒപ്പം കൂട്ടാനായി ജിജോ മുന്‍പരിചയം വെച്ച് വിളിച്ചു വരുത്തിയതാണെന്ന് അറിഞ്ഞതും, എന്തുകൊണ്ടോ ആ സാമീപ്യം ഒരനുഗ്രഹമായി അനുഭവപ്പെട്ടു.
ജിജോ മുന്‍പ് ചെയ്ത പടയോട്ടം സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ശേഖര്‍ ആയിരുന്നു. പോസ്റ്റര്‍ മാത്രമല്ല അതിലെ കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരങ്ങളിലും ശേഖറിന്റെ മാജിക് ടച്ച് ഉണ്ടായിരുന്നു. ജിജോയുടെ ആ അനുഭവമായിരുന്നു അദ്ദേഹത്തെ എനിക്കരികില്‍ എത്തിച്ചത്. താമസിക്കാ നായി ഹോട്ടലിലെ മറ്റൊരു മുറി നല്‍കാതെ അദ്ദേഹത്തെ ഒപ്പം കൂട്ടിയത് ഏത് ദേവത പറഞ്ഞിട്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനസ്സില്‍ തെളിയുന്ന തിരക്കഥയിലെ ഓരോ രംഗങ്ങളും എഴുതിക്കഴിഞ്ഞാല്‍ ഞാന്‍ ശേഖറിന് ചുമ്മാ വായിച്ചു കൊടുക്കും. തിളങ്ങുന്ന മുഖത്തോടെ ശേഖര്‍ അത് കേള്‍ക്കും. കടലാസും ചായവും എടുത്ത് ചുരുങ്ങിയ സമയംകൊണ്ട് ശേഖര്‍ അതൊരു ചിത്രമാക്കും. ഞാനവ ചുമരില്‍ ഭംഗിയായി നീളത്തില്‍ ഒന്നിനു പിറകെ ഓരോന്നായി ഒട്ടിച്ചു വയ്ക്കും.
ഒരു സന്ധ്യാനേരത്ത് മുറിയില്‍ വന്ന ജിജോ വിസ്മയിപ്പിക്കുന്നൊരു ആര്‍ട്ട് ഗാലറിയിലേക്ക് വന്ന സന്ദര്‍ശകനായി ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചു നില്‍ക്കേ, ചിത്രമായി രൂപാന്തരപ്പെട്ട ഓരോ സീനുകളും ഞാനവനോട് വിശദീകരിച്ചു.. വിസ്മയത്തോടെ ജിജോ കേട്ടു. വളരെയധികം ആഹ്‌ളാദം തന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. ഒരേസമയം തിരക്കഥയും, ആ തിരക്കഥയില്‍ നിന്നും പിറക്കാന്‍ പോകുന്ന സിനിമയുടെ കലാപശ്ചാത്തല അന്തരീക്ഷവും, സ്ഥലകാല ഗണനങ്ങളും എല്ലാം എനിക്കു മുന്നില്‍ ഭംഗിയായി സൃഷ്ടിക്കപ്പെടുകയായിരുന്നു ആ വരകളിലൂടെ. അതൊരു സ്റ്റോറിബോര്‍ഡ് വര ആയിരുന്നില്ല. ചുമ്മാ മനസ്സ് തുറന്ന് പറയുന്ന സംഭവദൃശ്യങ്ങളില്‍ നിന്നും ശേഖറില്‍ കൌതുകം ജനിപ്പിക്കുന്ന ഫ്രെയിമുകള്‍ കയ്യിലുള്ള ചായം പുരട്ടി അവന്‍ കടലാസില്‍ നിമിഷനേരംകൊണ്ട് വരക്കുന്നു എന്നു മാത്രം. പക്ഷെ എനിക്കതൊരു അവാച്യമായ പ്രസരിപ്പും ഉള്‍ചെതന്യവും നല്‍കിയിരുന്നു.
അങ്ങിനെയിരിക്കേ ഒരു ദിവസം മന്ത്രവാദിയാല്‍ ബന്ധനസ്ഥനായ കുട്ടിച്ചാത്തനെ, ഓം ഹ്രീം ഐസ്‌ക്രീം എന്ന കഠിനമന്ത്രം ജപിച്ച്, കുട്ടിത്ത പൂജ ചെയ്ത് കഥയിലെ മൂന്നു കുട്ടികളും തിരക്കഥക്കുള്ളി ല്‍ തുറന്നു വിട്ടു. സ്വാതന്ത്ര്യം കിട്ടിയ കുട്ടിച്ചാത്തന്‍ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ എത്തി തന്റെ വികൃതികളുടെ കെട്ടഴിച്ചു. അതിലൊരു മഹാകുരുത്തക്കേടായിരുന്നു കുട്ടിച്ചാത്തന്റെ ചുമരിലൂടെയുള്ള നടത്തം. ആ ഭാഗം എഴുതിക്കഴിഞ്ഞ് ജിജോയെ വായിച്ചു കേള്‍പ്പിക്കേ അരികില്‍ ഇരുന്ന ശേഖര്‍ പറഞ്ഞു. 'നമുക്കിത് റിവോള്‍വിങ്ങ് സെറ്റിലുടെ ചെയ്യാം'
വളരെ മുന്‍പ് കണ്ട ഹോളിവുഡ് സിനിമയായ 2001 സ്‌പേസ് ഒഡീസി എന്ന സിനിമയില്‍, സ്‌പേസിലൂടെ സഞ്ചരിക്കു ന്നൊരു സ്‌പേസ് ക്രാഫ്റ്റില്‍, ഒരു സ്ത്രീ കഥാപാത്രം വട്ടത്തിലുള്ളൊരു മുറിയുടെ ചുമരിലൂടെ നടന്ന് മുകളിലെത്തി തിരിക വട്ടം കറങ്ങി വരുന്നൊരു ദൃശ്യം അപ്പോള്‍ മനസ്സില്‍ വന്നു. അത് റിവോള്‍വിങ്ങ് സെറ്റ് ഉപയോഗിച്ച് സെറ്റ് മൊത്തം കറക്കിയാണ് ചിത്രീകരിച്ചതെന്ന് വായിച്ച ഓര്‍മ്മയും വന്നു. അത് വട്ടത്തിലുള്ള മുറിയാണെന്നും ഇത് ചതുരത്തിലുള്ള മുറിയാണെന്നും ശേഖറിനോട് പറഞ്ഞപ്പോള്‍ ശേഖറിന് അതിനും ഉത്തരമുണ്ടായിരുന്നു. 'മുറിയുടെ ഡിസൈന്‍ ഇത്തിരി ഒന്നു മാറ്റിയാല്‍ മതി.'
കേട്ടതും ജിജോ എന്നോട് പറഞ്ഞു. 'തിരക്കഥയില്‍ രഘു അത് കൃത്യമായി തന്നാല്‍ നമുക്ക് പപ്പയോട് പറയാം. പപ്പ സമ്മതിച്ചാല്‍ എന്ത് റിവോള്‍വിംങ്ങ് ആണെങ്കിലും നമുക്ക് നോക്കാം.' അതൊരു വെല്ലുവിളിയായിരുന്നു. വെറും സന്ദര്‍ശകനായി മുന്നില്‍ വന്ന ശേഖറിനെ ഈ ത്രീഡിയില്‍ എത് കസേരയിലാണ് ജിജോ ഇരുത്തുക എന്നറിയാതെ, മനസ്സില്‍ തെളിയുന്ന മണ്ടത്തര ചിന്തകളെല്ലാം വിളമ്പി, അതിലെല്ലാം പങ്കെടുപ്പിച്ച് പിന്നീടദ്ദേഹത്തെ വേദനിക്കാന്‍ വിടാന്‍ എന്തുകൊണ്ടോ സാധിക്കുന്നില്ല. അതുകൊണ്ട് ഒരുദിവസം ജിജോയോട് ചോദിച്ചു. 'ആരാണ് നമ്മുടെ ആര്‍ട്ട് ഡയറക്ടര്‍' ജിജോ ഉത്തരം പറഞ്ഞില്ല.
പക്ഷെ അടുത്ത ദിവസം ആര്‍ട് ഡയറക്ടര്‍ എത്തി. സ്റ്റൂഡിയോ ഫ്‌ലോറില്‍ അദ്ദേഹം സിനിമയുടെ സെറ്റ് വരക്കാന്‍ തുടങ്ങി. ഞാന്‍ ചെന്നു. മനോഹരമായ വരകള്‍. തലങ്ങും വിലങ്ങും വരകള്‍. എനിക്കൊന്നും മനസ്സിലായില്ല. ജിജോ എനിക്കെല്ലാം പറഞ്ഞു തന്നു. പക്ഷെ എനിക്ക് സത്യം പറയേണ്ടി വന്നു. ഈ വരകളൊന്നും എന്റെ തിരക്കഥയില്‍ ഇല്ലല്ലൊ ജിജോ. ജിജോ അമ്പരന്നു. വീണ്ടും എനിക്ക് പറയേണ്ടി വന്നു. ഈ വരകളൊ ക്കെ തിരക്കഥയില്‍ വേണമെങ്കില്‍ ഈ വരകള്‍ക്ക് പറ്റിയൊരു കഥ ചിന്തിക്കണം. ഇതുവരെ എഴുതിയത് മാറ്റി എഴുതണം. അതെനിക്ക് സാധിക്കുമോ. സംശയമാണ്.
എന്തോ ചുറ്റും പെട്ടന്നൊരു പ്രകാശം പരന്നതുപോലെ ജിജോ ഒന്നു പുഞ്ചിരിച്ചു. ഫ്‌ളോറില്‍ സെറ്റ് വരക്കാന്‍ വന്ന ആര്‍ട്ട് ഡയറക്ടറെ ആദരവോടെ ഞങ്ങള്‍ യാത്രയാക്കി. അടുത്ത ദിവസം അദ്ദേഹം മറ്റൊരു സിനിമയുടെ വരകളില്‍ വ്യാപൃതനായി. ജിജോയോട് എനിക്ക് പറയേണ്ടി വന്നു. 'കലാസംവിധാനം ശേഖര്‍ ചെയ്യട്ടെ ജിജോ. സത്യത്തില്‍ അവസാനത്തെ ഷോട്ട് ജിജോ എടുക്കുംവരെ എന്തെല്ലാം മാറ്റങ്ങള്‍ തിരക്കഥയില്‍ വരുമെന്ന് എനിക്കുപോലും അറിയില്ല. ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഒരു ശക്തി നമുക്കുണ്ടെങ്കില്‍ ജിജോക്ക് ഈ ത്രിഡി ഭംഗിയായി ഉണ്ടാക്കാന്‍ സാധിക്കില്ലേ.' ജിജോ ശേഖറെ കുട്ടിച്ചാത്തന്‍ ത്രീഡിയുടെ ആര്‍ട്ട് ഡയറക്ടറായി പ്രഖ്യാപിച്ചു. അത് കേട്ട ശേഖറില്‍ ഒരത്ഭുതവും ഞാന്‍ കണ്ടില്ല. അതെയോ എന്നൊരു അതിശയംപോലും പുറത്തു വന്നില്ല. അതുവരെ കേള്‍ക്കാത്ത ഒരിഗ്ലീഷ് വാക്കില്‍ നന്ദി പറഞ്ഞ് ആ നമുക്ക് നോക്കാം എന്നുമാത്രം ശേഖര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു. എങ്ങിനെയെങ്കിലും തിരക്കഥ പൂര്‍ത്തിയാക്കണം.
ആദ്യമായി കലാസംവിധാനം ചെയ്യാന്‍ പോകുന്ന ശേഖറിന് റിവോള്‍വിംങ്ങ് സെറ്റ് ചെയ്യാന്‍ സാധിക്കണം. കടലാസില്‍ കുട്ടിച്ചാത്തനെ ആവാഹിച്ച് ഞാന്‍ കാര്യം പറഞ്ഞു. 'എഴുത് ചാത്താ.' ചാത്തന്‍ എന്നെക്കാള്‍ എത്രയോ ഭംഗിയായി എഴുതി. എഴുത്തിനിടയില്‍ പാട്ടുപാടി. ആ പാട്ട് കേട്ട് ബിച്ചുതിരുമല അക്ഷരങ്ങള്‍ പെറുക്കി. 'ആലിപ്പഴം പെറുക്കാന്‍.. പീലിക്കുട നിവര്‍ത്തി..' റിവോള്‍വിംങ്ങ് സെറ്റിടാന്‍ ജിജോയുടെ പപ്പ സിഗ്‌നല്‍ തെളിച്ചു. കുട്ടിച്ചാത്തനും ചങ്ങാതിമാര്‍ക്കും ചുമരിലൂടെ നടന്നു കളിക്കാനുള്ള മുറിയുടെ സെറ്റിടാനുള്ള എഞ്ചിനീയര്‍മാര്‍ തെയ്യാറാക്കിയ നാല് ലക്ഷം രൂപയുടെ ഇരുമ്പ് ചട്ടക്കൂട് പതിയെ കറക്കി നിര്‍ത്തിയതും, കൌണ്ടര്‍ വെയ്റ്റില്‍ ബാലന്‍സ് കിട്ടാതെ വലിയ ഇരുമ്പ് പിവറ്റുകളില്‍ അതിശീഘ്രം തിരികെ കറങ്ങിക്കറങ്ങി ഞാനിപ്പം ഉരുണ്ടു വീഴുമേ..ന്ന് നിലവിളിച്ചപ്പോള്‍, ആ കറക്കം കണ്ടുകൊണ്ട് അചഞ്ചലനായി നിന്ന ജിജോയുടെ പപ്പ ശ്രീ അപ്പച്ചന്റെ മുഖം ഞാനീ ജന്മം മറക്കൂല. അടുത്ത ജന്മത്തിലും ഓര്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഓര്‍ക്കുമോ എന്നും അറിയൂല.
കുട്ടിച്ചാത്തന്‍ പൂര്‍ത്തിയാകുംവരെ കെ ശേഖര്‍ ആയിരുന്നു ജിജോയുടെ കരുത്തിന്റെ പിവറ്റ്. അത് അവര്‍ക്കിട യിലെ ശക്തമായ ഒരു ആത്മബന്ധമായി മാറുന്നത് കണ്ടുനില്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശേഖര്‍ ജിജോക്ക് ഒരു ചങ്ങാതിക്കപ്പുറം മറ്റെന്തോ ആയിരുന്നു. കുട്ടിച്ചാത്തനു ശേഷം ഒന്നുമുതല്‍ പൂജ്യംവരെയിലേക്ക് കടന്നപ്പോഴും ഫ്‌ളോറില്‍ വരക്കാന്‍ ശേഖറല്ലാതെ മറ്റൊരു പ്രകാശം എന്റ മനസ്സില്‍ വന്നില്ല. ഒന്നു മുതല്‍ പൂജ്യംവരെയിലെ കലാസംവിധാന ത്തിന് ശേഖറിന് കേരളാസ്റ്റേറ്റ്, അവനെ സിനിമയിലെ കലാസംവിധാന പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇത്രയും ഓര്‍ക്കാനും ഇതെല്ലാം അക്ഷരമാകാനും ഉള്ള കാരണക്കാരനും ഇപ്പോള്‍ ശേഖറാണ്. ശേഖര്‍ കഴിഞ്ഞ ദിവസം ഇവിടം വിട്ടു മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാന്‍ പോയി. പിറകെ ഞാനും പോകും. എത്തുന്നിടത്ത് അവനുണ്ടാകുമോ എന്തോ. ഉണ്ടായാലും ഇല്ലെങ്കിലും അവന്‍ കറക്കി വിടുന്ന കറങ്ങുന്ന പ്രതലങ്ങളിലെ ല്ലാം കയറിക്കയറി വേണം യാത്ര തുടരാന്‍.