അർബുദത്തിനെതിരെയുള്ള പോരാട്ടത്തലൂടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ വാർത്തകളിലിടം നേടിയത്. കാൻസർ അതിജീവനത്തെക്കുറിച്ച് സുനൈന ഒരു പുസ്തകം എഴുതിയിരുന്നു.അടുത്തിടെ സുനൈനക്ക് ബൈപോളാർ അസുഖമാണെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും കുറച്ചുദിവസങ്ങൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സുനൈന പറയുന്നു. കുടുംബത്തിനെതിരെയും സുനൈന രംഗത്തെത്തിയിരുന്നു. ഇപ്പോൾ കങ്കണയടെ സഹോദരിയുടെ വെളിപ്പെടുത്തലും എത്തിയതോടെ പുതിയ വിവാദത്തിനാണ് തിരിതെളിയുന്നത്.
താൻ വീട്ടിൽ നിന്ന് മാറി ഹോട്ടൽ മുറിയിലാണ് ഇപ്പോൾ കഴിയുന്നതെന്നും, തന്നെ വീട്ടുകാർ തിരിഞ്ഞു നോക്കുന്നില്ലെന്നും, ജീവിതം നരകതുല്യമാണെന്നും ഹൃത്വികിന്റെ സഹോദരി സുനൈന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സുനൈനയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ സഹോദരനും നടനുമായ ഹൃത്വിക് റോഷൻ തന്നെയാണെന്ന് കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേൽ ആരോപണം ഉയർന്നിരിക്കുകയാണ്.
കങ്കണയും ഹൃത്വിക്കും തമ്മിൽ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്റെ പി.ആർ ടീമിനെ ഉപയോഗിച്ച് സുനൈനയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേർത്തു.രംഗോലിയുടെ ട്വീറ്റുകൾ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. സുനൈന സന്ദേശങ്ങൾ അയച്ചുവെങ്കിൽ അത് സ്‌ക്രീൻ ഷോട്ട് സഹിതം പുറത്ത് വിടാൻ ചിലർ ആവശ്യപ്പെട്ടു.
ഞാൻ ആശുപത്രിയിൽ ചികിത്സയിലല്ല. എനിക്ക് ബൈപോളാർ ഡിസോഡറുമില്ലെന്ന് സൂനൈന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാർത്തകൾ പ്രചരിക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷൻ) വീട്ടിൽ എത്തിയപ്പോഴാണ് വിവരങ്ങൾ ഞാൻ അറിയുന്നത്. മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ ഞാൻ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാൻ. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയിൽ അർബുദമാണെന്ന് ഞാൻ അറിയുന്നത്. വാർത്തകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും അവർ പറഞ്ഞു.'കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അതൊന്നും എനിക്ക് തുറന്നു പറയാനാകില്ല. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടൽ മുറി വാടകയ്ക്കെടുത്താണ് കഴിയുന്നത്. - സുനൈന പറഞ്ഞു.
