'വെറുതെ ഒരു മോഹം'

ജോയ്സ് വര്ഗീസ്
'വെറുതെ ഒരു മോഹം'

ഏതു പ്രായത്തിലും വിശ്രമദിനങ്ങള്‍ പ്രിയപ്പെട്ടത് തന്നെ. ബാല്യത്തിലെ അവധിക്കാലോര്‍മ്മകള്‍ പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളില്‍ പെരുകുന്നു. ഓര്‍മ്മയുടെ മണിച്ചെപ്പില്‍ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും. ചെപ്പൊന്നു തുറക്കുമ്പോള്‍ കുതിച്ചുചാടി ഉരുണ്ടു നീങ്ങി ദൂരെ പോകുന്ന  മണിമുത്തുകളുടെ പിറകെ ഓടി, പെറുക്കിയെടുത്തു കൈവെള്ളയില്‍ ഒതുക്കി താലോലിക്കാന്‍ ഇപ്പോഴും കൊതി തോന്നുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, എല്ലാ കുട്ടികള്‍ക്കും കളിക്കാര്‍ സമപ്രായക്കാരായ കൂട്ടുകാരെ കിട്ടുമായിരുന്നു. രണ്ടോ മൂന്നോ വയസ്സിനു മൂപ്പിളപ്പമുള്ള കുട്ടികള്‍ ചേരുമ്പോള്‍ രൂപപ്പെടുന്ന ഒരു കുട്ടിപട്ടാളം തന്നെയായിരുന്നു ആ കാലം സമ്പന്നമാക്കിയിരുന്നത്.

തിരക്കുകുറഞ്ഞ റോഡുകളും ഇടവഴികളും  വിശാലമായ പുരയിടങ്ങളും അതില്‍ തിങ്ങിനിറഞ്ഞ മരങ്ങളും ചേര്‍ന്ന ഹരിതാഭവും ശാന്തവുമായ ഗ്രാമാന്തരീക്ഷം. കാലാനുസൃതമായ മാറ്റങ്ങള്‍ ജീവിതരീതിയില്‍ വന്നു ഭവിക്കുമെങ്കിലും അന്ന് കുട്ടികള്‍ ഇന്നത്തെ കുട്ടികളെക്കാള്‍ സന്തുഷ്ടരായിരുന്നു. പഠനത്തില്‍  ഇന്നത്തെയത്ര മത്സരബുദ്ധി ഇല്ലാത്തതിനാല്‍ ഇത്രയും പിരിമുറുക്കം അനുഭവപ്പെട്ടിരുന്നില്ല. കുട്ടികളുടെ എണ്ണക്കൂടുതല്‍ കൊണ്ടാകാം, കുട്ടികളുടെ പഠിത്തത്തില്‍ മാതാപിതാക്കള്‍ക്ക് ഇന്നത്തെ ആശങ്കയും ഉണ്ടായിരുന്നില്ല.

കമ്പ്യൂട്ടര്‍ ഗെയിംസും ടിവി പരിപാടികളും റിയാലിറ്റി ഷോകളും ഇല്ലാതിരുന്ന കാലത്ത് അവധിക്കാലം കുട്ടികള്‍ക്ക് കളിക്കാന്‍ മാത്രം ഉള്ളതായിരുന്നു. ഇന്ന് ട്യൂഷനും സ്‌പെഷ്യല്‍ ക്ലാസും ബ്രിഡ്ജ് കോഴ്‌സും എല്ലാം ചേര്‍ന്നു ആ സുവര്‍ണകാലം കുട്ടികളില്‍ നിന്നും തട്ടിപ്പറിക്കുകയല്ലേ?

നാട്ടുമാവും പ്ലാവും കശുമാവും പേരയും ഞാവലും മുരിങ്ങമരവും ഒക്കെ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന തൊടികള്‍. അതിരുകളില്‍, വൃശ്ചികകാറ്റ് ഊര്‍ന്നുപോകുമ്പോള്‍ തലമുടിക്കെട്ടഴിക്കുന്ന ഇല്ലിമുളം കൂട്ടങ്ങള്‍, കരുത്തു കാട്ടി വളരുന്ന തേക്ക്, ചന്ദനം തുടങ്ങി കുറേയിനം മരങ്ങള്‍. ഇളം വയലറ്റ് നിറത്തില്‍, പൂചൂടുന്ന ശീമക്കൊന്നകള്‍. കണിക്കൊന്ന പൂവിനെ പോലെ പൊന്നരഞ്ഞാണം തൂക്കി ഭ്രമിപ്പിക്കില്ലെങ്കിലും വേനലില്‍ നിറയെ പൂക്കുന്ന കൊന്നയും ഒരു സുന്ദരിയായിരുന്നു. പക്ഷെ ഒരിടത്തും പാരാമര്‍ശിക്കാതെ കടന്നു പോകുന്ന ചില ജന്മങ്ങള്‍.

വേലിപ്പരത്തി,കൊങ്കിണി, കോളാമ്പി, ചെമ്പരത്തി, രാജമല്ലി ഇവയെല്ലാം പൂത്തുലഞ്ഞു വേലിത്തലപ്പിനെ മുട്ടിയിരുമ്മിനിന്നു.  വാഴനൂലില്‍ കൊരുത്ത മുല്ലമൊട്ടുമാല മുടിയിലെ അലങ്കാരമായിരുന്നു. പൂക്കള്‍ പറിച്ചെടുക്കലും കോര്‍ത്തു കെട്ടുന്നതും എല്ലാവരും ചേര്‍ന്നു തന്നെ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍ത്തിരിവില്ലാതെ  വിശാലമായ പറമ്പില്‍ ഓടിക്കളിച്ചു. നെല്‍പ്പാടവും വാഴത്തോപ്പും ഒക്കെ കൈയടക്കി കളിയുടെ സാമ്രാജ്യം വികസിപ്പിക്കും.  എന്തൊരു സുന്ദരമായിരുന്നെന്നോ, ഒരല്ലലും ഇല്ലാത്ത ആ കാലം.

ഞങ്ങളുടെ തൊടിയില്‍ പടര്‍ന്നു പന്തലിച്ച പ്ലാവിന്റെ ഒരു ശിഖിരം മാത്രം ഒരു ഭാഗത്തേക്ക് വളരെ നീളത്തില്‍ വളര്‍ന്നിരുന്നു. ഇവിടെ ഊഞ്ഞാലിട്ടോ, എന്നു പറയുന്ന പോലെ. വേനലവധിക്കു മുമ്പുള്ള ഞായറാഴ്ച അച്ഛന്‍ അതില്‍  ഒരു ഊഞ്ഞാല്‍ കെട്ടിത്തരും. ഉശിരന്‍ ഊഞ്ഞാലാട്ടത്തോടെ ആഘോഷം ഉത്ഘാടനം ചെയ്യും. ''സൂക്ഷിക്കണം, കൈയും കാലും ഒടിക്കരുത് ട്ടോ.'' ഒരു തുണ്ട് കരുതല്‍ കൈയിലേല്‍പ്പിച്ചു, ആ സ്‌നേഹരൂപം നടന്നുനീങ്ങും.

എന്റെ പ്രായത്തിലുള്ള പിള്ളേര്‍ സെറ്റ് രാവിലത്തെ ഭക്ഷണം കഴിയാന്‍ കാത്തു നില്‍ക്കും, വീട്ടില്‍ നിന്നും പുറത്തു ചാടാന്‍. അതുവരെ പഴയതും പുതിയതുമായ കഥാപുസ്തകങ്ങളില്‍ ഞാന്‍ കഥകള്‍ക്കുള്ളില്‍ മുങ്ങിത്തപ്പും. കൂട്ടുകാര്‍ എത്തിയാല്‍ ഊഞ്ഞാലിന് അടുത്തേക്ക് ഓട്ടം പിടിക്കും. ഊഞ്ഞാലില്‍ ഇരുന്നാടുന്നത് ഗ്ലാമര്‍ കുറവാണ്, അതുകൊണ്ട് നിന്നു ആടുക, നല്ല വേഗത്തില്‍ ഊഞ്ഞാലില്‍ കറങ്ങുക തുടങ്ങി കസര്‍ത്തുക്കാട്ടി ആ പത്തുപന്ത്രണ്ടു വയസ്സുകാര്‍ ധൈര്യം അഭിനയിക്കും.

വെറ്റിലക്കെട്ട് എന്നൊരു സൂപ്പര്‍ലേറ്റീവ് ഊഞ്ഞാലാട്ടമുണ്ട്. ഊഞ്ഞാല്‍ പരമാവധി പിറകിലേക്കു വലിച്ചു പിടിച്ച് ഒരാളുടെ തലപ്പൊക്കത്തില്‍ പൊക്കിയാട്ടിവിടും. ഊഞ്ഞാല്‍ പൊക്കുന്നയാള്‍ അതിനടിയിലൂടെ ഓടിപ്പോകും. ഊഞ്ഞാല്‍ നന്നായി ഉയരുന്നതിനാല്‍ ആട്ടത്തിന് ഏറ്റവും കൂടുതല്‍ ആയം കിട്ടുന്നു. ആ ഒരൊറ്റ ടേക്ക് ഓഫീല്‍ മരങ്ങളുടെ ഉച്ചിയിലെ ഇലയും അടുത്തുവീട്ടിലെ മേല്‍ക്കൂര വരെ കാണാം. ധൈര്യമില്ലാത്തവര്‍ കാണിയായി നിന്നു കൈയടിക്കും. അല്ലെങ്കില്‍ കളിയാക്കല്‍ പേടിച്ചു ചമ്മി നില്‍ക്കും. ഒരാളുടെയെങ്കിലും കൈ ഒടിയലും സ്വര്‍ണ്ണകമ്മല്‍ തെറിച്ചുപോകലും എല്ലാ അവധിയിലുമുണ്ടാകും. മേടമാസത്തിലെ ചൂടുകാറ്റ് മുറിച്ചാടുന്ന ഊഞ്ഞാല്‍ ആ മേടചൂടിനെ വീശി തണുപ്പിക്കും.

വെയില്‍ മൂക്കുമ്പോള്‍ വീണ്ടും കവടികളിയും പടവെട്ടുകളിയും വളപ്പൊട്ടുകളിയുമായി ഉമ്മറത്ത് കൂടും. വെയില്‍ കനക്കുമ്പോള്‍ മാവിന്റെ തണലില്‍, പച്ചമാങ്ങ പറിച്ച് അമ്മിക്കല്ലില്‍ ചതച്ചു ഉപ്പില്‍ മുക്കി തിന്നും. അപ്പോള്‍ ഒഴുകുന്ന കൊതിവെള്ളം തുടച്ച് ബഡായി പറയലാണ് മെയിന്‍ ഐറ്റം. പുലി പോലെ വന്നത് എലി പോലെ ആകുന്ന കഥകളാണ് ഏറെയും. പലതും അമ്മവീട്ടിലും അമ്മാവന്‍ വീട്ടിലും നടന്നവയായിരിക്കും. കുറച്ചു ദൂരം കഥകള്‍ക്ക് ഒരു 'ഗുമ്മ് ' കൊടുക്കും എന്ന് പരക്കെ വിശ്വാസമുണ്ടായിരുന്നു. മുറ്റത്തെ മുല്ലക്ക് അന്നും മണമില്ലല്ലോ.

കൂട്ടത്തില്‍ ബഡായി വീരന്‍ തട്ടിവിട്ടു.

'തിളങ്ങൂത്രെ, പാമ്പിന്റെ തലയിലെ മാണിക്യം.'

''ഒന്ന് പോടാ, നീ കണ്ടിട്ടുണ്ടോ?, അതൊക്കെ വെറുതെ പറയണതല്ലേ?, മുതിര്‍ന്ന കുട്ടി അറിവു വിളമ്പി.

''എങ്ങിന്യാ പാമ്പിന്റെ തലയില്‍ കല്ലുവെക്ക്യ, അതിനു കൈയില്ലല്ലോ?'', കുറെ നേരത്തെ ആലോചനക്കു ശേഷം കൂട്ടത്തിലെ ചെറിയ കുട്ടിയുടെ സാങ്കേതിക സംശയം. ചെറിയ കുട്ടിയെ ആരു മൈന്‍ഡ് ചെയ്യാന്‍? തീരെ ശ്രദ്ധ കിട്ടാന്‍ യോഗമില്ലാത്ത ചോദ്യമായി ചീറ്റിപ്പോയി.

''എന്റെ മാമനാ കണ്ടത്'', വീണ്ടും ബഡായിവീരന്റെ സാക്ഷ്യം.

''മാണിക്യം കണ്ടോ മാമന്‍?'', മറ്റുള്ളവര്‍ വിട്ടുകൊടുക്കുന്നില്ല.

അവനു ചമ്മലും ദേഷ്യവും വരാന്‍ തുടങ്ങിയിരുന്നു.
''അല്ല, പാമ്പിന്യാ മാമന്‍ കണ്ടത്, നിങ്ങള്‍ പൊട്ടന്മാരാ. രാത്രി ഇരുട്ടത്താണ് മാണിക്യം തിളങ്ങ്യാ. അതു പകല് കാണോ?...ന്റെ മാമന്‍ പറഞ്ഞതാണ്. '

'ഒരു ചുക്കും കണ്ടിട്ടില്ല, നൊണയന്‍'', ഞങ്ങള്‍ നീട്ടിവിളിച്ചു കൂവി ചിരിക്കും. അടുത്ത കൂവലിനു മുന്‍പ് അവനോടി പേരമരത്തില്‍ കയറും.

ഉച്ചത്തില്‍ വിളിച്ചു പറയും, ''പോരെ, നിറച്ചു പേരക്കയുണ്ട് ' പിന്നെ പേരച്ചോട്ടിലേക്കു പിള്ളേര്‍സംഘം  കൂട്ടത്തോടെ ചെന്നു പേരക്ക തീറ്റ തുടങ്ങും. നീരോലിപ്പഴം  നുള്ളിപെറുക്കി തിന്നും ഞാവല്‍പ്പഴം തിന്നും വയലറ്റ് നിറം പിടിക്കുന്ന നാവ് പുറത്തിട്ടു ഭൂതപ്രേതങ്ങളായി കളിക്കും.

വഴക്കും പിണക്കവും   നിമിഷനേരത്തെ ആയുസ്സില്‍ വേഗം തീരും. വിദ്വേഷം മനസ്സില്‍ സൂക്ഷിക്കാന്‍ അറിയാത്ത ആ ബാല്യം !

വെയില്‍ ശമിക്കുമ്പോള്‍, കളങ്ങളില്‍ തുട്ടു തട്ടിത്തെറുപ്പിച്ച നാലുമൂലയും കുട്ടിയും കോലും കളിയും  തുടങ്ങും. കളിയുടെ ആരവം അലകളായി നേര്‍ത്തുപോയെങ്കിലും ദീപ്തമായ ഓര്‍മ്മകള്‍, ശബ്ദതരംഗങ്ങളെ വീണ്ടും തേടിപ്പോകുന്നു.

അമ്പസ്ഥാനിയും( ഒളിച്ചുകളി) ഓട്ടപ്രാന്തിയും (ഓടി തൊട്ടു കളി) ആയിരുന്നു ഏറ്റവും കൂടുതല്‍ കളിച്ചിരുന്നത്. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി പ്രാസമുള്ള പേര് ഈ അമ്പസ്ഥാനി കളിക്കു എങ്ങനെ വന്നുചേര്‍ന്നു എന്ന് ഞങ്ങള്‍ ചര്‍ച്ചചെയ്തു. അത് ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചു.

ഓട്ടപ്രാന്തി എന്ന 'പ്രാന്ത് കളി 'എല്ലാവരും ലക്കും ലഗാനും ഇല്ലാതെ ഓടുന്നത് കൊണ്ടാവും എന്നയെന്റെ കണ്ടെത്തലിനെ കൊഞ്ഞനംകുത്തി കളിയാക്കി കൂട്ടുകാര്‍. ''അവളുടെ ഒരു കണ്ടുപിടുത്തം, ഒരു ശാസ്ത്രജ്ഞ.''

''ന്നാല്‍ വേണ്ട, എനിക്കൊരു ചേതോംല്ല ട്ടോ. നാളെ നീ വാ...ഞാന്‍ കാണിച്ചു തരാം'', ഭീഷണി മുഴക്കില്ലെങ്കില്‍ ഒരു മോശം അല്ലെ, എന്ന മട്ടില്‍  മുഖം വീര്‍പ്പിച്ചു ഞാനും. പിറ്റേന്ന് പ്രത്യേകിച്ചു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ അവരെ കാത്തിരിക്കുകയും സന്ധ്യ മയങ്ങും വരെ ഒന്നിച്ചു കളിക്കുകയും ചെയ്യും. കളിയും തമാശയും നുറുങ്ങുപരിഭവങ്ങളുമായി കടന്നുപോയ ദിവസങ്ങള്‍.

അവധിക്കാലത്തു അമ്മയുടെ വീട്ടില്‍ ഏറ്റവും കൂടിയത്, രണ്ടാഴ്ച പോയി നില്‍ക്കാന്‍ അനുവാദം കിട്ടിയിരുന്നു. അതിഥികളെന്ന പരിഗണന ആസ്വദിച്ചു ആ രണ്ടാഴ്ച പെട്ടെന്നു കടന്നുപോകും. നടന്നെത്താവുന്ന
ദൂരത്തില്‍ ഒരു കിടിലന്‍ പുഴയും സിനിമ തിയേറ്ററും ആയിരുന്നു മുഖ്യാകര്‍ഷണം.

സന്ധ്യക്ക് പുഴ കാണാന്‍ പോകുന്ന ഞങ്ങള്‍ക്ക് പുഴക്കരയില്‍ അലക്കും കുളിയുമായി നിരവധി സ്ത്രീകളെ കാണാമായിരുന്നു. അര്‍ദ്ധനഗ്‌നരായ അവരെ നോക്കി ഞാന്‍ കസിനോട് ചോദിച്ചു, ''ശ്ശേ...ഇവര്‍ക്ക് നാണമില്ലേ, ഇങ്ങനെ തോര്‍ത്ത് മാത്രം ഉടുത്തു നടക്കാന്‍?''

''എല്ലാവരും അങ്ങനെയാകുമ്പോള്‍ നാണമുണ്ടാവില്ല.'' വലിയ ഒരു തത്വചിന്ത വിളമ്പിയ മട്ടില്‍ അവളുടെ മുഖം ഗൗരവം പൂണ്ടു. അടുത്ത നിമിഷം ഞങ്ങള്‍ ഒന്നുചേര്‍ന്നു പൊട്ടിച്ചിരിച്ചു. കുത്തിയൊഴുകുന്ന പുഴയും അതില്‍ താറാവ് കുഞ്ഞുങ്ങളെപ്പോലെ നീന്തിക്കളിക്കുന്ന കുട്ടികളേയും നീന്തലറിയാത്ത ഞങ്ങള്‍ അസൂയയോടെ നോക്കിനില്‍ക്കും. പിന്നീട് അത് 'ഒത്തൊരു' തത്വചിന്ത തന്നെയെന്നു തോന്നിയിട്ടുണ്ട്. പലരും ചെയ്യുന്നവെന്ന ഒറ്റ കാരണം കൊണ്ടുമാത്രം ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എത്രയുണ്ട്?

അമ്മ വീട്ടിലെ താമസം കഴിഞ്ഞ് തിരിച്ചെത്തി, വേനലവധിക്കു മാത്രം തരമാവുന്ന ഒന്നായിരുന്നു തേവുവെള്ളത്തില്‍ കളി.
ഞങ്ങള്‍ കസിന്‍സ് എല്ലാവരും ചേര്‍ന്നു ഞങ്ങളുടെ തൊട്ടടുത്തുള്ള തറവാട്ടില്‍ കളിക്കാന്‍ പോകും. അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. കുറെ അംഗങ്ങള്‍ ഒന്നിച്ചു താമസിച്ചിരുന്ന വലിയ തറവാട്. പടിപ്പുരയും നാലുവശവും തുറന്ന ഉമ്മറവുമുള്ള ഇരുനില ഓടുവീട്. കനത്ത വാതിലുകള്‍ പള്ളിവാതിലുകള്‍ക്കു സമാനമായിരുന്നു. വിജാഗിരിയില്ലാത്ത വാതിലിന്റെ ആഗ്രഭാഗത്തെ മരഗോളാകൃതി കട്ടിളയുടെ കുഴികളില്‍ തിരിഞ്ഞു തുറക്കുമ്പോള്‍ പുറപ്പെടുന്ന, മരം ഉരയുന്ന ശബ്ദം ആ വാതിലുകള്‍ക്ക് മാത്രം സ്വന്തമായിരുന്നു. നടേലകം, മച്ചകം, കയ്യാലകം, വെക്കനകം (അടുക്കള) തുടങ്ങി പ്രത്യേക പേരുകളുള്ള മുറികളും വീടിനകത്തെ ചവിട്ടുപടികളും കയ്യാലയും കോലായയും കയറിയിറങ്ങി നടക്കല്‍ തന്നെ ഞങ്ങള്‍ക്കൊരു കളിയായിരുന്നു.

ഒഴിഞ്ഞു കിടന്നിരുന്ന മുറികളും തട്ടിന്‍പ്പുറവും അതിന്റെ മൂലയില്‍ ഒതുങ്ങിയ അനവധി മണ്‍ഭരണികളും വലിയ ഉരുളികളും കുട്ടകവും ഇരുട്ട് ഒളിച്ചുപാര്‍ക്കുന്ന പത്തായവും അന്നത്തെ അവസാനിക്കാത്ത കൗതുകങ്ങളായിരുന്നു.

തെങ്ങും കുരുമുളകുവള്ളി പടര്‍ത്തിയ കവുങ്ങും വാഴക്കൂട്ടങ്ങളുമുള്ള തൊടിയില്‍ ധാരാളം കിളികളും പാര്‍ത്തിരുന്നു. വേനലിലും തണുപ്പും ശാന്തതയും കൂട്ടിരുന്നയവിടെ കിളികള്‍ ഇടതടവില്ലാതെ പാടുമായിരുന്നു. നിശബ്ദതയുടെ നിഗൂഢതയെ കീറിമുറിക്കുന്ന പാട്ട്.

'തേക്കും, തിരിയും ഉള്ള വളപ്പ് ' എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ മൂലയിലുള്ള വലിയ കിണറില്‍ നിന്നും മൂരികളെ (കാള) കൂട്ടി, വെള്ളം വലിച്ചു കയറ്റുന്ന തേക്കുകൊട്ട പുറത്തേക്കു ഒഴുക്കുന്ന വെള്ളത്തില്‍ കളിക്കുകയാണ് അവിടത്തെ ഏറ്റവും ഇഷ്ടപ്പെട്ട കളി. ഒരേ സമയം ഇതില്‍ നിന്നും ഒഴുകുന്ന വെള്ളം 'പടുക്ക' യില്‍ സംഭരിച്ചു ചെറിയ ചാലുകളില്‍ക്കൂടി ഒഴുക്കി മരങ്ങളുടെ തടത്തില്‍ എത്തിക്കും. കല്ലും സിമന്റും ചേര്‍ത്തു പണിത ടാങ്ക് ആണ് പടുക്ക. വളരെയധികം വെള്ളം ഒരേ സമയത്ത് ദേഹത്തു പതിക്കുമ്പോള്‍, കുളത്തില്‍ കിടക്കുന്ന അനുഭവം തന്നെയായിരുന്നു.

സന്ധ്യക്ക്, തണുത്തുവിറച്ചു കളിക്കുന്ന ഞങ്ങളെ തേടി ചട്ടയും മുണ്ടും ധരിച്ചിരുന്ന അമ്മാമ (അമ്മൂമ്മ ) തടിച്ച ദേഹവുമായി കഷ്ടപ്പെട്ട് വരമ്പുകള്‍ കയറിയിറങ്ങി എത്തും.

''മതി, മതി വെള്ളത്തില്‍ കളിച്ചത്, പനി പിടിക്കും.'' ആ സ്‌നേഹശാസനയില്‍ കളി നിര്‍ത്തിയ ഞങ്ങളുടെ തലമുടി ഉണക്കിത്തോര്‍ത്തി, അമ്മൂമ്മ ശിരസ്സില്‍ രാസനാദി പൊടി തിരുമ്മി, നന്നായി ഊതിത്തരും.

കുരുമുളകും അടക്കയും കുന്നുകൂടികിടക്കുന്ന വലിയ ഇറയത്തു ആട്ടുകല്ലിനരികില്‍ ഞങ്ങളെ പിടിച്ചിരുത്തും. പത്തായത്തില്‍ തൂക്കിയ കുലയില്‍ പഴുത്തു പാകമായി പൂവന്‍ പഴം ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഞങ്ങള്‍ കൈ നിറയെ പഴവുമായി  വരുന്ന അമ്മൂമ്മയെയും അല്ലെങ്കില്‍ കുഞ്ഞുഭരണിയിലെ അച്ചുശര്‍ക്കര പൊട്ടിച്ചു ഓരോ തുണ്ട്. ആ ശര്‍ക്കരത്തുണ്ട് നൊട്ടിനുണഞ്ഞു അന്തിച്ചോപ്പ് പകരുന്ന മാനം നോക്കിനടന്ന കാലം.

വെറുതെ ആണെന്നറിഞ്ഞിട്ടും ഒരു വട്ടം കൂടി മധുരം കിനിയും അവധിക്കാലമെന്ന ചക്കരത്തുണ്ട് നുണയാന്‍ മോഹം തോന്നുന്നു.

veruthe oru moham story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES