ഇന്നലെ രാവിലെ പുത്തൂര്‍ ആനക്കോട്ടൂരിലെ ജനങ്ങള്‍ക്ക് ഞെട്ടലോടെയാണ് ദിനം തുടങ്ങിയത്. രാത്രി വീട്ടില്‍ ഉണ്ടായ കുടുംബകലഹം മൂലം സംഭവിച്ച ദുരന്തം എല്ലാവരെയും മനം നൊന്താക്കി. വീട്ടില്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് യുവതി അര്‍ച്ചന കിണറ്റില്‍ ചാടുകയായിരുന്നു. അവരെ രക്ഷിക്കാന്‍ ധൈര്യമായി കിണറ്റിലിറങ്ങിയ ഫയര്‍മാന്‍ സോണി എസ്. കുമാറും, സുഹൃത്ത് ശിവകൃഷ്ണനും ഒടുവില്‍ ആ ദുരന്തത്തിന്റെ ഇരകളായി. മൂന്ന് പേരുടെയും മരണവാര്‍ത്ത ഗ്രാമം മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. ഈ ദാരുണ സംഭവത്തിന് തുടക്കമായത് വളരെ ചെറുതായി തോന്നുന്ന ഒരു കാരണമാണ് മദ്യക്കുപ്പി ഒളിപ്പിച്ചത്. ശിവകൃഷ്ണയും വീട്ടിലേക്കെത്തിയ ബന്ധുവായ അക്ഷയും ചേര്‍ന്ന് ആ രാത്രി വീട്ടില്‍ മദ്യപിച്ചിരുന്നു. തുടക്കത്തില്‍ എല്ലാം സാധാരണമായിരുന്നെങ്കിലും, മദ്യലഹരി കൂടിയതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി. അര്‍ച്ചന ശിവയുടെ അമിത മദ്യപാനത്തെക്കുറിച്ച് ആശങ്കപ്പെടുകയായിരുന്നു. വീണ്ടും കുടിക്കാതിരിക്കാനായി അവള്‍ അവശേഷിച്ച മദ്യം ഒളിപ്പിച്ചു വച്ചു. എന്നാല്‍ രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യം തേടിയ ശിവകൃഷ്ണയ്ക്ക് കുപ്പി കണ്ടെത്താനായില്ല. ഇവിടെ നിന്നാണ് ദുരന്തത്തിന് തുടക്കം കുറിച്ചത്.
മദ്യം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അര്‍ച്ചനയെ ഇയാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്ന കുട്ടികളെയും അയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അമ്മയെ തല്ലുന്നത് കണ്ട് നിക്കാനാകാതെ കുട്ടികള്‍ നിലവിളിക്കാന്‍ തുടങ്ങി. അര്‍ച്ചനയുടെ മുഖത്തും ശരീരത്തും പുറത്തും അയാള്‍ കൈകെണ്ട് ഇടിക്കുകയും എല്ലാം ചെയ്തുവെന്ന് കുട്ടികള്‍ കരഞ്ഞ് പറയുന്നു. മര്‍ദ്ദനത്തില്‍ അര്‍ച്ചനയുടെ ചുണ്ടിന് പരിക്കേറ്റു. കവിളിലും മുറിവ് ഉണ്ട്. ഇടയ്ക്ക് മര്‍ദ്ദനം നിര്‍ത്തിയപ്പോള്‍ അര്‍ച്ചന തനിക്ക് കിട്ടിയ അടിയുടെ പാടുകള്‍ എടുത്ത് വീഡിയോ എടുത്തിരുന്നു. ശേഷം ഫോണ്‍ ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. ദേഷ്യം കെട്ടടങ്ങാതെ ഇരുന്ന അയാള്‍ വീണ്ടും വന്ന് അര്‍ച്ചനയെ മര്‍ദ്ദിച്ചു.
ഒട്ടും സഹിക്കാന്‍ കഴിയാതെയാണ് അര്‍ച്ചന അടുക്കള ഭാഗത്തു കൂടി പുറത്തേക്കിറങ്ങിയ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റില്‍ച്ചാടിയത്. പിന്നാലെയെത്തിയ ശിവകൃഷ്ണ കിണറിനു സമീപം തല തല്ലി വീഴുകയും ചെയ്തു. ഇയാള്‍ തിരികെയെത്തിയാണ് അര്‍ച്ചന കിണറ്റില്‍ച്ചാടിയെന്നു പറഞ്ഞതും അക്ഷയ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയതും. ഉടന്‍ തന്നെ സോണിയും സഹപ്രവര്‍ത്തകരും സ്ഥലത്ത് എത്തി. 80 അടിയോളം താഴ്ചയുണ്ട് കിണറിന്. അര്‍ച്ചനയ്ക്ക് ജീവന്‍ ഉണ്ടോ എന്നറിയുന്നതിനായി സോണി സംസാരിക്കുകയും ചെയ്തു. ഇത്രയേറെ ആഴത്തിലേക്കു തൊടികളില്‍ തട്ടി വീണിട്ടും അര്‍ച്ചനയ്ക്കു ജീവന്‍ നഷ്ടമായിരുന്നില്ല.
പക്ഷേ വിധി മറ്റൊന്നായിരുന്നു. അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കയര്‍ കെട്ടി കിണറ്റിലേക്ക് ഇറങ്ങി. തിരികെ അര്‍ച്ചനെയും കൊണ്ട് കയറുന്നതിനിടെയാണ് കിണറിന്റെ തിട്ടയും തൂണും ഇടിഞ്ഞ് വീണത്. രക്ഷിക്കാന്‍ കിണറ്റിലേക്കിറങ്ങിയ ഫയര്‍ ഓഫിസര്‍ സോണി എസ്. കുമാറുമായി അര്‍ച്ചന സംസാരിക്കുന്നതു പുറത്തു നിന്നവര്‍ കേട്ടിരുന്നു. പക്ഷേ പെട്ടെന്നായിരുന്നു അപകടം. തൂണിന്റെ അവിടെ വെട്ടം കാണിച്ചുകൊണ്ട് ചാരി നിന്നിരുന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. സേഫ്റ്റി കൊളുത്തും കയറും ബന്ധിച്ചിരുന്നതിനാല്‍ സോണി എസ്.കുമാറിനെ ഉടന്‍ പുറത്തെടുക്കാന്‍ സാധിച്ചു. പക്ഷേ, അര്‍ച്ചനയുടെയും ശിവകൃഷ്ണയുടെയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കിണറിന്റെ പാലവും തൂണുകളും തകര്‍ന്നതോടെ കപ്പി കെട്ടിയുറപ്പിക്കാന്‍ മാര്‍ഗമില്ലാതായി.
കൊല്ലത്തു നിന്നു മുക്കാലി സംവിധാനം എത്തിച്ചാണു കിണറ്റിലേക്കു കയറും വലയും ഇറക്കിയത്. അതിനിടയില്‍ ആദ്യമിറക്കിയ കയറുകളും വലയും കുരുങ്ങിയത് അഴിച്ചെടുക്കാനും ബുദ്ധിമുട്ടായി. ഇരുവരുടെയും പുറത്തേക്കു വീണു ചിതറിയ കട്ടകളും സിമന്റ് പാളികളും നീക്കം ചെയ്യാനും പണിപ്പെടേണ്ടി വന്നു. നാട്ടുകാരുടെ സഹായത്തോടെ 2 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് 3 മണിയോടെ ശിവകൃഷ്ണയെയും വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞ് അര്‍ച്ചനയെയും പുറത്തെടുക്കാന്‍ സാധിച്ചത്.