Latest News

7000 കോടി രൂപയുടെ കടം; പിന്നാലെ നേത്രാവതി പുഴയില്‍ ചാടി ഭര്‍ത്താവിന്റെ ആത്മഹത്യ; പക്ഷെ; ഇന്ന് അയാളുടെ ഭാര്യ മാളവിക ആരാണെന്ന് അറിയാമോ; ഭര്‍ത്താവ് തോറ്റിടത്ത് ജയിച്ചു കയറിയ പെണ്ണ്; കഫേ കോഫി ഡേയുടെ കോടികളുടെ കടം തീര്‍ത്ത മാളവികയുടെ കഥ

Malayalilife
7000 കോടി രൂപയുടെ കടം; പിന്നാലെ നേത്രാവതി പുഴയില്‍ ചാടി ഭര്‍ത്താവിന്റെ ആത്മഹത്യ; പക്ഷെ; ഇന്ന് അയാളുടെ ഭാര്യ മാളവിക ആരാണെന്ന് അറിയാമോ; ഭര്‍ത്താവ് തോറ്റിടത്ത് ജയിച്ചു കയറിയ പെണ്ണ്; കഫേ കോഫി ഡേയുടെ കോടികളുടെ കടം തീര്‍ത്ത മാളവികയുടെ കഥ

രാജ്യത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണം. ആത്മഹത്യ ആയിരുന്നു. 019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. 36 മണിക്കൂര്‍ നീണ്ട തിരച്ചിലൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ.ലാഭകരമായ ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും പുറത്തുവന്ന സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല, ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടു' കുറിപ്പില്‍ പറഞ്ഞു.

ഇവിടെ നിന്നാണ് മാളവിക ഹെഗ്ഡെയുടെ കഥ ആരംഭിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതവും മറ്റും ബുദ്ധിമുട്ടുകളിലും പ്രതിസന്ധിയിലായ ഒരു സ്ത്രീക്ക് എങ്ങനെ നഷ്ടത്തിലായ കമ്പനിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനാകുമെന്ന് പലരും സംശയംപ്രകടിപ്പിച്ചു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ കഫേ കോഫി ഡേ സിദ്ധാര്‍ത്ഥയുടെ മരണത്തോടുകൂടി വിസ്മൃതിയിലാകുമെന്ന് ആളുകള്‍ ഉറച്ച് വിശ്വസിച്ചു. എന്നാല്‍ സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ ഈ വാദങ്ങളെല്ലാം തകിടംമറിച്ച് കഫേ കോഫിഡേയ്ക്ക് പുതിയ യുഗം സൃഷ്ടിച്ചു. നിലയില്ലാ കയത്തില്‍ മുങ്ങി താന്നുകൊണ്ടിരുന്ന കമ്പനിക്ക് അവര്‍ ശ്വാസം നല്‍കിയിരിക്കുന്നു. 2020 ഡിസംബറിലാണ് കഫേ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.

അന്നുമുതല്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി അവര്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരികയാണ്. 2019-ല്‍ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. ഒരു ഭാഗത്ത് ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതവും മറുഭാഗത്ത് കമ്പനിയുടെ ഈ നഷ്ടവും മാളവികയുടെ മുന്നില്‍ വലിയൊരു പ്രതിസന്ധിയായിരുന്നു. പക്ഷേ അവര്‍ തളര്‍ന്നില്ല. 2021 മാര്‍ച്ച് 31 ആയപ്പോള്‍ കമ്പനിയുടെ കടം വെറും 1731 കോടി രൂപയാണെന്നാണ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ആയപ്പോഴേക്കും ഈ കടത്തിന്റെ പകുതിയോളം തീര്‍ക്കാനായി.
 
മാളവിക നേതൃത്വത്തില്‍ എത്തിയതിന് പിന്നാലെ അതിശയകരമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കഫേ കോഫി ഡേയ്ക്ക് ഉണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാളവികയ്ക്ക് കമ്പനിയുടെ ബാധ്യത കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. 'വെല്ലുവിളികള്‍ വര്‍ധിച്ചു, സിദ്ധാര്‍ത്ഥയുടെ അഭിമാനമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു ദൗത്യം. ബാധ്യതകളെല്ലാം പരമാവധി തീര്‍ക്കാനും ബിസിനസ്സ് വളര്‍ത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹംഒരു ജോലി വിട്ടുതന്നുകൊണ്ടാണ് പോയത്' എന്ന് മുന്‍പ് മാളവിക പറഞ്ഞിട്ടുണ്ട്.

2019 മാര്‍ച്ച് 31-ന് കഫേ കോഫിഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു. 2020-ല്‍ ഇത് 3100 കോടി രൂപയായി. 2021 മാര്‍ച്ച് 31 ആയപ്പോഴേക്കും ഈ ബാധ്യത 1731 കോടിയിലെത്തി. 'ഗണ്യമായ' കടം കുറച്ചതിന് ശേഷം സ്ഥാപനത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാന്‍ മാനേജ്മെന്റ് കഠിനമായി പരിശ്രമിക്കുകയാണെന്ന്' കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കമ്പനിയുടെ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയായിരുന്നു ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്. സിദ്ധാര്‍ഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാര്‍ത്ഥ ഹീറോയിന് ആണവര്‍. ഒരുപക്ഷേ സിദ്ധാര്‍ഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.

കടബാധ്യതയില്ലാതെ കഫേ കോഫിഡേയെ കോടികളുടെ മൂല്യമുള്ള കമ്പനിയാക്കുകയാണ് മാളവികയുടെ ലക്ഷ്യം. അന്തരിച്ച ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും കോഫി ഡേ ഷോപ്പുകള്‍ തുറക്കുക എന്നത് മാളവികയുടെ സ്വപ്‌നമായി മാറിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നിക്ഷേപകരെ കണ്ടെത്തി കമ്പനിയിലേക്ക് കൂടുതല്‍ മൂലധനം എത്തിക്കാന്‍ അവര്‍ക്കായി. നിലവില്‍ കഫേ കോഫിഡേയ്ക്ക് രാജ്യത്തുടനീളം 572 കഫേകള്‍ സ്വന്തമായുണ്ട്. കൂടാതെ 333 കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നു. 36,000 ത്തോളം കോഫി വെന്‍ഡിങ് മെഷീനുകളും ഇവര്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡെ. 1969-ല്‍ ബെംഗളൂരുവിലായിരുന്നു ജനനം. ബെംഗളൂരു സര്‍വകലാശാലയില്‍ നിന്ന് എഞ്ചീനിയറിങ് പൂര്‍ത്തിയാക്കിയ മാളിവിക 1991-ലാണ് സിദ്ധാര്‍ത്ഥയുമായി വിവാഹിതയാകുന്നത്. ഇഷാന്‍, അമര്‍ത്യ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയാണ് അമര്‍ത്യ വിവാഹം കഴിച്ചിരിക്കുന്നത്. കഫേ കോഫിഡേയുടെ സിഇഒ ആകുന്നതിന്റെ മുമ്പ് മാളവിക ഒമ്പത് വര്‍ഷത്തോളം കമ്പനിയുടെ നോണ്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

caffe coffee day malavika story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES