കളിചിരികളുമായി വലിയപാടം കിഴക്ക് ഗ്രാമത്തില്‍ ഓടിനടന്നിരുന്നു മിഥുന്‍. റോഡരികില്‍, അങ്കണവാടിക്ക് എതിര്‍വശത്തെ അതിവിശാലമായ മൈതാനത്ത് കാല്‍പ്പന്തുകളിച്ച് നിറചിരിയോടെ അവന്‍ മടങ്ങുന്നത് മനസ്സില്‍നിന്ന് മായുന്നില്ല. ഇല്ലായ്മകളേറെയുണ്ടായിട്ടും എല്ലാം മറന്ന് ഉല്ലസിച്ചുനടന്നിരുന്ന അവന്‍ മനുവിന്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു. പക്ഷേ ആ പ്രതീക്ഷ ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലം നഷ്ടമായത് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു കുട്ടിയെയായിരുന്നു. നന്നായി ചിത്രം വരക്കുമായിരുന്ന മിഥുന്‍ വീടിന്റെ ചുവരില്‍ വരച്ച് തുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കാതെയാണ് പോകുന്നത്. അമ്മ പോയതിന് ശേഷം മുത്തശ്ശിയായിരുന്നു അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എപ്പോഴും മിഥുന്റെ പിറകെ നടക്കുമായിരുന്നു അവര്‍. അനിയന്‍ സുജിനെക്കാള്‍ അവര്‍ സ്‌നേഹിച്ചിരുന്നത് മിഥുനെ ആയിരുന്നു. 'എന്റെ പൊന്നു പോയെ, എല്ലാരും വന്നെടാ.. എന്റെ മിഥുമോനെന്തിയേ' എന്നാര്‍ത്തുവിളിച്ച് കരയുകയാണ് മുത്തശ്ശി.
ഹൃദയത്തിന്റെ അകത്ത് അമ്മയുടെയും അച്ഛന്റെയും അനിയന്റെയും മിഥുന്റെയും പേര് ചിത്രം വരച്ച് ഇട്ടിട്ടുണ്ട്. ചേട്ടന്‍ വച്ച പടങ്ങള്‍ക്ക് നിറം നല്‍കിയിരുന്നത് അനിയന്‍ ആറാം ക്ലാസുകാരന്‍ സുജിനായിരുന്നു. ഇനി അതിന് കഴിയില്ലല്ലോ എന്ന സങ്കടത്തിലാണ് സുജിന്‍. ചേട്ടന് കിട്ടിയ സമ്മാനങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സജിന്‍ കരയുന്നത്. കണ്ട് നില്‍ക്കുന്നവര്‍ക്ക് ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സാധിക്കുന്നില്ല. വിവരം അറിഞ്ഞ് നിരവധിയാളുകളാണ് മിഥുന്റെ വീട്ടിലേക്ക് എത്തുന്നത്. കുവൈറ്റില്‍ നിന്നും അമ്മ സജു എത്തിയിട്ടുണ്ട്. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ട് വളവപ്പില്‍ വൈകിട്ട് അഞ്ചിനാണ് മിഥുന്റെ സംസ്‌കാരം. മകന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്നും ഇതുവരെ ഒന്ന് നേരെ ആയിട്ടില്ല അച്ഛന്‍ മനുവും.
അടക്കിപ്പിടിച്ച കണ്ണീര് അണപൊട്ടിയൊഴുകി... വേദനയിലലിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം. ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സുജ വിമാനത്താവളത്തിന് പുറത്തെത്തി. ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവരും തേങ്ങി. സഹോദരിയുടെ തോളില്‍ തൂങ്ങി കാറിലേക്ക് കയറുമ്പോള്‍ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. തിരിച്ചുവരവില്‍ സന്തോഷത്തോടെ വിമാനമിറങ്ങി മക്കളെ കെട്ടിപ്പിടിച്ച് മുത്തംനല്‍കേണ്ടിയിരുന്ന അമ്മ തകര്‍ന്ന മനസുമായാണ് നാട്ടിലെത്തിയത്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാശ്ലേഷിക്കാന്‍ മിഥുന്‍ ഇല്ല. മോര്‍ച്ചറിയില്‍ തണുത്തുവിറച്ച് അവന്‍ അമ്മയേയും കാത്തു കിടപ്പുണ്ട്, അന്ത്യചുംബനത്തിനായി. കഷ്ടപ്പാടുതീര്‍ക്കാന്‍ കുവൈത്തിലേക്ക് വിമാനം കയറുമ്പോള്‍ ആ അമ്മയുടെ പ്രതീക്ഷ തന്റെ മക്കളിലായിരുന്നു. അമ്മയും അച്ഛനും അനുജനും ചേര്‍ന്നുള്ള കുഞ്ഞു കുടുംബം, സ്‌നേഹം തുടിക്കുന്ന അക്ഷരങ്ങളാല്‍ പൊട്ടിപ്പൊളിഞ്ഞ ചുവരില്‍ കുറിച്ചിട്ടിട്ടുണ്ട്. പാതിവരച്ച ചിത്രങ്ങള്‍ക്ക് നിറംപകരാന്‍ ഇനി അവന്‍ വരില്ല. എല്ലാ പ്രതീക്ഷകളും രാവെളുക്കും മുമ്പ് ഇല്ലാതായി.
ആ ചെരുപ്പ് ചേട്ടന്‍ മിഥുന്റെ ആയിരുന്നില്ല. കൂട്ടുകാരന്റേത് ആയിരുന്നു. തട്ടിക്കളിച്ചപ്പോള്‍ മേല്‍ക്കൂരയില്‍ വീണു. കൂട്ടുകാരന്‍ എടുക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ അവര്‍ പോയി.. അപ്പോഴാണ്.. മിഥുന്റെ അനിയന് പറഞ്ഞ് വന്നത് മുഴുവിപ്പിക്കാനായില്ല. ഇടയില്‍ അവന്‍ പൊട്ടിക്കരഞ്ഞുപോയി. പട്ടാളക്കാരന്‍ ആകാനായിരുന്നു മിഥുന്റെ മോഹം. അതിനായിട്ടാണ് എന്‍സിസി യൂണിറ്റുള്ള സ്‌കൂളിലേക്ക് മാറിയത്. പക്ഷേ അതേ ഇങ്ങനെയൊരു ദുരന്തത്തിലേക്ക് മാറുമെന്ന് ആരും വിചാരിച്ചില്ല. ഇനി തന്റെ ചേട്ടനില്ല എന്ന് സങ്കടത്തിലാണ് കുഞ്ഞ് അനുജന്‍. അമ്മ ഇല്ലാത്തപ്പോള്‍ എല്ലാം നോക്കിയിരുന്നത് ചേട്ടനായിരുന്നു. അവന്റെ പഠനത്തിലും ഒപ്പം കളിക്കാനും എല്ലാം ചേട്ടന്‍ ഒപ്പം ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും ഒന്നിന്റെ പേരിലും മിഥുന്‍ തന്റെ കുഞ്ഞനുജനെ സങ്കടപ്പെടുത്തിയിട്ടില്ല. അമ്മൂമ്മയുടെ മടയില്‍ പൊഴിക്കാന്‍ ഒരു കണ്ണീര്‍ പോലും ഇല്ലാതെ നിര്‍വികാരനായി ഇരിക്കുകയാണ് സുജിന്‍. അവന് ഇനി ചേട്ടനെ കാണാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തിലാണ് അനിയന്‍ സുജിനും.