കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. സൈക്കിള്‍ ഷെഡിന്റെ മുകളില്‍ ചെരുപ്പ് എടുക്കാന്‍ കയറുന്നതിനിടെ തെന്നി വീണപ്പോള്‍ വൈദ്യുതി ലൈനില്‍ കയറി പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. എല്ലാത്തിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മിഥുനെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. കുവൈറ്റിലായിരുന്ന അമ്മ സുജ ഇന്ന് സ്വന്തം മകനെ ഒരുനോക്ക് അവസാനമായി കാണുവാന്‍ ഇന്ന് എത്തും. കൊച്ചിയിലാണ് എത്തുക. തുടര്‍ന്ന് കൊല്ലത്തെ വീട്ടിലേക്ക് എത്തും. വേഗം എത്തുന്നതിന് വേണ്ടി സുജയ്ക്ക് പോലീസ് സഹായം ഒരുക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് മിഥുന്റെ സംസ്‌കാരം വീട്ട് വളപ്പില്‍ നടത്തുക.
മകന്റെ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുഖം കണ്ടുകൊണ്ടാണ് സുജ എല്ലാം ഇട്ടെറിഞ്ഞ് ജീവിക്കുന്നതിന് വേണ്ടി കുവൈറ്റിലേക്ക് പോകുന്നത്. എല്ലാം നോക്കി നടത്താന്‍ തന്റെ മകന്‍ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലായിരുന്നു അനിയന്‍ സുജിനെ കൈപിടിച്ച് ഏല്‍പ്പിച്ച് അമ്മ കുവൈറ്റിലേക്ക് വിമാനം കയറിയത്. അവധിക്ക് തിരികെ എത്തുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കേണ്ട മകന്റെ ചേതനയറ്റ ശരീരം കാണുവാനാണ് ആ അമ്മയുടെ വിധി. വീട്ടിലെ ഏറ്റവും വലിയ പ്രശ്നമായിരുന്ന ദാരിദ്ര്യം മറികടക്കാനാണ് മിഥുനിന്റെ അമ്മ സുജ വിദേശത്ത് ജോലിക്ക് പോകേണ്ടിവന്നത്. വീട്ടിലെ പാടുപാടലുകളും ബാധ്യതകളും കുറയ്ക്കാനാണ് അമ്മ കുവൈറ്റിലേക്ക് ഹോം നഴ്‌സായി ജോലിക്കുപോയത്. അമ്മയില്ലാതായതിനാല്‍ മിഥുന്‍ വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.
മാതാവ് സുജ കുവൈറ്റിലേക്ക് ജോലിക്കായി പോകുന്നതിന് മുന്‍പ് നാട്ടില്‍ തന്നെ ചെറിയ ജോലികളാണ് ചെയ്തിരുന്നത്. വീട്ടുകാരെ പോറ്റുന്നതിനായി ദുരിതം സഹിച്ച് ഏതു ജോലി വന്നാലും ചെയ്യാന്‍ തയ്യാറായതായിരുന്നു സുജ. വലിയ വരുമാനം ഒന്നുമില്ലാതിരുന്നെങ്കിലും കഴിയുന്നത്ര പരിശ്രമിച്ചാണ് കുട്ടികളെ വളര്‍ത്താന്‍ ശ്രമിച്ചത്. വീടിന്റെ അവസ്ഥയും വളരെ ദയനീയമായിരുന്നു. മേല്‍ക്കൂര മുഴുവന്‍ പഴകിയ ഓടുകള്‍ കൊണ്ടായിരുന്നു. ഒടുവില്‍ അതും തകരാറിലായതോടെ, കയറി വരുന്ന മഴയെ തടയാനായി നീല ടാര്‍പ്പോള ഷീറ്റ് ഓടിന്റെ മേല്‍ വലിച്ച് കെട്ടിയിരുന്നു. പുതിയ വീട് കിട്ടുന്നതിന് വേണ്ടി ലൈഫ് പദ്ധതിയില്‍ കൊടുത്തിരുന്നെങ്കിലും ലഭിച്ചില്ല. എല്ലാത്തില്‍ നിന്നും കരകയറാനാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കുവൈറ്റിലേക്ക് പോകുന്നത്. കുവൈറ്റില്‍ എത്തി മൂന്ന് മാസം ആയപ്പോഴെക്കുമാണ് വിധി മറ്റൊരു രൂപത്തില്‍ എത്തി മകനെ തട്ടിയെടുത്തത്.
മിഥുന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബത്തേ പോലെ തന്നെ നാട്ടുകാരും ബന്ധുക്കളും. വീട്ടിലെ എല്ലാ കാര്യങ്ങളിലും ആക്റ്റീവായി പങ്കെടുക്കുന്ന, പഠനത്തിലും കളിയിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന മിഥുന്‍ എന്നും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ക്ലാസ്‌റൂമിലും വീട്ടിലുമൊക്കെ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരുന്ന മിഥുന്‍, തന്റെ സ്വപ്നങ്ങള്‍ കൈവരിക്കാനായി ശാസ്താംകോട്ട തടാകത്തിന് അരികിലുള്ള ചെറിയ വീട്ടില്‍ നിന്നാണ് തേവലക്കര ഹൈസ്‌കൂളിലേക്ക് എത്താറുണ്ടായിരുന്നത്. മിഥുനിന് കളികളോടും പഠനത്തിനോടും വലിയ ആസക്തിയുണ്ടായിരുന്നു. സ്‌കൂളിനും ഹോം ട്യൂഷനും കഴിഞ്ഞാല്‍ നാട്ടിലെ പാതകളും കളിക്കളങ്ങളും ഇയാളുടെ ഇഷ്ട സ്ഥാനങ്ങളായിരുന്നു. പറ്റിയാല്‍ ഫോണ്‍ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങള്‍ വരെ പരീക്ഷിച്ച് വിജയിപ്പിച്ചുമിട്ടിരുന്നു.
എന്നാല്‍ അതെല്ലാം തകര്‍ന്നിരിക്കുകയാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം. മിഥുന്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിക്കുന്നത്. ചെരുപ്പ് എറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് സൈക്കിള്‍ ഷെഡിന്റെ മുകളിലേക്ക് പോകുകയായിരുന്നു. ഇത് എടുക്കാന്‍ മിഥുന്‍ ക്ലാസിന്റെ ജനലിലൂടെ ഷീറ്റിന്റെ മുകളില്‍ കയറി. തെന്നിയപ്പോള്‍ കയറി പിടിച്ചത് ഷീറ്റിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലേക്കായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.