ബോളിവുഡിന്റെ ബാഡ്‌ബോയ് സൽമാൻ ഖാനെ പറ്റി കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പരാതികൾ ഇല്ലാതെ കടന്നു പോയ്‌ക്കൊണ്ടിരിക്കവേയാണ് പുത്തൻ വിവാദം ഉടലെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി എന്ന പരാതിക്ക് പിന്നാലെ താരത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോൾ. ഭാരത് എന്ന് ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനായി സൽമാൻ യഷ് രാജ് സ്റ്റുഡിയോയിലേക്ക് സൈക്കിളിൽ പോയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.
മാധ്യമ പ്രവർത്തകനായ അശോക് ശ്യാംപാൽ പാണ്ഡേയുടെ പരാതിക്ക് പിന്നാലെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൽമാന്റെ വീഡിയോ ചിത്രീകരിക്കാൻ താൻ ബോഡി ഗാർഡിൽ നിന്ന് അനുവാദം ചോദിച്ചിരുന്നുവെന്നാണ് പാണ്ഡേയുടെ വാദം. അനുമതി കിട്ടിയത് പ്രകാരം തന്റെ ക്യാമറാമാൻ സൽമാന്റെ വീഡിയോ എടുത്തു.
എന്നാൽ സൽമാന് അത് ഇഷ്ടമായില്ല. തുടർന്ന് വാക്കു തർക്കം ഉണ്ടാവുകയും ഫോൺ ബലമായി പിടിച്ചു വാങ്ങുകയുമായിരുന്നു- പാണ്ഡേ പരാതിയിൽ പറയുന്നു.അനുവാദമില്ലാതെയാണ് പാണ്ഡേ സൽമാന്റെ വീഡിയോ എടുത്തതെന്ന് ബോഡി ഗാർഡ് പൊലീസിൽ മൊഴി നൽകി.
തിരക്കേറിയ റോഡിൽ അയാൾ സൽമാനെ പിന്തുടർന്ന് വീഡിയോ എടുക്കുകയായിരുന്നുവെന്ന് ബോഡിഗാർഡ് പറയുന്നു. സൽമാൻ സൈക്കിളിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.