ചെറുപ്രായത്തിൽ തന്നെ കാലുകളിൽ ചിലങ്കയുടെ താളം സ്വായത്തമാക്കിയവൾ. തന്റെ ഏഴാം വയസ്സിൽ അരങ്ങേറ്റവും. ഇത് മറ്റാരുമല്ല നൃത്തത്തെ ജീവവായുമായി കണ്ട നടി സുധാചന്ദ്രന്റെ ജീവിതം തന്നെയാണ്. ചുരുക്കം ചില മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സുധ ചന്ദ്രൻ. മലരും കിളിയും എന്ന ചിത്രത്തിലൂടെ രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്. എന്നാൽ നടി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് മയൂരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. എന്നാൽ ഒരു അപകടത്തിൽ സുധയ്ക്ക് തന്റെ കാലുകൾ നഷടമായതിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അപകടത്തിൽ എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ മറ്റ് പല യാത്രക്കാരുടെയും നില അപകടകരമായിരുന്നു. അച്ഛന് നന്നായി പരിക്കേറ്റു. അമ്മ മരിച്ചു എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. ആ അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാൻ എന്റെ അച്ഛനെയും അമ്മയെയും കണ്ടത്.
എന്റെ കാലിന് കുഴപ്പം ഒന്നും ആ അപകടത്തിൽ സംഭവിച്ചില്ല. ചെറിയ ഒരു ഫ്രാക്ചർ മാത്രമായിരുന്നു. എന്നാൽ ശരിയായ രീതിയിൽ ചികിത്സിച്ചില്ല. ആക്‌സിഡന്റ് കേസ് ആയതിനാൽ ഗവൺമെന്റ് ആശുപത്രിയിൽ ആണ് എനിക്ക് ചികിത്സ തന്നത്. ചികിത്സാ പിഴവാണ് സംഭവിച്ചത്. ഏഴ് ദിവസം കൊണ്ട് അമ്മ ഓകെയായി, അച്ഛനും കുഴപ്പമില്ല. എന്റെ അവസ്ഥ മോശമായി. അപ്പോൾ അച്ഛൻ അവിടെ നിന്ന് ദേഷ്യപ്പെട്ട് ചെന്നൈയിലേക്ക് ചികിത്സ മാറ്റി. പക്ഷെ അവിടെ ഒരു പത്ത് ഇരുപത് ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടുകയാണ് ഉണ്ടായത്.
കാല് മുറിച്ച് മാറ്റുന്നതിന് ഒരു ദിവസം മുൻപ് ഡോക്ടർ എന്റെ അടുത്ത് വന്നു. പഴുപ്പ് ശരീരത്തെ ബാധിക്കാൻ തുടങ്ങുന്നു. നാളെ നമുക്ക് ഒരു ശസ്ത്രക്രിയ കൂടെ വേണം, കാല് പോകും എന്ന് പറഞ്ഞു. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഞാൻ മൈനർ ആയതിനാൽ അച്ഛനോട് ആണ് സമ്മതം വാങ്ങിയത്. അച്ഛനോട് ഞാൻ ചോദിച്ചു, എന്തിനാണ് സമ്മതം കൊടുത്തത്, ഒരു കാല് പോയതിന് ശേഷം ഞാൻ എങ്ങിനെ ജീവിയ്ക്കും എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞത്, നിന്നെ ഒരു സക്‌സസ് പോയിന്റിൽ എത്തിയ്ക്കും വരെ ആ കാൽ ഞാൻ ആയിരിയ്ക്കും എന്ന്. ആ പ്രോമിസ് അച്ഛൻ പാലിച്ചു.
പിറ്റേന്ന് കാല് മുറിക്കാനായി കൊണ്ടു പോകുമ്പോഴും ഞാൻ പറഞ്ഞു, എന്നെ വിട്ടേക്ക്. എന്റെ കാൽ മുറിക്കേണ്ട എന്ന്. അമ്മ അപ്പോഴേക്കും ആകെ തകർന്നിരുന്നു. എന്റെ മുന്നിൽ പോലും വന്നില്ല. അച്ഛൻ പക്ഷെ വളരെ അധികം ബോൾഡ് ആയിരുന്നു. ഒപ്പറേഷൻ തിയേറ്ററിൽ കയറുന്നതിന് മുൻപ് ഞാൻ പറഞ്ഞത്, അവസാനമായി എനിക്ക് എന്റെ കാൽ ഒന്ന് കാണണം എന്നാണ്. ഞാൻ കണ്ടു എന്റെ രണ്ട് കാലും. അതിന് ശേഷം ഞാൻ കണ്ടത് എന്റെ ഒരു കാലും അര കാലും ആണ്. അപ്പോൾ ഒരു ബ്ലാങ്ക് പേപ്പർ പോലെയായിരുന്നു എന്റെ അവസ്ഥ. ഇനി എന്റെ ഭാവി എന്താണ്, ഞാൻ എങ്ങിനെ ജീവിയ്ക്കും എന്നൊന്നും അറിയാത്ത അവസ്ഥ.