മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീനത്ത്. മലയാള സിനിമയിൽ അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും എല്ലാം തിളങ്ങാൻ സാധിച്ചിരുന്നു. നാടകങ്ങളിലൂടെയായിരുന്നു സീനത്തിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചിരുന്നത് . പിന്നാലെ 1978 ല്‍ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. സീരിയലുകളിലും ഇപ്പോൾ താരം സജീവമാണ്.എന്നാൽ ഇതിന് പുറമെ താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് വേണ്ടി സീനത്തായിരുന്നു ശബ്ദം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മലപ്പുറത്തെ മുസ്ലിം കുടുംബത്തിൽ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് സീനത്ത്,
ഞങ്ങൾ ചെറുപ്പകാലത്ത് കഥ എഴുതി അഭിനയിക്കുമായിരുന്നു. ഇത് ഇളയമ്മയായ അയിഷ കാണാൻ ഇടയായി. അഭിനയം മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാൻ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്ക് ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തിൽ മുസ്ലിം കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി അഭിനയത്തിലേക്ക് വരാൻ പറ്റിയ സാഹചര്യം ഒന്നും ആയിരുന്നില്ല.
അങ്ങനെ ഇളയമ്മയുടെ ഒപ്പം പോയി ‘ഈശ്വരൻ അറസ്റ്റിൽ’ എന്നൊരു നാടകം ചെയ്തു. എന്റെ സഹോദരന് വലിയ എതിർപ്പായിരുന്നു. ഒരിക്കലും പെൺകുട്ടികൾ അഭിനയിക്കാൻ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരൻ ചിന്തിച്ചിരുന്നത്. സഹോദരൻ വീട്ടിൽ ഇല്ലാത്ത ദിവസമാണ് ഞാൻ റിഹേഴ്സലിന് പോവുന്നത്. പക്ഷെ സഹോദരൻ അക്കാര്യം അറിഞ്ഞ് വീണ്ടും എന്നെ വിലക്കി. കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന നാടകത്തിൽ അവസരം ലഭിച്ചു. അന്ന് സഹോദരൻ വീട്ടിലില്ല. എന്റെ അമ്മാവൻ ആണ് അത് എഴുതിയത്.
ആ നാടകം റിഹേഴ്സൽ എല്ലാം കഴിഞ്ഞ് സ്റ്റേജിൽ കയറി. ഞാൻ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടിൽ കയറിയതും അടിയോട് അടിയാണ്. നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടി തന്നത്.