Latest News

എണ്‍പതിന്റെ നിറവില്‍ ബോളിവുഡിന്റെ ബി; പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് എന്ന് പറഞ്ഞ് ആശംസകളറിയിച്ച്‌ മോഹന്‍ലാല്‍; ഇതിഹാസ നടന് ആശംസ അറിയിച്ച് പ്രധാനമന്ത്രിയും

Malayalilife
എണ്‍പതിന്റെ നിറവില്‍ ബോളിവുഡിന്റെ ബി; പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് എന്ന് പറഞ്ഞ് ആശംസകളറിയിച്ച്‌ മോഹന്‍ലാല്‍; ഇതിഹാസ നടന് ആശംസ അറിയിച്ച് പ്രധാനമന്ത്രിയും

ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍. അഭിനയരംഗത്തെത്തി പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ബോളിവുഡ് വാര്‍ത്തകളിലെ സജീവ സാന്നിധ്യമായി നിറഞ്ഞ് നില്ക്കുകയാണ് നടന്‍.എണ്‍പതുകള്‍ കടക്കുമ്പോഴും വാര്‍ധക്യം ബാധിക്കാത്ത അഭിനയവും പ്രകടനവുമായി ബച്ചന്‍  ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി സജീവ സാന്നിധ്യമായി തന്നെയുണ്ട്.ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാക്കുന്നത്.

ഇന്ന് പിറന്നാളാഘോഷിക്കുന്ന ഇന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസ താരമായ അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി.'അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകള്‍. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം.അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.'' എന്നാണ് പ്രധാനമന്ത്രിയുടെ ആശംസാ വാചകങ്ങള്‍. 

ചലച്ചിത്ര മേഖലയിലെ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.സാധാരണക്കാരും താരങ്ങളുമൊക്കെ അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍പ്പിച്ച് രംഗത്ത് എത്തുന്നു.  താന്‍ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചന്‍ എന്നാണ് മോഹന്‍ലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്.

ചെറുപ്പത്തില്‍ ഞാന്‍ അടക്കമുളള തലമുറയുടെ സ്‌ക്രീന്‍ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചന്‍. നമ്മുടെ ഇന്ത്യന്‍ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചന്‍ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്ടപ്പെടുന്നവയാണ്.  അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭവം എന്ന് മോഹന്‍ലാല്‍ പറയുന്നു.

ശരിക്കും ഇന്ത്യന്‍ സിനിമയ്ക്ക് ഞാന്‍ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം.  കാലത്തിന് കീഴ്‌പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്‌ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ അദ്ദേഹത്തൊപ്പോലൊരു താരത്തിനൊപ്പം നടന്‍ എന്ന  നിലയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം  വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി സിനിമയായിരുന്നു, ഒന്ന് മലയാളവും. ഇതെന്റെ ജീവിതത്തിലെ സുകൃതമായി ഞാന്‍ കാണുന്നു.

അദ്ദേഹത്തെ സംബന്ധിച്ച് എണ്‍പത് വര്‍ഷം ജീവിച്ചു എന്നതിനേക്കാള്‍  വലിയ കാര്യം അതില്‍ അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യക്കകത്തും പുറത്തുമുള്ള ആരാധക ലക്ഷങ്ങള്‍ ആനന്ദിപ്പിക്കാന്‍ അഭിനേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ആയി എന്നതാണ്.  എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ വണ്‍ ആന്‍ഡ് ഓണ്‍ലി ബിഗ് ബിക്ക് എന്റെ ഹൃദയത്തിനുളളില്‍ നിന്ന് ആശംസയുടെ റോസാ ദളങ്ങള്‍ ഞാന്‍ സമര്‍പ്പിക്കട്ടെ. ഇനിയുമേറെ വര്‍ഷം ആയുരാരോഗ്യ സൗഖ്യത്തോടെ അഭിനയപ്രതിഭ കൊണ്ട് രസിപ്പിക്കാന്‍ ജഗദീശന്‍ അദ്ദേഹത്തിന് അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.  ഹാപ്പി ബര്‍ത്ത്‌ഡേ ബച്ചന്‍ സാര്‍ വിത്ത് ലോട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രയേഴ്‌സ് എന്നും മോഹന്‍ലാല്‍  പറയുന്നു.

വേഷപ്പകര്‍ച്ചകള്‍ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ അമിതാഭ്ബച്ചന്‍ എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു.പ്രായത്തെ തടുത്തുനിര്‍ത്താന്‍ പാടുപെടുന്ന നായകര്‍ക്കിടയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുകാണ് സിനിമാപ്രേമികളുടെ ബിഗ് ബി.

1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു ജനനം. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇന്‍ക്വിലാബ്, അമ്മ വിളിച്ചതു മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദന്‍ അമിതാഭ് എന്ന പേര് നിര്‍ദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അര്‍ഥമുള്ള പേര് ബച്ചന്റെ കാര്യത്തില്‍ തീര്‍ത്തും ശരിയായി.

ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെര്‍വുഡ് കോളജില്‍ നാടകം അവതരിപ്പിച്ചു കൊണ്ടാണ് ബച്ചന്‍ അഭിനയജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ആകാശവാണിയില്‍ അനൗണ്‍സറുടെ ജോലിക്കു ശ്രമിച്ചെങ്കിലും ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന് പറഞ്ഞ് ബച്ചന് ജോലി ലഭിച്ചില്ല. എന്നാല്‍ പിന്നീട് ബച്ചനു തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കുള്ള വഴികാട്ടിയായത്.

1969ല്‍ മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ഭുവന്‍ഷോമെ എന്ന സിനിമയില്‍ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമായിരുന്നു. പിന്നീട് 1969ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ടുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം.സിനിമ, ടെലിവിഷന്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിച്ചു.1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്.

ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. എന്നാല്‍ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായത് 'രേഷ്മ ഓര്‍ ഷേറ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് . 1997-ല്‍ അമിതാബ് ബച്ചന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി എ ബി സി എല്‍ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വന്‍ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. എന്നാല്‍ പരാജയത്തില്‍ തളരാതെ വീണ്ടും അദ്ദേഹം നടത്തിയത് വലിയ ഒരു തിരിച്ച് വരവ് ആയിരുന്നു.

ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ബച്ചനെ ഇന്ന് കണക്കാക്കപ്പെടുന്നു. കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ 1984 ല്‍ പദ്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍, 2015 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇതിന് പുറമെ 2007 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.


ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിന് മുന്നോടിയായി ബിഗ് ബിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഊഞ്ചായി'യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ അമിത് ശ്രീവാസ്തവ എന്ന കഥാപാത്രമായാണ് ബച്ചന്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സൂരജ് ബര്‍ജാത്യയാണ്. പരിനീതി ചോപ്ര, അനുപം ഖേര്‍, നീന ഗുപ്ത എന്നിവരടങ്ങുന്ന ശക്തമായ താരനിരയാണ് ഉഞ്ചായിയിലുള്ളത്. ചിത്രം നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തും.

ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ പ്രദഹര്ഷണം ആരംഭിച്ച 'ഗുഡ്ബൈ' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ ഒടുവിലായി അഭിനയിച്ചത്. രശ്മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഈ ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'പ്രൊജക്ട് കെ'യാണ് മറ്റൊരു ചിത്രം. പ്രഭാസ്, ദീപിക പദുണ്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Amitabh Bachchan Birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES