ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. അച്ചടക്ക നടപടിക്ക് പോലും ലൈംഗിക അതിക്രമത്തെ അതീജീവിച്ചയാള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപത്തില്‍ സംഘടന മുതിരാത്തത് എന്തുകൊണ്ടാണ്.എന്തുകൊണ്ടാണ് ഇത്തമൊരു സാഹചര്യത്തില്‍ പലരും മൗനം പാലിക്കുന്നതെന്നും അഞ്ജലി മേനോന്‍ തന്റെ പുതിയ ബ്ലോഗിലുടെ ചോദ്യമുയർത്തുകയാണ്.
പ്രവർത്തനമേഖലയിലടക്കം നടപ്പിലാക്കിയെടുക്കേണ്ട ലിംഗനീതിയെക്കുറിച്ച് നിശബ്ദത തുടരുന്ന കാലത്തോളം നമ്മൾ ഷമ്മിമാരായി(കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രം)തുടരും. നിശബ്ദരായിരിക്കുന്നവരും ദ്രോഹിക്കുന്നവരുടെ ഭാഗത്താണ്. ഇടവേള ബാബുവിന്റെ അധിക്ഷേപത്തില്‍ പ്രതികരിക്കാത്ത ചലച്ചിത്രമേഖലയെ നെയിംലസ് ആന്‍ഡ് ഷെയിംലസ് എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി രൂക്ഷമായി വിമര്‍ശിക്കുന്നത്. അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്കൊന്നാകെ വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്.തുല്യതക്ക് വേണ്ടിയുള്ള നമ്മുടെ നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ വെറും ഷമ്മിമാരായിപ്പോകും.
ഭൂരിപക്ഷത്തിന്റെ നിശബ്ദത അപകടകരമാണെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കുന്നു.ചലച്ചിത്ര മേഖലയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സ്ത്രീ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ നിശബ്ദത വെടിയണമെന്നും അജ്ഞലി കുറിക്കുന്നു.
ഞാനും ഈ സിനിമാമേഖലയിലെ ഒരംഗമാണ്.പക്ഷേ ഇത്രയും അപമാനകരമായ വാക്കുകൾ എൻറെ മൂല്യത്തെയോ എൻറെ ചിന്തയെയോ പ്രതിനിധീകരിക്കുന്നില്ല. എൻറെ സംസ്‍കാരം ഇതല്ല.എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാടുപേർ സിനിമാ മേഖലയിലുമുണ്ട്.സ്ത്രീയെ ബഹുമാനിക്കുന്നവർ.പക്ഷേ അവരിൽ ഭൂരിപക്ഷവും നിശബ്ദതയാണ് തെരഞ്ഞെടുക്കുന്നത്.ഈ നിശബ്ദത കൂടുതൽ അപകടകരമാണ്. ലജ്ജാകരമായ വാക്കുകൾ ഉച്ചരിക്കുന്നവർക്കും നിശബ്ദത പാലിക്കുന്നവർക്കുമിടയിലുള്ള (അ)സന്തുലിതാവസ്ഥയിലാണ് നമ്മുടെ സിനിമാ മേഖലയ്ക്ക് ഈ സ്ത്രീവിരുദ്ധ പട്ടം ചാർത്തിക്കിട്ടുന്നത് എന്നുമാണ് അഞ്ജലി മേനോൻ വ്യക്തമാകുന്നത്.