ദുര്‍ഗാഷ്ടമി നാളില്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ശീവേലിക്ക് മേളപ്രമാണിയായി ഇത്തവണയും നടന്‍ ജയറാം എത്തിയ ഹരം പകര്‍ന്ന് രണ്ടര മണിക്കൂറിലേറെ നീണ്ട 'പവിഴമല്ലിത്തറ മേളത്തിന് നടന്റെ സാന്നിധ്യം ആവേശം പകരുന്നതായിരുന്നു. 183 വാദ്യകലാകാരന്മാര്‍ അണിനിരന്ന പവിഴമല്ലിത്തറ മേളം ആസ്വാദകര്‍ക്ക് കണ്ണിനും കാതിനും ആനന്ദമായി. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്‍മാര്‍ക്ക് സമീപം പവിഴമല്ലിത്തറയ്ക്കു മുന്നില്‍ മേളപ്രമാണിയായി ജയറാം നിന്നപ്പോള്‍ ക്ഷേത്രാങ്കണം നിറഞ്ഞ് സ്ത്രീകളടക്കം ആയിരക്കണക്കിന് ആസ്വാദകരുണ്ടായിരുന്നു.
പതികാലത്തില്‍ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങള്‍ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ തന്നെയെത്തി തീറുകലാശമായ അഞ്ചാം കാലത്തില്‍ കൊട്ടി പര്യവസാനിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു.
ഇക്കുറി ജയറാമിന് വലത്തേ കൂട്ടായത് ചോറ്റാനിക്കര സത്യന്‍ മാരാരും ഇടത്തേ കൂട്ടായത് ആനിക്കാട് കൃഷ്ണകുമാര്‍ മാരാരുമാണ്. ചെണ്ട ഇടന്തലയില്‍ 17 പേര്‍ നിരന്നപ്പോള്‍ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയന്‍ മാരാര്‍ തുടങ്ങി വലന്തലയില്‍ 50 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 36 പേര്‍ കൊമ്പിലും പെരുവാരം സതീശന്‍, കൊടകര അനൂപ് തുടങ്ങി 29 പേര്‍ കുറുങ്കുഴലിലും ചോറ്റാനിക്കര സുനില്‍കുമാര്‍, ചോറ്റാനിക്കര ജയകുമാര്‍ തുടങ്ങി 50 പേര്‍ ഇലത്താളത്തിലും പങ്കെടുത്തു
ചോറ്റാനിക്കര ക്ഷേത്രത്തില്‍ പതിനൊന്നാം തവണയാണ് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ പവിഴമല്ലിത്തറ മേളം അരങ്ങേറുന്നത്. ഇതില്‍ ഒമ്പതും ജയറാമിന്റെ പ്രമാണിത്തത്തിലായിരുന്നു.'ഭഗവതിയുടെ അനുഗ്രഹം. പവിഴമല്ലിത്തറ മേളം ജനങ്ങള്‍ ഏറ്റെടുത്തു. പുറം നാടുകളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നു എന്നതില്‍ വലിയ സന്തോഷം''ജയറാം പറഞ്ഞു.