ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍ വെച്ച് പൂജ നടന്നു. നടന്‍ ജയറാമും ഗായകന്‍ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍- ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം.
ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തനായ നടന്‍ ജയറാം പങ്കെടുക്കുന്നത്. 'അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ ശബരിമലയിലേക്ക് പുറപ്പെടും.
നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ശബരിമലയില്‍ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങള്‍ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുന്‍പിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാന്‍ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്.
വാതിലിന്റെ പൂജാ ചടങ്ങുകള്‍ക്ക് ശേഷം ജയറാം പകര്‍ത്തിയ വീഡിയോയാണിത്. ഈ വാതില്‍ ശബരിമലയില്‍ എത്തിയോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.
ശബരിമലയിലേക്ക് നിര്‍മ്മിച്ചു നല്‍കിയ സ്വര്‍ണവാതില്‍ തന്റെ വീട്ടിലും അരമണിക്കൂറോളം പൂജിച്ചെന്ന് ജയറാം പറഞ്ഞു. ചെയ്തത് തെറ്റാണെന്നും ചെയ്യാന്‍ പാടിലായിരുന്നവെന്നും നടന്‍ വ്യക്തമാക്കി. 'ഒരു ഒമിനി വാനിന്റെ പിറകില്‍ കുറെ പ്ലാസ്റ്റിക് പേപ്പറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പാളികള്‍ ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളാരും ഉണ്ടായിരുന്നില്ല.' ജയറാം കൂട്ടിച്ചേര്‍ത്തു.
പൂജയില്‍ വീരമണി സ്വാമി പങ്കെടുത്തെന്നും താനാണ് അദ്ദേഹത്തെ വിളിച്ചതെന്നും നടന്‍ പറഞ്ഞു. വീരമണി പാട്ടുപാടുകയും താന്‍ പൂജയില്‍ പങ്കെടുക്കുകയും ചെയ്തു. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പില്‍ക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ശബരിമലയില്‍ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വര്‍ഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു.
ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഇക്കാര്യം ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശന്‍ റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ എത്തിച്ചതെന്ന് വിശ്വംഭരന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ പ്രധാന വാതില്‍ എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ഭഗവാനോടുള്ള വിശ്വാസം കൊണ്ടാണ് ഇവിടെ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. ഭക്തരെ കാണിച്ചുകൊണ്ടായിരുന്നു പൂജ നടന്നത്. തുടര്‍ന്ന് വാതില്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ശബരിമലയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പറഞ്ഞത്.
ഇതിന് ശേഷം ആന്ധ്രയില്‍ നിന്ന് ഒരാള്‍ വന്നിരുന്നു. അയാളുടെ ജ്യേഷ്ഠനാണ് വാതില്‍ നിര്‍മിച്ചത് എന്നായിരുന്നു പറഞ്ഞത്. അത് എവിടെ എന്നും ചോദിച്ചു. ഇവിടെ കാണിച്ച ശേഷം കൊണ്ടുപോയി എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും വിശ്വംഭരന്‍ വ്യക്തമാക്കിയിരുന്നു.