Latest News

സൂര്യയുടെയും ലാലേട്ടന്റേയും വിലകളയാനായിട്ടൊരു കാപ്പാന്‍! രാജ്യത്ത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യാന്‍ തിരക്കഥയിലൊരുക്കിയ ഓണപടക്കമാണ് കാപ്പാന്‍; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസന്‍സും സൂര്യയുടെ മിലിട്ടറി വേഷവും തന്നെ ഏക ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോള്‍ അല്‍പം ആഭ്യന്തരരാഷ്ട്രീയവും പ്രമേയം നിറയ്ക്കുന്ന രണ്ടാം പകുതി; നടനത്തില്‍ നടനവിസ്മയവും നടിപ്പിന്‍ മന്നനും ഒരുപടി മുന്നില്‍ നില്‍ക്കുമ്പോള്‍ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം

എം.എസ്.ശംഭു 
സൂര്യയുടെയും ലാലേട്ടന്റേയും വിലകളയാനായിട്ടൊരു കാപ്പാന്‍! രാജ്യത്ത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യാന്‍ തിരക്കഥയിലൊരുക്കിയ ഓണപടക്കമാണ് കാപ്പാന്‍; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസന്‍സും സൂര്യയുടെ മിലിട്ടറി വേഷവും തന്നെ ഏക ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോള്‍ അല്‍പം ആഭ്യന്തരരാഷ്ട്രീയവും പ്രമേയം നിറയ്ക്കുന്ന രണ്ടാം പകുതി; നടനത്തില്‍ നടനവിസ്മയവും നടിപ്പിന്‍ മന്നനും ഒരുപടി മുന്നില്‍ നില്‍ക്കുമ്പോള്‍ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം

തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യ മോഹന്‍ലാല്‍ ആര്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കാപ്പാന്‍ എന്ന കത്തിപ്പടം ശരാശരി പ്രേക്ഷകന്റെ തലച്ചോറിനെ കൊല്ലുന്ന ചിത്രമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.ആക്ഷനും പ്രണയരംഗങ്ങളും വെടിയും പുകയും മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ ഒരു അവിയല്‍ പരുവമാണ്.

കെ.വി ആനന്ദ് രചനയും സവിധാവനവും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയിയായി പാട്ടുകോട്ടൈ പ്രഭാകറും എത്തുന്നുണ്ട്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മയായി മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ അംഗരക്ഷകനായ എസ്.പി.ജി സ്‌പെഷ്യല്‍ കമാന്റോയായായ കതിരന്‍  എന്ന റോളിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. കെട്ടിലും മട്ടിലും അടിമുടി കമാന്റോ വേഷം പകര്‍ന്നാടിയ സൂര്യ തന്നെയാണ് ചിത്രത്തിലന്റെ ഹൈലൈറ്റ്.

 

പ്രധാനമന്ത്രിയെ ക്ലാസാക്കിയ ലാലേട്ടന്‍ ഇഫ്ക്ട്

രാഷ്ട്രീയത്തോടൊപ്പം അല്‍പം പൊലീസ് കഥ പറഞ്ഞുപോകുമ്പോള്‍ തന്നെ അല്‍പം പട്ടാള ഇഫ്ക്ടും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നിന്ന് ലഭിക്കും. അഭിനയത്തിന് ഭാഷ പ്രശ്‌നമില്ല എന്ന ലാലേട്ടന്റെ പതിവ് പോളിസി കാപ്പാനിലും തെറ്റിച്ചിട്ടില്ല. പ്രധാനമന്ത്രിയുടേയും അംഗരക്ഷകാനായി എത്തുന്ന കമാന്റോയുടേയും കഥ അതി വൈകാരികമായി പറഞ്ഞുപോകുമ്പോള്‍ തന്നെ അല്‍പം പ്രണയവും പാട്ടുരംഗങ്ങളുമൊക്കെ പ്രേക്ഷകന് വിരസത തോന്നാത്ത രീതിയില്‍ ചിത്രത്തിലേക്ക് കുത്തിക്കയറ്റിയിട്ടുണ്ട്.

മിലിറ്ററി ഇന്റലിജന്‍സ് സെപ്ഷ്യല്‍ ഓഫീസറായ കതിരനെ കാണിച്ച് കൊണ്ട് ചിത്രത്തിന്റെ തുടക്കം. പിന്നീട് ക്യാമറ ഇടയ്ക്ക് പ്രധാനമന്ത്രിയിലേക്ക്.  രാജ്യസുരക്ഷയ്ക്കും അപ്പുറത്തേക്ക് രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കളെ ഓരേ സമയം പ്രമേയത്തിലുടെ ചര്‍ച്ചയാക്കുമ്പോള്‍ ഇന്ത്യയിലെ പലരാഷ്ട്രീയ പ്രതിസന്ധികളും കോര്‍പറേറ്റ് ഇടപെടലും ചിത്രം പറയുന്നു. 

ആദ്യ പകുതിയില്‍ മോഹന്‍ലാലും സൂര്യയും ഒത്തുചേര്‍ന്ന കോമ്പിനേഷന്‍ രംഗങ്ങളെല്ലാം തന്നെ വളരെ മികച്ചരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തിരക്കഥയിലെ വഴക്കമില്ലായ്മയും കത്തികള്‍ നിറച്ച പ്രമേയവും ഈ ചിത്രത്തിന് കല്ലുകടി നല്‍കുമ്പോള്‍  ദേശീയരാഷ്ട്രീയത്തില്‍പിടിമുറുക്കുന്ന പലകോര്‍പറേറ്റ് ഭീമന്‍മാരിലേക്കും വിരല്‍ചൂണ്ടിക്കൊണ്ടാണ് കഥ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിനായി തമിഴ്‌നാട്ടിലെ സ്റ്റെര്‍ലൈക്ക് ഇരുമ്പുരുക്ക് ഫാക്ടറി സമരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന  ജനകീയ സമരവും ഇതേ തുടര്‍ന്നുള്ള വെടിവെയ്പ്പുമെല്ലാം ഈ ചിത്രത്തില്‍ മറ്റൊരു രീതിയില്‍ കടന്നുവരുന്നു. രാജ്യം ഭയക്കുന്ന അന്താരാഷ്ട്ര ഭീകരവാദികളെ കാണിച്ചു തരുമ്പോള്‍ തന്നെ ആഭ്യന്തര തലത്തിലുള്ള രാജ്യത്തിന്റെ ശത്രുക്കളേയു ഒറ്റുകാരേയുമൊക്കെ കാട്ടിത്തരുന്ന രീതിയില്‍ കഥ പറയുന്നുണ്ട്്.

യുക്തിയെ കൊല്ലുന്ന കത്തികളുമായി കെ. വി ആനന്ദ്

ഒന്നാം പകുതി അതിഗംഭീരം എന്നൊക്കെ പറയട്ടെ. ചിലപ്പോള്‍ അതിലും ഗംഭീരമായ പ്രകടനമാണ് മോഹന്‍ലാലും കാഴ്ചവച്ചിരിക്കുന്നത്.പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഒന്നാം പകുതിയില്‍ മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതില്‍ യാതൊരു സംശയവുമില്ല. സത്യം പറഞ്ഞാല്‍ ലാലേട്ടനും സൂര്യും അതവതരിപ്പിച്ച കഥാപാത്ര സൃഷ്ടിയിലെ മികവ് മാത്രമാണ് ഈ ചിത്രത്തിന്റെ വിജയം. 

വളരെ മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാവുന്ന കഥയെ രണ്ടാം പകുതിയോടെ കുളമാക്കിയതാണ് ശരാശരി പ്രേക്ഷകന് നീരസം തോന്നിക്കുന്നത്. ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ വരുന്ന രംഗങ്ങളില്‍ എവിടെയെങ്കിലും നമ്മൂടെ രാജ്യതലസ്ഥാനത്തിന്റെ ഒരു ചിത്രമോ പാര്‍ലമെന്റ് മന്ദിരമോ ഒന്നും തന്നെ കാണിക്കുന്നില്ല. ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മിച്ച രാഷ്ട്രീയം ഏഴയലത്ത് പോലും കടന്നു ചെല്ലാത്ത എത്രയോ മലയാളം സിനിമകളില്‍ രാജ്യതലസ്ഥാനത്തിന്റെ വിഷ്വല്‍ എത്രഗംഭീരമായി തിരുകു കയററ്റിയിട്ടുണ്ട്. ഉദാഹരണമായി ന്യൂഡല്‍ഹി, കാശ്മീരം പോലെയുള്ള സിനിമകള്‍ എടുക്കുക. തലസ്ഥാനത്തെ കാണിക്കുന്നതോടൊപ്പം അവിടുത്തെ പൊലീസ് കടന്നെത്തുന്നു. സംഭാഷണങ്ങളില്‍ ഹിന്ദി ആവോളം കടന്നെത്തുമെങ്കിലും സബ് ടൈറ്റിലില്‍ ഇതിന്റെ അര്‍ത്ഥം പ്രേക്ഷകന് നല്‍കുന്നു. പഴയ ജോഷി സിനിമകളൊക്കെ കണ്ടിറങ്ങിയ പ്രേക്ഷകന് ഇതെന്തൊരു കഥയെന്നൊക്കെ തോന്നിയേക്കാം!

തമിഴ് ചിത്രം ആയതിനാല്‍ തന്നെ കൂടുതലും ഭാഷാ പ്രയോഗങ്ങള്‍ തമിഴിലാണ്. എന്നിരുന്നാലും  പരമ്പാരാഗത കാശ്മീരി വസ്ത്രമണിഞ്ഞ കുട്ടികളൊക്കെ തമിഴ്ഭാഷയില്‍ കീര്‍ത്തനം ചൊല്ലുന്ന രംഗമൊക്കെ കത്തിയായി തോന്നാം. ലാലേട്ടന്‍ തന്നെ അഭിനയിച്ച് കീര്‍ത്തിചക്രയിലൊക്കെ ഇത്തരം രംഗങ്ങള്‍ എത്ര റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ചിത്രത്തിലെ രസകരമായ മറ്റൊരു രംഗമാണ് പ്രധാനമന്ത്രി പദത്തിലേറിയ ആര്യ അവതരിപ്പിച്ച ആദിത്യ വര്‍മ കുടിച്ച് ലെക്ക് കെട്ട് പൊതുനിരത്തിലെ ബാറില്‍ നൃത്തം ചെയ്യുന്നു. റോഡിലൂടെ മദ്യപിച്ച് മദോന്മത്തനായി കാറോടിക്കുന്നു. ഇവിടെ വച്ച് മറ്റൊരു സംഘട്ടനം. കൂട്ടത്തിലുള്ള ഒരു കമാന്റോ കൊല്ലപ്പെടുമ്പോള്‍ യുവാവായ പ്രധാനമന്ത്രി കാണിച്ച കുരുത്തകേടിന് ഡിഫന്‍സ് പ്രിന്‍സിപ്പല്‍ ഡയറക്ടറായ സൂര്യയുടെ കതിരവന്‍ പ്രധനമന്ത്രിയെ കുത്തിന് പിടിക്കുന്നു. ഒന്നാലോചിച്ച് നോക്കുക. ഈ രാജ്യത്ത് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ഇത്തരത്തിലുള്ള ഒരുരംഗം ഒന്നു സങ്കല്‍പിക്കാന്‍ കഴിയുമോ. ഇത്തരത്തില്‍ കത്തികളുടെ ഘോഷയാത്രതന്നെ രണ്ടാം പകുതി മുഴുവനായിട്ടിയിട്ടുണ്ട്.

യൂണിഫോമിട്ടാല്‍ സൂര്യ മാസാണ് 

ലോജിക്കില്ലാത്ത കഥാവഴിയാണെങ്കിലും ചിത്രത്തിലെ സൂര്യയുടെ പ്രകടനമാണ് അമ്പരപ്പിക്കുന്നത്. വാരണം ആയിരത്തിലൂടെ സൂര്യയുടെ മിലിട്ടറി ഓഫീസര്‍ വേഷം ഏവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. എങ്കിലും കഥമാറ്റി കഥാപാത്രത്തിനെ അതിസൂഷ്മമായി നീരീക്ഷിച്ചാല്‍ ഏറ്റെടുത്ത ജോലി സൂര്യ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.  എല്ലാ ഗുണങ്ങളും അടങ്ങിയ ഒരു കമാന്റോയെ പോലെ തന്നെയാണ് സൂര്യ ചിത്രത്തില്‍ കതിരവന്‍ എന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  

ഒന്നാം പകുതിയില്‍ സൂര്യയും മോഹന്‍ലാലും കഥയെ കൊണ്ടുപോകുമ്പോള്‍ രണ്ടാം പകുതിയോടെ കഥയുടെ മട്ടൊക്കെ മാറുന്നതായി കാണാം. കംപ്ലീറ്റ് ഫാന്‍മേഡ് ചിത്രം എന്നൊക്കെ പറയാമെങ്കിലും തെറ്റില്ല. ഒരു അമാനുഷികനെ പോലെ പറന്നു നടന്ന് വെടിവെയ്ക്കുന്ന സൂര്യയെയൊക്കെ ചിത്ത്രതില്‍ കണ്ടേക്കാം.അദിത്യ വര്‍മായായി എത്തിയ ആര്യയുടെ പ്രകടനവും ചിത്രത്തില്‍ മികച്ച് നില്‍ക്കുമ്പോള്‍ പി.എം സക്രട്ടറിയായി അഞ്ജലി എന്ന റോളില്‍ സയേഷയ് എത്തുന്നു. സ്‌ക്രീന്‍ പ്രസന്‍സിലും സയേഷ ഗംഭീരമായിട്ടുണ്ട്. ഒപ്പം തന്നെ ജോസഫ് എന്ന എസ്പിജി ഡയറക്ടര് റോളില്‍ സമുദ്രകനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 

സാങ്കേതികമായ എല്ലാ സാധ്യതകേളിയും ഉപയോഗപ്പെടുത്തിയാണ് കാപ്പാന്‍ അരങ്ങിലെത്തിയത്. ഛായാഗ്രഹകന്‍ കൂടിയായ കെ.വി ആനന്ദ് സംവിധാനത്തില്‍ വിജയിച്ചപ്പോള്‍ കഥയില്‍ അല്‍പം ലോജിക്കില്ലായ്മ തോന്നി. പ്രിയാ ജോസഫായി എത്തിയ ഷംന കാസിം വില്ലന്‍വേഷത്തിലെത്തിയ ബോബന്‍ഇറാണി. ചിരാഗ് ജാനി എന്നിവരുടെ പ്രകടനവും അതിഗംഭീരം തന്നെയായിരുന്നു. എം.എസ് പ്രഭുവിന്റെ ഛായാഗ്രഹകണത്തിന് കൈയ്യടി നല്‍കേണ്ട പാട്ട് സീനുകള്‍ അടക്കം ഫൈറ്റ് രംഗങ്ങള്‍ വരെയാണ്. ഹാരീസ് ജയരാജിന്റെ സംഗീതം ആന്റണിയുടെ എഡിറ്റിങ് എന്നിവ പ്രശംസ അര്‍ഹിക്കുന്നു.

Read more topics: # kappan movie review
kappan movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES