മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത ഒരു പ്രതിഭയാണ് നടൻ തിലകൻ. മലയാളികളുടെ മനസ്സിൽ താരത്തിന് വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ഇടം നേടാനും സാധിച്ചിരുന്നു. എന്നാൽ പ്രേക്ഷകരുടെ പ്രിയങ്കരനായ താരത്തിന് എതിരാളികളും നിരവധിയായിരുന്നു. 2012 സെപ്റ്റംബറിലാണ് നാല് ദശാബ്ദം മലയാള സിനിമയുടെ അവിഭാജ്യഘടകമായ തിലകൻ മരണപ്പെടുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തും സംവിധായകനുമായ ശാന്തിവിള ദിനേശ് തിലകനെക്കുറിച്ചും മക്കളെക്കുറിച്ചും തുറന്ന് പറയുകയാണ്.
തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണ്. തലവേദനയുണ്ടായിട്ടുള്ളതും ഷമ്മിയിൽ നിന്നാണ്. എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്ടമായിരുന്നു. തന്റെ പിൻഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.
തിലകൻ ചേട്ടന് മക്കൾ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യൻ മരിച്ചത്. ചേട്ടന് ടെൻഷൻ മാത്രമേ മക്കൾ എന്നും കൊടുത്തിട്ടുള്ളൂ. സ്വന്തം ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി.
മകളുമായി വഴക്കിട്ട് ഇളയമകനായ ഷോബിക്കൊപ്പമാണ് തിലകൻ ചേട്ടൻ അവസാന നാളുകളിൽ താമസിച്ചിരുന്നത്.സമ്പത്തിലാണ് മക്കൾക്ക് നോട്ടം; നമ്മളെ വേണ്ട. അച്ഛൻ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവർക്കില്ലെന്ന് കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു എന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു.