Latest News

താന്‍ നിഷ്പക്ഷ നിലപാട് കാരി; ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റ്; അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നും താന്‍ നടത്തിയിട്ടില്ല; സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ രണ്ടുതവണ ചിന്തിക്കുന്നത് ഇതാദ്യം;വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ് പല്ലവി; നടിക്കെതിരെ വിമര്‍ശനവുമായി നടി വിജയശാന്തി

Malayalilife
താന്‍ നിഷ്പക്ഷ നിലപാട് കാരി; ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റ്; അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നും താന്‍ നടത്തിയിട്ടില്ല; സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ രണ്ടുതവണ ചിന്തിക്കുന്നത് ഇതാദ്യം;വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ് പല്ലവി; നടിക്കെതിരെ വിമര്‍ശനവുമായി നടി  വിജയശാന്തി

ശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമര്‍ശം വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ താരത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഈ അവസരത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി. 

താന്‍ നിഷ്പക്ഷ നിലപാട് കാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നും താന്‍ നടത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ എല്ലാവര്‍ക്കും മുന്നിലെത്തുന്നത് ഇതാദ്യമാണ്, എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുള്ളതിനാല്‍, സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ രണ്ടുതവണ ചിന്തിക്കുന്നത് ഇതാദ്യമായിരിക്കും. അതുകൊണ്ട് ഞാന്‍ കാര്യങ്ങള്‍ പറയാന്‍ കൂടുതല്‍ സമയമെടുത്താല്‍ എന്നോട് ക്ഷമിക്കുക. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളതെന്ന് കൃത്യമായി പറഞ്ഞിരുന്നു. നമ്മള്‍ ആദ്യം ഒരു നല്ല മനുഷ്യനാവുകയാണ് വേണ്ടതെന്നും എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

ഞാന്‍ എങ്ങനെയാണ് കാര്യങ്ങളെ കാണുന്നതെന്ന് പിന്നീട് വിശദീകരിക്കുകയുണ്ടായി. എന്നില്‍ വലിയ സ്വാധീനം ചെലുത്തിയ, എന്നില്‍ ട്രോമയുണ്ടാക്കിയ രണ്ട് ഉദാഹരണങ്ങള്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം കണ്ടതിന് ശേഷം അതിന്റെ സംവിധായകനോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. അന്ന് ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ അസ്വസ്ഥയായി എന്ന് പറഞ്ഞു. അതിനു ശേഷം കോവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞു. അതിന്റെ വീഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്.

ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും പാപമാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു മെഡിക്കല്‍ ബിരുദക്കാരി എന്ന നിലയില്‍ എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്റേയോ അവളുടേയോ ഐഡന്റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തില്‍ പേടിക്കുന്നു. ആ സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. പല പ്രമുഖരും വെബ്‌സൈറ്റുകളും അഭിമുഖം മുഴുവന്‍ കാണാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ചെറിയ ഒരു ഭാഗം മാത്രം കണ്ട് ഓരോന്ന് പോസ്റ്റ് ചെയ്യുന്നതില്‍ സങ്കടം തോന്നി. സായ് പല്ലവി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ സായ് പല്ലവി, എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സ്‌നേഹവും നേരുന്നതായും ആശംസിച്ചു.'വിരാടപര്‍വ്വം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഒരു ഓണ്‍ലൈന്‍ ചാനലില്‍ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് വിവാദമായത്. വിവാദത്തിന് പുറകെ സായ് പല്ലവിക്കെതിരെ അപകീര്‍ത്തികരമായ പരാമര്ശം നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു.

ഇതിനിടെ രൂക്ഷ വിമര്‍ശനവുമായി മുന്‍കാലനടിയും മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ വിജയശാന്തിയും രംഗത്തത്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്‍മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവര്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് വിജയശാന്തി സായി പല്ലവിക്ക് മറുപടി നല്‍കിയത്. കാശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് എതിരെ അതിക്രമം നടത്തുന്നവരെയും ഗോവധത്തിനായി പശുക്കളെ കടത്തുന്നവരെയും തടഞ്ഞ ഗോ രക്ഷകര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സായിപല്ലവി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചൂടേറിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. മതാന്ധത കൊണ്ട് പണ്ഡിറ്റുകളെ കൊന്നൊടുക്കുകയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.  

actress vijaya shanthi against sai pallavi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES