ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് ഒരുകാലത്തും മറക്കാന്‍ സാധിക്കാത്ത നടിയാണ് അന്തരിച്ച സില്‍ക്ക് സ്മിത. ഗ്ലാമറസ് റോളുകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അവര്‍ക്ക് വലിയ പേരും പ്രശസ്തിയും ലഭിച്ചെങ്കിലും, ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നേരിട്ട തകര്‍ച്ചകളെത്തുടര്‍ന്ന് 1996-ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, സിനിമാ നിര്‍മ്മാണത്തിലുണ്ടായ കടബാധ്യത കാരണമാണ് സില്‍ക്ക് സ്മിത മരിച്ചതെന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ നടി കുട്ടി പത്മിനി.
സില്‍ക്ക് സ്മിത നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് വിപണിയില്‍ നമ്പര്‍ വണ്‍ ബിസിനസ് ലഭിച്ചിരുന്നുവെന്നും സ്വന്തം പണം ഉപയോഗിച്ചല്ല അവര്‍ സിനിമ നിര്‍മ്മിച്ചതെന്നും കുട്ടി പത്മിനി വ്യക്തമാക്കുന്നു. എന്നാല്‍, വിദ്യാഭ്യാസമില്ലാതിരുന്ന സില്‍ക്ക് തന്റെ സമ്പാദ്യത്തിന്റെയും ജീവിതത്തിന്റെയും മുഴുവന്‍ നിയന്ത്രണവും കൂടെയുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സമ്പാദിച്ച പണം എത്രയാണെന്നോ ആരുടെ പേരിലാണ് സ്വത്തുക്കളെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. ബാങ്ക് ഇടപാടുകളെക്കുറിച്ചോ ഇന്‍കം ടാക്സ് നടപടികളെക്കുറിച്ചോ അറിവില്ലാതിരുന്നതിനാല്‍ മറ്റുള്ളവര്‍ പറയുന്നിടത്തെല്ലാം ഒപ്പിട്ടു നല്‍കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.
പണ്ട് വീട്ടുജോലി ചെയ്തുവന്ന് സിനിമയില്‍ ഉയര്‍ന്ന നിലയിലെത്തിയതിനാല്‍ തന്റെ ജോലിക്കാരെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് സില്‍ക്ക് സ്മിത കണ്ടിരുന്നത്. എന്നാല്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ പേരില്‍ ഭയക്കാതെ സ്വന്തമായി വക്കീലിനെയും ഓഡിറ്ററെയും വെച്ച് ഈ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രമുഖ നൃത്തസംവിധായിക പുളിയൂര്‍ സരോജ ഉള്‍പ്പെടെയുള്ളവര്‍ സില്‍ക്കിനെ ഉപദേശിച്ചിരുന്നു. പക്ഷേ, എന്തോ കണ്ട് ഭയന്ന സില്‍ക്ക് സ്മിതയ്ക്ക് സിനിമയില്‍ അടുത്ത സുഹൃത്തുക്കളാരും ഇല്ലായിരുന്നുവെന്നും അവര്‍ എപ്പോഴും ഒരു കവചത്തിനുള്ളിലായിരുന്നു ജീവിച്ചിരുന്നതെന്നും കുട്ടി പത്മിനി കൂട്ടിച്ചേര്‍ക്കുന്നു.
സില്‍ക്ക് സ്മിതയുടെ മരണശേഷം അവരുടെ കൈവശമുണ്ടായിരുന്ന 10 കിലോയിലധികം വരുന്ന ആഭരണങ്ങള്‍ മാത്രമാണ് അമ്മയ്ക്ക് ലഭിച്ചതെന്നും മറ്റു സ്വത്തുക്കളൊന്നും ലഭിച്ചില്ലെന്നും സില്‍ക്കിന്റെ ബന്ധുവും മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സില്‍ക്ക് സ്മിത മരിച്ച് രണ്ട് മാസത്തിന് ശേഷം അവരുടെ ഒരു സഹായിയും ആത്മഹത്യ ചെയ്തിരുന്നു.
വലിയ പ്രതിഫലം വാങ്ങിയിരുന്ന കാലത്തും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുകയും ബന്ധങ്ങളില്‍ വഞ്ചിക്കപ്പെടുകയും ചെയ്തതാണ് സില്‍ക്ക് സ്മിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സിനിമാ ലോകത്തെ പ്രധാന സംസാരം. സില്‍ക്ക് സ്മിതയുടെ നമ്പറുകള്‍ തരംഗം സൃഷ്ടിച്ച ഒരു കാലഘട്ടം തെക്കേന്ത്യന്‍ സിനിമയിലുണ്ടായിരുന്നു. അവരുടെ ജീവിത കഥ എന്ന പേരില്‍ ഒന്നിലേറെ സിനിമകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ആ ചിത്രങ്ങളില്‍ കാണിച്ച രീതിയിലുള്ള ആളായിരുന്നില്ല യഥാര്‍ത്ഥ ജീവിതത്തില്‍ സില്‍ക്ക് സ്മിതയെന്നാണ് സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഓര്‍ത്തെടുക്കുന്നത്.