Latest News

പല രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള രാജേഷിന്റെ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂരിലേക്ക്; ഒറ്റ രാത്രി കൊണ്ട് എയര്‍ ആംബുലന്‍സ് സജ്ജമാക്കി; അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക്; കൂട്ടായി ഭാര്യ സിന്ധുവും അനുജന്‍ രുപേഷും 

Malayalilife
പല രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള രാജേഷിന്റെ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂരിലേക്ക്; ഒറ്റ രാത്രി കൊണ്ട് എയര്‍ ആംബുലന്‍സ് സജ്ജമാക്കി; അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക്; കൂട്ടായി ഭാര്യ സിന്ധുവും അനുജന്‍ രുപേഷും 

ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവതാരകന്‍ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 29 ദിവസങ്ങളായി കൊച്ചി ലേക്ഷോര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റുന്നത്. 

ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്.രാജേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ്: 'നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളില്‍, ഒരുപാട് സന്തോഷത്തോടെ ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയില്‍ നിന്നും വെല്ലൂര്‍ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജന്‍ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക്ഷോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂര്‍ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റര്‍മാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്‌മെന്റിനും നന്ദി. 

രാജേഷിന് എത്രയും പെട്ടെന്ന് വെല്ലൂരില്‍ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതി കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ക്കുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടും, എസ്‌കെഎന്നിനോടും, യൂസഫലി സാറിനോടും, വേഫയര്‍ ഫിലിംസ് ടീമിനോടും, തോളോട് ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ് വാര്യരെയും, പ്രേമിനെയും, ഷെമീമിനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാല്‍ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകള്‍ ഇനിയും ഒരുപാടുണ്ട് പറയാന്‍'...

വെന്റിലേറ്റര്‍ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലന്‍സ്  ലേക് ഷോറില്‍ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുന്‍പ് പരിപാടി അവതരിപ്പിച്ച ക്രൗണ്‍ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തില്‍ ഇടപ്പള്ളി എത്തുമ്പോള്‍  ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവന്‍ കൊച്ചിയില്‍ ഏറ്റവുമധികം ആര്‍പ്പ്  വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും ... പിന്നിടുന്ന വഴികള്‍ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?

ആംബുന്‍സിന്റ സൈറണ്‍ വിളിയില്‍ അവന്റെ  ശബ്ദം കുറഞ്ഞു പോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി, മരുന്നുകള്‍ അടക്കമുള്ള ബാഗുകള്‍ ക്ലിയര്‍ ചെയ്തു എയര്‍ ആംബുലന്‍ലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയ്യാറായി നില്‍ക്കുന്നു. ഒന്നര  മണിക്കൂര്‍ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയില്‍ യാത്ര തുടരുകയാണ്.

വെല്ലൂരിലും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന കുറച്ചു വലിയ മനുഷ്യരുണ്ട്. അത് പിന്നെയെഴുതാം.  രാജേഷിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്നേഹം..നന്ദി.. നിങ്ങളുടെ പ്രാര്‍ത്ഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ  എത്രയും വേഗം മടങ്ങി വരും..പ്രാര്‍ത്ഥിക്കുക...
കാത്തിരിക്കുക..????

rajesh keshav transferred to vellore hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES