ബലാത്സംഗക്കേസില്‍ പ്രശസ്ത റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി ഇടക്കാലത്തേക്ക് തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസ് ഇന്ന് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് ഈ വിലക്ക്.
വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യമാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്ന് പരാതിക്കാരി അറിയിച്ചെങ്കിലും, ഓരോ ആരോപണവും പ്രത്യേകം പരിഗണിക്കാനേ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഒരു കൊലപാതകത്തിന്റെ വിധി മറ്റൊരു കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വെച്ച് നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും, ഈ കേസിനെ മറ്റു കേസുകളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി പരാതിക്കാരിയെ ഓര്‍മ്മിപ്പിച്ചു.
പോലീസിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴി മാത്രമേ പരിഗണിക്കാനാവൂ എന്ന് കോടതി പറഞ്ഞപ്പോള്‍, കേസിലെ നിര്‍ണായക തെളിവായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷവും പോലീസ് വീഴ്ച വരുത്തിക്കൊണ്ട് വേടന്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചെന്നും പരാതിക്കാരി വാദിച്ചു. ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയപ്പോള്‍, മറ്റ് പല കേസുകളിലും ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിഗണിക്കാറുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഏത് കേസുകളിലാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍, സമയം നല്‍കിയാല്‍ വ്യക്തമാക്കാമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസ് സംബന്ധിച്ച വിശദമായ വാദം തിങ്കളാഴ്ച നടക്കും.