ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം

Malayalilife
ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യര്‍ നടക്കുമ്പോള്‍  ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത്.  ചിന്തകള്‍ക്ക് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഉള്‍പ്പെടെ.

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവര്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും അതിനുമുന്‍പ് ചില സൂചനകളോ മുന്നറിയിപ്പുകളോ നല്‍കാറുണ്ട് എന്നതാണ് വാസ്തവം. ഈ സൂചനകള്‍ എത്ര ചെറുതാണെങ്കില്‍പ്പോലും അവയെ ഗൗരവത്തോടെ കാണേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് ഈ ചിന്തകള്‍ മനസ്സിലേക്ക് ആവര്‍ത്തിച്ച് വരുന്നത്?

ആവര്‍ത്തിച്ചുള്ള ആത്മഹത്യാ ചിന്തകള്‍ ഒരു വ്യക്തിയുടെ സ്വഭാവദൂഷ്യത്തിന്റെയോ ബലഹീനതയുടെയോ ലക്ഷണമല്ല എന്ന വസ്തുത നാം ആദ്യം മനസിലാക്കേണ്ടതുണ്ട്. പലപ്പോഴും അതിയായ വേദനയുടെ ഒരു ലക്ഷണമാണിത്.

വിഷാദം, ഉത്കണ്ഠ, മാനസികാഘാതം, വിട്ടുമാറാത്ത രോഗങ്ങള്‍, താങ്ങാനാവാത്ത ജീവിത സമ്മര്‍ദ്ദം എന്നിവ കാരണം നമ്മള്‍ കഠിനമായ വൈകാരികമോ ശാരീരികമോ ആയ വേദനയിലായിരിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ തലച്ചോര്‍ തീവ്രമായി ശ്രമിക്കും. ചിലപ്പോള്‍ വേദന അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം ആത്മഹത്യയാണെന്ന് തലച്ചോര്‍ വിശ്വസിച്ചേക്കാം. മരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഒരാള്‍ ഇങ്ങനെ ചിന്തിക്കുന്നത്. ഒരു 'രക്ഷാമാര്‍ഗ്ഗം' ഉണ്ട് എന്ന ചിന്ത പലപ്പോഴും ആശ്വാസം നല്‍കും. ഇത് തലച്ചോറിനെ വീണ്ടും ഇതേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചില മുന്നറിയിപ്പ് സൂചനകള്‍

ഒരു വ്യക്തി ആത്മഹത്യാ പ്രവണതയുടെ മുന്നറിയിപ്പ് സൂചനകള്‍ പ്രകടമാക്കുമ്പോള്‍ അത് കൃത്യസമയത്ത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലപ്പോഴും സഹായത്തിനായുള്ള നിശബ്ദമായ അഭ്യര്‍ത്ഥനകളായിരിക്കാം ഇവ. ഓരോ വ്യക്തിയും നല്‍കുന്ന സൂചനകള്‍ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, പൊതുവായ ചില കാര്യങ്ങള്‍ കണ്ടുവരാറുണ്ട്. മരിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുക, കടുത്ത നിരാശ പ്രകടിപ്പിക്കുക, മറ്റുള്ളവര്‍ക്ക് താന്‍ ഒരു ഭാരമാണെന്ന് പറയുക എന്നിവ അതില്‍ ചിലതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നോ കൂട്ടായ്മകളില്‍ നിന്നോ പിന്മാറുക, സ്വന്തം സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുക, ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അപകടസൂചനയാകാം. പെരുമാറ്റത്തില്‍ പെട്ടെന്നുള്ള അസ്വാഭാവിക മാറ്റങ്ങളും കണ്ടെന്ന് വരാം.

കഠിനമായ വിഷാദാവസ്ഥയില്‍ നിന്ന് പെട്ടെന്ന് ശാന്തതയിലേക്കോ സന്തോഷത്തിലേക്കോ മാറുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സൂചനയാണ്. ഇത് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ആ വ്യക്തി എടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. അപകടകരമായ കാര്യങ്ങള്‍ ചെയ്യുക, സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുക എന്നിവയും അവയില്‍പ്പെടുന്നു. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് ഗൗരവമായി എടുക്കുകയും സഹായം തേടുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്.

ആത്മഹത്യാപ്രതിരോധം ലക്ഷ്യസ്ഥാനമല്ല, അതൊരു യാത്രയാണ്

ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ക്കടിപ്പെട്ട് പ്രവര്‍ത്തിക്കുന്നത് എങ്ങനെ തടയാമെന്നത് സംബന്ധിച്ച് പ്രായോഗികമായ വഴികള്‍ തേടണം.

ചിന്തയ്ക്കും പ്രവൃത്തിക്കുമിടയില്‍ അകലം സൃഷ്ടിക്കുക: ആത്മഹത്യാപരമായ ചിന്തകള്‍ വരുമ്പോള്‍, 'ഇന്ന് ഞാന്‍ ഈ ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കില്ല' എന്ന് സ്വയം പറയുക. ആത്മഹത്യാപരമായ മാനസികാവസ്ഥ പലപ്പോഴും തീവ്രമാണെങ്കിലും അതെപ്പോഴും താല്‍ക്കാലികമായിരിക്കും. അത്തരം ചിന്തകള്‍ എത്ര കഠിനമാണെങ്കിലും അത് കടന്നുപോകുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും.

സഹായം തേടാന്‍ മടിവേണ്ട: ഈ ചിന്തകളുടെ മുഴുവന്‍ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല. ഒരു മാനസികാരോഗ്യ കൗണ്‍സിലിംഗ് ഹെല്‍പ്ലൈനിലേക്ക് വിളിക്കുക. സര്‍ക്കാരും എന്‍.ജി.ഒകളും പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ തെറാപ്പിസ്റ്റിനെയോ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.

പ്രൊഫഷണല്‍ സഹായം തേടുക: ദീര്‍ഘകാല പ്രതിരോധത്തിന്റെ പ്രധാന ഘടകമാണിത്. കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി) അല്ലെങ്കില്‍ ഡയലക്റ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി (ഡിബിടി) പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ ആ വേദനാജനകമായ ചിന്താരീതികളെ മാറ്റിയെഴുതാന്‍ തെറാപ്പിസ്റ്റുകള്‍ക്ക് കഴിയും. ഇത്തരം ചിന്തകള്‍ക്ക് കാരണമാകുന്ന അടിസ്ഥാന സാഹചര്യങ്ങളെ ലഘൂകരിക്കാന്‍ മരുന്നുകള്‍ക്ക് കഴിയുമോ എന്ന് നിര്‍ണ്ണയിക്കാന്‍ സൈക്യാട്രിസ്റ്റുകളുടെ സഹായവും തേടാവുന്നതാണ്.

ഈ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍, എല്ലാ വേദനകളും താല്‍ക്കാലികമാണ് എന്ന് നാമെല്ലാവരും മനസ്സിലാക്കണം. എന്നാല്‍ അകാരണമായുണ്ടാകുന്ന ഏതൊരു നഷ്ടവും ശാശ്വതമാണെന്ന് ഓര്‍മ്മിക്കുകയും വേണം.

തയ്യാറാക്കിയത് : ദിവ്യ കൃഷ്ണ, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ആന്‍ഡ് ബിഹേവിയര്‍ അനലിസ്‌ററ്, പ്രയത്‌ന, കൊച്ചി.

Read more topics: # ആത്മഹത്യാ
suicide cause article

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES