ആറ് വര്‍ഷമായി കാണാതിരുന്ന യുവാവ് മരിച്ചു എന്ന വാര്‍ത്ത അവനെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് തീരാനോവായി മാറിയിരിക്കുകയാണ്. ബ്രൗണ്‍ഷുഗര്‍ ഇഞ്ചക്ഷന്‍ എടുത്തതിനെ തുടര്‍ന്നാണ് വിജില്‍ മരിച്ചത് എന്നാണ് കൂട്ടുകാര്‍ പറയുന്നത്. ശേഷം ഇവര്‍ തന്നെ മൃതദേഹത്തില്‍ കല്ല് കെട്ടി വെള്ളത്തില്‍ താഴ്ത്തി. കുറച്ച് നാളുകള്‍ക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് അസ്ഥികള്‍ എടുത്ത് കര്‍മ്മം ചെയ്തു എന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിജില്‍ കാണാതായ അന്ന് മുതല്‍ വിജിലിന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ മൂന്ന് പേരുടെ അടുത്തും നിരവധി വട്ടം ചോദിച്ചാണ്. അപ്പോള്‍ എല്ലാം അവരുടെ മറുപടി തീവണ്ടിയില്‍ കയറി പോയി എന്നായിരുന്നു.
ആ മറുപടി വിജിലിന്റെ മാതാപിതാക്കള്‍ക്ക് ഒരു പ്രതീക്ഷയായിരുന്നു. കാണാതായ തന്റെ മകന്‍ തിരികെ എത്തുമെന്ന് അവര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ തീരാ ദുഃഖത്തിലാക്കുന്ന വാര്‍ത്തയാണ് സ്വന്തം മകന്‍ മരിച്ചുവെന്ന വാര്‍ത്ത. ആറുവര്‍ഷംമുന്‍പ് വീട്ടില്‍നിന്ന് സുഹൃത്തുക്കളോടൊപ്പം പോയ വിജിലിന്റെ തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടായത് 'മിസിങ്' കേസ് 'മര്‍ഡര്‍' കേസുപോലെ അന്വേഷിച്ചതുകൊണ്ടാണ്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി തുമ്പിലാതെയുള്ള 'കാണ്മാനില്ല' കേസുകളെല്ലാം പുനരന്വേഷിക്കണമെന്ന സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്റെ കര്‍ശനനിര്‍ദേശവും ആഴ്ചതോറുമുള്ള അവലോകനവുമാണ് നിര്‍ണായകമായത്.
വിജില്‍ നാടുവിട്ടെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും കരുതിയിരുന്നവര്‍ക്കിടയിലേക്ക് വീണ്ടും എലത്തൂര്‍ പോലീസ് ഇറങ്ങി സജീവ അന്വേഷണം ആരംഭിച്ചു. കാണാതാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും വീണ്ടും ചോദ്യംചെയ്തു. ഇതിലാണ് നിര്‍ണായക വിവരം ലഭിച്ചത്. കുറ്റബോധത്താല്‍ വിഷമിച്ചിരുന്ന ഒരാള്‍ അന്നുനടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി. പ്രതികളെ വെവ്വേറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിലൂടെ ഇത് സ്ഥിരീകരിച്ചു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വൈശാഖും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
2019 മാര്‍ച്ച് 17-ന് ഉച്ചതിരിഞ്ഞാണ് സംഭവം. വീട്ടില്‍നിന്ന് ബൈക്കില്‍ സുഹൃത്തുക്കളുടെ അടുത്തേക്കുപോയതാണ് വിജില്‍. സരോവരത്തെ പറമ്പില്‍വെച്ച്, ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്ന വിജില്‍ അത് വലിച്ചു. മറ്റുമൂന്നുപേര്‍ അത് ഇഞ്ചക്ഷനായാണ് ഉപയോഗിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണര്‍ന്നില്ല. അവിടെത്തന്നെ കിടത്തി മറ്റുള്ളവര്‍ പോയി. രാത്രി തിരിച്ചുവന്നപ്പോഴും അതേപോലെ കിടക്കുന്നതുകണ്ടതോടെ മരിച്ചെന്ന് കൂട്ടുകാര്‍ക്ക് വ്യക്തമായി. കുറ്റിക്കാട്ടിലേക്ക് മൃതദേഹം മാറ്റിക്കിടത്തിയശേഷം വിജിലിന്റെ ബൈക്കും മൊബൈലും എടുത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചു. പിന്നേറ്റുവന്ന് മൃതദേഹം വെള്ളത്തിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ല് കയറ്റിവെച്ചു. എട്ടുദിവസംകഴിഞ്ഞ് നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നതുകണ്ടു. തുടര്‍ന്ന്, ഭാരമേറിയ കരിങ്കല്ലുകൂടി ശരീരത്തിലേക്ക് കയറ്റിവെച്ച് പൂര്‍ണമായി വെള്ളത്തിനടിയിലാക്കി.
2019 മാര്‍ച്ച് 17 മുതലാണ് വിജിലിനെ കാണാതായതെങ്കിലും വീട്ടുകാര്‍ പരാതി നല്‍കിയത് ഏപ്രില്‍ ഏഴിനുമാത്രമാണ്. ഇത്രയേറെ വൈകിയതിന്റെ പ്രധാനകാരണം വിജില്‍ നാടുവിട്ടതാണെന്ന പ്രചാരണമായിരുന്നു. മുന്‍പ് നാടുവിട്ട് മുംബൈയില്‍ പോയിരുന്നെന്നും കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചുവന്നതെന്നുമുള്ളതാണ് ഈ പ്രചാരണത്തിന് കരുത്തേകിയത്. വിജില്‍ തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും അവിടെ വിവാഹം കഴിച്ചെന്നുമെല്ലാമുള്ള പ്രചാരണം ഈ സുഹൃത്തുക്കള്‍തന്നെ നടത്തിയിരുന്നു.''എന്നെങ്കിലും അവന്‍ വരുമെന്നായിരുന്നു പ്രതീക്ഷ... ഓരോ നേരത്തെ ഭക്ഷണവും കരുതി അവനായി കാത്തിരുന്നു. ആ പ്രതീക്ഷ നഷ്ടമായി''-ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ വേലത്തി പടിക്കല്‍ വിജില്‍ മരിച്ചതറിഞ്ഞതോടെ പിതാവ് വിജയന്റെ വാക്കുകളാണിത്.മുറുനാട്ടില്‍ വിവാഹംകഴിച്ച് ജീവിക്കുന്നുണ്ടാവുമെന്ന വിശ്വാസത്തിലായിരുന്നു ഇത്രയുംനാള്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്.
വിജയന്റെയും വസന്തയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായിരുന്നു വിജില്‍. വീട്ടിലെ എല്ലാവര്‍ക്കും വളരെ പ്രിയങ്കരന്‍. സംഭവദിവസം വീട്ടില്‍ നിന്നും പോകുമ്പോള്‍ ''ഉടന്‍ തന്നെ തിരിച്ചു വരാം'' എന്നായിരുന്നു അമ്മയോട് പറഞ്ഞത്. ആ വാക്കില്‍ വിശ്വസിച്ച അമ്മയും അച്ഛനും വൈകുന്നേരം വരെ മകന്റെ വരവിനായി കാത്തിരുന്നു. ആ കാത്തിരിപ്പ് നീണ്ടത് ആറ് വര്‍ഷം.