തെന്നിന്ത്യയുടെ പ്രിയ താരമായ ചിയാൻ വിക്രം മലയാളികളുടെയും സൂപ്പർ താരമാണ്. മലയാള സിനിമയിൽ താരം ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചില ഓർമ്മകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1993-ല്‍ ജോഷി സംവിധാനം ചെയ്ത ധ്രുവം ചിത്രീകരണ സമയത്തെ തിരുവന്തപുരത്തെ ഓര്‍മകളാണ് താരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചു നടന്ന പൊന്നിയിന്‍ സെല്‍വന്റെ കേരള ലോഞ്ചിലാണ് താരം മനസ് തുറന്നത്.
ധ്രുവം സിനിമയില്‍ ചെറിയ റോള്‍ ചെയ്യാനായി തിരുവനന്തപുരത്ത് വന്നു. ഒരു ചെറിയ ലോഡ്ജിലായിരുന്നു താമസിച്ചത്. ഇന്ന് താമസിക്കുന്നത് അതിനേക്കാള്‍ സൗകര്യമുള്ള ഹോട്ടലിലാണ്. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്. ഭാര്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചുകൊടുത്തു, വിക്രം പറഞ്ഞു.
തിരുവനന്തപുരം എന്നും എനിക്ക് വലിയ ഓര്‍മ്മകളാണ്. ഒരു തമിഴ് മാസികയില്‍ വന്ന ചിത്രം കണ്ടാണ് ജോഷി സാര്‍ എന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് തിരുവനന്തപുരത്ത്. പ്രഭാതങ്ങളില്‍ എം ജി റോഡിലൂടെ നടക്കാന്‍ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരന്‍ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞ് വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത് ഓര്‍മയുണ്ട്. മലയാളത്തില്‍ അങ്ങനെ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകള്‍ക്ക് മലയാളികള്‍ നല്‍കുന്ന സ്വീകരണത്തിനും തരുന്ന സ്‌നേഹത്തിനും നന്ദിയുണ്ട്. വിക്രം എന്ന് നിങ്ങള്‍ വിളിക്കുമ്ബോള്‍ വലിയ സന്തോഷമാണ്, താരം കൂട്ടിച്ചേര്‍ത്തു.