മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ട് മലയാള സിനിമയിലെ പല നടിമാര്‍ക്കും അനുഗ്രഹമായി മാറിയ താരമാണ് അവര്‍. ശോഭന, ഉര്‍വശി മുതലിങ്ങോട്ട് നിരവധി നടിമാരുടെ സൂപ്പര്‍ഹിറ്റായ പല കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. നിരവധി പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞിടെ ഫ്ളവേഴ്സിന്റെ ഒരു കോടി എന്ന പരിപാടിയില്‍ തന്റെ നൊമ്പരപ്പെടുത്തുന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രോഗിയായി ചികിത്സയ്ക്ക് ഒന്നും പണമില്ലാതെ കഴിഞ്ഞിരുന്ന അമ്മ തന്നെ വില്‍ക്കാന്‍ നോക്കിയിട്ടുണ്ടെന്നും അവരുടെ അടുത്ത് നിന്ന് താന്‍ ഇറങ്ങി ഓടുകയാണ് ഉണ്ടായതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. കുടുംബത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സ്‌കൂളില്‍ വിടാതെ ജോലിക്ക് വിട്ടതും ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ.
'അന്ന് എല്ലാ അമ്മമാരുടെയും ചിന്ത ആണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം പെണ്‍കുട്ടികള്‍ക്ക് വേണ്ട എന്നാണല്ലോ. പെണ്‍കുട്ടികള്‍ നാളെ കല്യാണം കഴിച്ച് പോകാനുള്ളവര്‍ ആണല്ലോ. കല്യാണം കഴിച്ച് പോകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസവും വേണ്ട. വിവാഹ ജീവിതവും വിദ്യാഭ്യാസവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ചിന്ത.
'ഞാന്‍ സ്റ്റിച്ചിംഗ് സെന്ററില്‍ ജോലിക്ക് പോയിട്ടുണ്ട്. ബ്ലൗസിന്റെ ഹുക്ക് പിടിപ്പിക്കാന്‍. ഇപ്പോള്‍ എന്റെ വീട്ടില്‍ ഞാന്‍ ഹുക്കൊക്കെ നന്നായി പിടിപ്പിക്കുന്നത് അന്ന് പഠിച്ചത് കൊണ്ടാണ്. ഒരു ദിവസം പത്ത് രൂപയാണ് കിട്ടുക. അന്ന് പ്ലാസ്റ്റിക് വയര്‍ കൊണ്ട് കസേര ഉണ്ടാക്കുന്ന പരിപാടിയുണ്ട്. ആ പണിയ്ക്ക് ഒക്കെ പോയിട്ടുണ്ട്. 50 രൂപ വാടക കൊടുക്കാനും കഞ്ഞി കുടിക്കാനുമുള്ളത് അതില്‍ നിന്ന് കിട്ടും,'
'അങ്ങനെ ഇരുന്നപ്പോഴാണ് അമ്മയ്ക്ക് രോഗം വീണ്ടും സീരിയസ് ആയത്. അമ്മ വീണ്ടും ആശുപത്രിയില്‍ ആയി. ഞാനും ചേട്ടനും പിന്നെ കോയമ്പത്തൂര്‍ ആയിരുന്ന ചേച്ചിയും വന്നു. അങ്ങനെ ചേച്ചി ജോലിക്ക് ഒക്കെ പോകാന്‍ തുടങ്ങി എന്നെ സ്‌കൂളില്‍ അയച്ചു. മദ്രാസിലെ ഒരു ഹോട്ടലിന്റെ ഉടമായണ് ഞങ്ങളുടെ സ്‌പോണ്‍സര്‍ഷിപ് എടുത്ത് പഠിക്കാന്‍ വിട്ടത്.
പിള്ളേരെ ഇങ്ങനെ സ്‌കൂളില്‍ വിടാതെ നിര്‍ത്തുന്നത് എന്തിനാ ഞാന്‍ ഫീസ് കൊടുത്തോളം എന്ന് പറഞ്ഞ് അയച്ചതാണ്,' 'പക്ഷെ വീണ്ടും എന്റെ പഠിത്തം മുടങ്ങി. ആശുപത്രിയില്‍ ഭക്ഷണം ഒക്കെ കൊണ്ടുപോയി കൊടുക്കണ്ടേ. ഉണ്ണി ഏട്ടന്‍ സ്‌കൂളില്‍ പോകും ഞാന്‍ രാവിലെ ഭക്ഷണം ഉണ്ടാക്കി ആശുപത്രിയില്‍ പോകും. അമ്മ രണ്ടു മൂന്ന് മാസത്തോളം അങ്ങനെ ഹോസ്പിറ്റലില്‍ കിടന്നു മരിച്ചു,' ഭാഗ്യലക്ഷ്മി പറഞ്ഞു.
അമ്മ തന്നെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പോയതിനെ കുറിച്ചും ഭാഗ്യലക്ഷ്മി പറഞ്ഞു.'അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാന്‍ മകളും മകനും വന്നിരുന്നു. അന്ന് ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യില്‍ കൊടുത്തു. ഇവരോടൊപ്പം പൊയ്‌ക്കോളു എന്ന് പറഞ്ഞു.അമ്മ ഭാഗ്യലക്ഷ്മിയോട് അവസാനം സംസാരിച്ചത് എന്താണെന്ന ചോദ്യത്തിന് അമ്മ തന്നെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പോയതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. '
'അമ്മ എന്നെ കൊടുത്തു, ആര്‍ക്കോ കൊടുത്തു. ഞാന്‍ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാല്‍ ഞാന്‍ രക്ഷപ്പെടുമെന്ന് ഓര്‍ത്ത് കാണും. എന്നോട് ഒന്നും പറഞ്ഞില്ല.ഉണ്ണിയെ കൊടുക്കാന്‍ പറ്റില്ല അവന് ഫിക്‌സുണ്ട്. ചേച്ചിക്ക് അത്യാവശ്യം പ്രായമായി. അപ്പോള്‍ എന്നെ പിടിച്ച് കൊടുത്തു. അവര്‍ക്ക് മക്കള്‍ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാന്‍ അവിടെന്ന് കയ്യും വിടീപ്പിച്ച് ഓടി. ആ ഓട്ടം ചെന്ന് നിന്നാണ് മദ്രാസ് സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ മുന്നിലാണ്. അന്ന് ഒരു പാലത്തിന്റെ മുകളിലൂടെയാണ് ഞാന്‍ ഓടിയത്. ഈയിടെ ഞാന്‍ അതിന്റെ മുകളിലൂടെ ഒന്ന് നടന്നു,' ഭാഗ്യലക്ഷ്മി പറഞ്ഞു.