രണ്ടുദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും പങ്കെടുത്ത വേദിയിൽ മോഹൻലാൽ ആരാധകരുടെ ആർപ്പുവിളി സമൂഹമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു. മുഖ്യമന്ത്രി വേദിയിൽ വച്ചുതന്നെ നടത്തിയ പരാമർശങ്ങളാണ് പലരും ഏറ്റെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബഹുമാനം നൽകാതെയുള്ള ഫാൻസിന്റെ ഇൗ പെരുമാറ്റം ശരിയായില്ല എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കാര്യം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം...
ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു.ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട്. അതിന് നന്ദിയും പറയുന്നു.എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും.