നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായ് വേഷമിടുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രം 'ഷക്കീല നോട്ട് എ പോൺ സ്റ്റാറിൽ ഷക്കീല 16-ാം വയസിൽ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പറയുന്നത്.
ഷക്കീല അഭിനയിച്ച സിനിമകൾ വച്ചാണ് അവർ ഇപ്പോഴും വിലയിരുത്തപ്പെടുന്നത് എന്നും എന്നാൽ ഷക്കീല ഒരു പ്രതിഭാസമാണെന്നും റിച്ച പറഞ്ഞു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിച്ച ഷക്കീലയെ കുറിച്ചും സിനിമയെ കുറിച്ചും തുറന്നു പറഞ്ഞത്. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച പറഞ്ഞു.
റിച്ചയുടെ വാക്കുകൾ-
തെന്നിന്ത്യയിലെ പല ആളുകളും ഷക്കീലയെ, അവർ അഭിനയിച്ച മുൻ സിനിമകൾ കണ്ടാണ് വിലയിരുത്തുന്നത്. എന്നാൽ അവർ പ്രതിഭാസമായാണ് എനിക്ക് തോന്നുന്നത്. സാധാരണക്കാരിയായ പെൺകുട്ടി അശ്ലീല ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തുക, അവർ പിന്നീട് സൂപ്പർസ്റ്റാറുകൾക്കുപോലും ഭീഷണിയാകുക. അഭിനയിച്ച ചിത്രങ്ങളിലൂടെ ലഭിച്ച വിളിപ്പേരുകളെയും സ്വകാര്യ ജീവിതത്തിൽ അവർ നേരിട്ട വെല്ലുവിളികളെയും അവർ അതിജീവിച്ചതങ്ങനെയാകും. ഇതൊക്കെയാണ് ഞാൻ ഷക്കീലയെക്കുറിച്ച് ചിന്തിച്ചത്.
കുടുംബത്തെ മുഴുവൻ ഒറ്റയ്ക്ക് സഹായിച്ച അവർക്ക് പിന്നീട് എന്തു സംഭവിച്ചു. കുടുംബത്തിൽ നിന്നുണ്ടായ പിന്തുണ എങ്ങനെയായിരുന്നു. ആരായിരുന്നു അവൾക്ക് തുണയായിരുന്നത്. ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തിൽ കഷ്ടത അനുഭവിച്ച നിമിഷങ്ങളിൽ എല്ലാവരും പൈസ മാത്രം അവർ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു.
സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. ഭ്രഷ്ട് കൽപിച്ച നടിയെന്ന വിശേഷണമാണ് സമൂഹം ഷക്കീലയ്ക്ക് ചാർത്തി നൽകിയത്. അന്നത്തിനു വേണ്ടി മാത്രം തങ്ങൾക്ക് സഹായകമാകുന്ന ഒരാളായാണ് കുടുംബവും ഷക്കീലയെ കണ്ടത്. എന്നാൽ വ്യക്തി എന്ന നിലയിൽ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവർക്ക് ആരുമില്ലായിരുന്നു. ഇതാണ് ഷക്കീലയുടെ കഥ.