വില്ലനായും സ്വഭാവ നടനായും എല്ലാം സിനിമകളിലും സീരിയലുകളിലും എല്ലാം അഭിനയിച്ചിട്ടുള്ള ഇ എ രാജേന്ദ്രന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയമോ കളങ്കമോ ഇല്ലാത്ത മനുഷ്യനായിരുന്നു. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാതിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ജീവിത കഥ അദ്ദേഹത്തിന്റെ മരണ ശേഷമാണ് കൂടുതല്‍ പേര്‍ അറിയുന്നത്. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ അദ്ദേഹം സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു.
അങ്ങനെയാണ് മുതിര്‍ന്നപ്പോള്‍ അഭിനയം പഠിക്കാന്‍ ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്. ഒന്നാം റാങ്കോടെ അവിടെ നിന്നും ബിരുദം നേടി പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സിനും ചേര്‍ന്നു. ആ പഠനത്തിനു ശേഷം കൂട്ടുകാരനായ അധ്യാപകനെ കാണുവാന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് എത്തിയപ്പോഴാണ് ആദ്യമായി സന്ധ്യയെ കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ രാജേന്ദ്രന്റെ മനസ് കീഴടക്കിയിരുന്നു സന്ധ്യ.
ഇ.എ. രാജേന്ദ്രന്‍ ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അവസാനകാലത്ത് നടത്തിയ അഭിമുഖവും വീണ്ടും ചര്‍ച്ചയാകുകയാണ്. അവസാന കാലങ്ങളില്‍ തീര്‍ത്തും ക്ഷീണിതനായായിരുന്നു അദ്ദേഹം കാണപ്പെട്ടിരുന്നത്. ഷുഗര്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം ഭാരം കുറച്ചതായിരുന്നു പെട്ടന്നുള്ള രൂപമാറ്റത്തിന്റെ കാരണം.
ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ഊഹാപോഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് രാജേന്ദ്രനും ഭാര്യ സന്ധ്യയും അന്നു പറയുകയുണ്ടായി.ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോക്?ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. എന്റെ മകന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ക്കൊരു നിര്‍മാണക്കമ്പനി ഉണ്ട്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. എനിക്കെന്തിനാണ് 'അമ്മ'യില്‍ നിന്നു പെന്‍ഷനെന്നും അദ്ദേഹം ചോദിച്ചിരുന്നു.
'അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ എത്തിയ ഇ.എ.രാജേന്ദ്രന്റെ വിഡിയോ വൈറലായിരുന്നു. മെലിഞ്ഞ് ക്ഷീണിതനായാണ് വിഡിയോയില്‍ രാജേന്ദ്രന്‍ കാണപ്പെട്ടത്. പിന്നാലെ താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി പേരാണ് അന്വേഷണവുമായി രംഗത്തെത്തിയത്. അതിനിടക്ക് 'അമ്മ'യില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയതാണെന്നുള്ള പരിഹാസ കമന്റുകളും വന്നിരുന്നു.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്താണ് രാജേന്ദ്രനും സന്ധ്യയും ആദ്യയമായി കണ്ട് മുട്ടിയത്.. 'ഇത് സന്ധ്യ, ഒ മാധവന്റെ മകളാണ്,' എന്നു പറഞ്ഞ് സന്ധ്യയെ പരിചയപ്പെടുത്തിയപ്പോള്‍ പരമ പുച്ഛമായിരുന്നു രാജേന്ദ്രന്റെ മുഖത്ത്.പിന്നീട് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് സന്ധ്യയ്ക്ക് ഒരു കത്തുവന്നത്. ആകെ മൂന്നു വരിയേ ഉള്ളൂ, പക്ഷേ സ്വന്തം ലെറ്റര്‍ പാഡിലാണ് കത്ത് വന്നിരിക്കുന്നത്. അന്ന് സ്വന്തം ലെറ്റര്‍ പാഡുള്ളതൊക്കെ വലിയ കാര്യമാണ്. 'സിനിമ നടി ശോഭ മരിച്ചതിനു ശേഷം മലയാള സിനിമ കാത്തിരിക്കുകയാണ് നല്ലൊരു നായികയെ, നിങ്ങളില്‍ അതു ഞാന്‍ കാണുന്നു, നിങ്ങളുടെ കണ്ണുകള്‍ മനോഹരമാണ്,' അതായിരുന്നു കത്തിലെ വാചകം. എന്നിട്ട് അവസാനമൊരു നിര്‍ദ്ദേശവും, 'പുരികം അധികം പ്ലക്ക് ചെയ്യരുത്'. അവസാനത്തെ ആ വരി കൂടി വായിച്ചപ്പോള്‍ കണ്ണുകള്‍ മനോഹരമാണെന്ന് പറഞ്ഞതിന്റെ എഫക്ട് പോയി.
ഡല്‍ഹിയില്‍ പോയി നാടകം പഠിച്ചയാള്‍, സിനിമയിലെ നായകന്‍, സുമുഖന്‍ എന്നീ നിലകളില്‍ രാജേന്ദ്രനോട് സന്ധ്യയ്ക്കും ആരാധന തോന്നിയിരുന്നെങ്കിലും കത്തിലെ ആ അവസാനവരികള്‍ കാരണം സന്ധ്യ മറുപടി അയച്ചില്ല, ആളൊരു മറുപടി അര്‍ഹിക്കുന്നില്ലെന്നു തോന്നി.
അങ്ങനെ മൂന്നുവര്‍ഷം കഴിഞ്ഞു. കോഴ്സ് പൂര്‍ത്തിയാക്കി വീട്ടില്‍ വന്നപ്പോള്‍ റഷ്യയില്‍ ഉപരിപഠനത്തിനു പോവണം എന്നായിരുന്നു ആഗ്രഹം. സോവിയറ്റ് കള്‍ച്ചറല്‍ സെന്ററുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അഞ്ചു വര്‍ഷമാണ് കോഴ്സ്. അതില്‍ രണ്ടു വര്‍ഷം റഷ്യന്‍ ഭാഷ പഠിക്കാനും മൂന്നുവര്‍ഷം പോസ്റ്റ് ഗ്രാജുവേഷനും. അത്രയും വര്‍ഷം അവിടെ നിന്ന് തിരിച്ചുവന്ന് പിന്നീട് കല്യാണം നോക്കുമ്പോഴേക്കും പ്രായം കൂടിപ്പോവുമോ എന്ന് അച്ഛന് ആശങ്കയായി. വിവാഹം കഴിഞ്ഞ് പൊയ്കോളൂ എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ വിവാഹാലോചനകള്‍ തുടങ്ങി. അങ്ങനെ ഒരുനാള്‍ പഴയ പുസ്തകങ്ങള്‍ അടുക്കിപ്പെറുക്കുന്നതിനിടയിലാണ് രാജേന്ദ്രന്റെ ആ പഴയ കത്ത് വീണ്ടും കണ്ണിലുടക്കിയത്. ജീവിതം ഒരു വഴിത്തിരിവില്‍ നില്‍ക്കുമ്പോള്‍ ഈ കത്ത് വീണ്ടും കയ്യിലുടക്കിയത് എന്തോ ഒരു നിയോഗം പോലെയാണ് തോന്നിയത്. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി എഴുതി.
'പഠനം കഴിഞ്ഞ് വീട്ടിലെത്തി, കല്യാണാലോചനകളുമായി നില്‍ക്കുകയാണ്'. കത്ത് കിട്ടേണ്ട താമസം മറുപടിയും വന്നു. നാടകം പഠിച്ചയാള്‍ എന്നു പറഞ്ഞപ്പോള്‍ അച്ഛനും ആ ബന്ധത്തിന് പ്രശ്നമില്ലായിരുന്നു. വീട്ടുകാരൊക്കെ ചേര്‍ന്ന് പെട്ടെന്ന് തന്നെ വിവാഹം നടത്തി. പക്ഷേ റഷ്യയിലേക്കുള്ള യാത്ര മാത്രം നടന്നില്ല, ആ സമയത്താണ് കല്യാണത്തിനു മുന്‍പെ എഴുതിയ ടെസ്റ്റിന്റെ റിസല്‍റ്റ് വന്നത്. ദൂരദര്‍ശനില്‍ ജോലി കിട്ടി. പിന്നീട് ഗര്‍ഭിണിയായി, തിരുവനന്തപുരത്ത് പോയിവരുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോള്‍ ദൂരദര്‍ശനിലെ ജോലി ഉപേക്ഷിക്കുകയും അച്ഛനു സുഖമില്ലാതെയായപ്പോള്‍ നാടക ട്രൂപ്പ് രാജേന്ദ്രനും സന്ധ്യയും ഏറ്റെടുക്കുകയും ആയിരുന്നു. ഒപ്പം ടെലിവിഷന്‍ പ്രോഗ്രാമുകളിലേക്കും ശ്രദ്ധ തിരിച്ചു. പിന്നാലെ ഏകമകന്‍ ദിവ്യദര്‍ശനും സിനിമയിലെത്തി. മരുമകള്‍ അശ്വതി, പേരക്കുട്ടി ദയ.