Latest News

എന്റെ കണ്‍മുന്നിലാണ് പ്രവീണ്‍ പിടഞ്ഞ് വീണത്; ഒന്ന് പിടിക്കാനോ തടയാനോ എനിക്ക് കഴിഞ്ഞില്ല; അവന്‍ ഇങ്ങനെ ഒരു ക്രൂരത ചെയ്യുമെന്ന് കരുതിയില്ല; സുഹൃത്ത് കണ്‍മുന്നില്‍ മരിക്കുന്നത് കണ്ട് സുരേന്ദ്രന്‍; ഇപ്പോഴും ഞെട്ടലില്‍

Malayalilife
എന്റെ കണ്‍മുന്നിലാണ് പ്രവീണ്‍ പിടഞ്ഞ് വീണത്; ഒന്ന് പിടിക്കാനോ തടയാനോ എനിക്ക് കഴിഞ്ഞില്ല; അവന്‍ ഇങ്ങനെ ഒരു ക്രൂരത ചെയ്യുമെന്ന് കരുതിയില്ല; സുഹൃത്ത് കണ്‍മുന്നില്‍ മരിക്കുന്നത് കണ്ട് സുരേന്ദ്രന്‍; ഇപ്പോഴും ഞെട്ടലില്‍

മഞ്ചേരിയിലെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു കൊലപാതകം അരങ്ങേറിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് രാവിലെ തന്നെ ആ കൊലപാതകം നടന്നത്. പ്രവീണിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേന്ദ്രന്‍ ആ സംഭവം നേരിട്ട് കണ്ടവരില്‍ ഒരാളാണ്. കണ്‍മുന്നില്‍ വച്ച് തന്നെ സുഹൃത്തിനെ കൊലപ്പെടുത്തുന്നത് കണ്ടെങ്കിലും, അന്ന് ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഭയവും അപ്രതീക്ഷിതത്വവും കൊണ്ട് അദ്ദേഹം നിശ്ചലനായി. സുഹൃത്തിന്റെ ജീവന്‍ പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ആ നിമിഷം ഇന്നും സുരേന്ദ്രനെ വേട്ടയാടുകയാണ്. ആ ദൃശ്യം മനസ്സില്‍ നിന്നും മായാതെ, അതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹം ഇപ്പോഴും പൂര്‍ണമായി മോചിതനായിട്ടില്ല.

മഞ്ചേരിയിലെ ജനങ്ങള്‍ക്കിടയിലും ഈ സംഭവം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആ പ്രദേശം മുഴുവന്‍ ഭയവും ദുഃഖവും നിറഞ്ഞ അന്തരീക്ഷത്തിലാണ്. എല്ലാവരും പ്രവീണിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഓന്‍ കാടുവെട്ടുന്ന യന്ത്രം എടുത്ത് പ്രവീണിന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഞ്ഞ് വീശി. ആ കാഴ്ച കണ്‍മുന്നില്‍ കണ്ട സുഹൃത്ത് സുരേന്ദ്രന്‍ ഇന്നും ഞെട്ടലിലാണ്. ''എന്റെ മുന്നിലാണ് പ്രവീണ്‍ വീണത്. എന്തെങ്കിലും ചെയ്യാമെന്നുണ്ടായിരുന്നു, പക്ഷേ എല്ലാം അത്ര പെട്ടെന്ന് സംഭവിച്ചു. ഓന്‍ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല...''  കണ്ണീരോടെ സുരേന്ദ്രന്‍ പറയുന്നു. എളങ്കൂര്‍ ചാരങ്കാവില്‍ നടന്ന ഈ ഭീകര കൊലപാതകം കാണാതെവരില്ലാത്ത ക്രൂരതയായിരുന്നു.

ജോലിക്കു പോകാന്‍, സ്‌കൂട്ടര്‍ അങ്ങാടിക്കു സമീപം റോഡരികില്‍ നിര്‍ത്തി പ്രവീണിനെ കാത്തുനില്‍ക്കുകയായിരുന്നു. പ്രവീണ്‍ വന്നിട്ടു വേണം വെട്ടിക്കാട്ടിരിയിലേക്ക് കാടുവെട്ടാന്‍ പോകാന്‍. മണിക്കൂറിനാണ് കൂലി. ഏഴിന് അവിടെയെത്തി പണി തുടങ്ങണം. അവിടെ നില്‍ക്കുകയായിരുന്ന മൊയ്തീനോട് മഞ്ചേരിയിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അല്ലെന്നു മറുപടി പറഞ്ഞു. മൊയ്തീനെ നേരത്തേ അറിയാം. എന്നോട് യന്ത്രം തരുമോ എന്നു ചോദിച്ചു. സമയമില്ലെന്നു പറഞ്ഞു. പെട്ടെന്ന് തരാം എന്നായി. ഷെഡിനു സമീപത്തെ കാട് ഒന്നു വീശട്ടെ എന്നു പറഞ്ഞു. സ്‌കൂട്ടറില്‍ വച്ച യന്ത്രം എടുത്ത് മൊയ്തീന്‍ സ്റ്റാര്‍ട്ട് ചെയ്തു.

ഈ സമയം പ്രവീണ്‍ സ്ഥലത്തെത്തി. കാടുവെട്ടുന്നതിനു പകരം യന്ത്രം റേസ് ആക്കി പ്രവീണിന്റെ കഴുത്തിന്റെ പിറകിലൂടെ മൊയ്തീന്‍ വീശി. ബൈക്കില്‍നിന്നു പിന്നിലേക്കു പ്രവീണ്‍ മലര്‍ന്നുവീണു. തടയാനോ എന്തെങ്കിലും പറയാനോ സാവകാശം ലഭിച്ചില്ല. അതിനു മുന്‍പേ എല്ലാം സംഭവിച്ചിരുന്നു. മൊയ്തീന്‍ യന്ത്രം നിലത്തിട്ട്, ഒരാളെക്കൂടി വക വരുത്താന്‍ ഉണ്ടെന്നു പറഞ്ഞു നടന്നുനീങ്ങി. മൊയ്തീനും പ്രവീണും തമ്മില്‍ നേരത്തേ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നറിയില്ല. കഴിഞ്ഞ ദിവസം മുതലാണ് പ്രവീണിന്റെ കൂടെ ഞാന്‍ ജോലിക്കു പോകാന്‍ തുടങ്ങിയത്. മറ്റൊരാളുടെ യന്ത്രം വായ്പ വാങ്ങിയാണ് ജോലിക്ക് ഇറങ്ങിയത്. 

ചാരങ്കാവില്‍ പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കൊന്നത് അതിക്രൂരമായി. ആഴ്ന്നിറങ്ങിയ യന്ത്രത്തിന്റെ ബ്ലേഡ് കൊണ്ടു കഴുത്തിന്റെ നാഡീഞരമ്പുകള്‍ മുറിഞ്ഞു രക്തം ചീറ്റി. ചോര റോഡിലൂടെ ചാലിട്ടൊഴുകി. മനഃസാക്ഷി മരവിപ്പിച്ച കൊലപാതകത്തിന്റെ നടുക്കത്തില്‍നിന്ന് നാട് ഇനിയും മുക്തമായില്ല. എളങ്കൂര്‍ ചാരങ്കാവ് അങ്ങാടിക്കു സമീപം കഴിഞ്ഞ ദിവസം രാവിലെ 6.45ന് ആയിരുന്നു നാടിനെ നടുക്കിയ അരുംകൊല. പ്രവീണും ചാത്തങ്ങോട്ടുപുറം വീട്ടിക്കാപ്പറമ്പ് സുരേന്ദ്രനും ഒന്നിച്ചു കാടുവെട്ടാന്‍ പോകുന്നവരാണ്. അങ്ങാടിയിലെ ഷെഡിനു സമീപം സുരേന്ദ്രന്‍ പ്രവീണിനെ ജോലിക്കു പോകാന്‍ കാത്തുനില്‍ക്കുമ്പോള്‍ മൊയ്തീന്‍ സുരേന്ദ്രന്റെ യന്ത്രം കൈക്കലാക്കുകയും പ്രവീണിനു നേരെ വീശുകയുമായിരുന്നു.

പ്രവീണ്‍ സംഭവസ്ഥലത്തു മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഞായര്‍ രാത്രി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തൊഴില്‍ സംബന്ധിച്ച നിസ്സാര കാരണമാണ് കൊലയിലേക്കു നയിച്ചതെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കുമാകുന്നില്ല. നിര്‍ധന കുടുംബത്തിലെ അംഗമാണ് പ്രവീണ്‍. പിതാവ് മരിച്ചതോടെ പ്രവീണ്‍ ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

manjeri murder surendran praveen friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES