ഒരു അമ്മയും ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞും ഇന്ന് ജീവനോടെ ഇരിക്കുന്നത് ബാലുശ്ശേരി പൊലീസിന്റെ സമയോചിത ഇടപെടലിന്റെ കരുത്തുകൊണ്ടാണ്. മരണത്തെ നേരിട്ട് കാണാന്‍ തീരുമാനിച്ചിരുന്ന യുവതിയെ പൊലീസ് അവസാന നിമിഷം രക്ഷിച്ചില്ലായിരുന്നെങ്കില്‍ അവളുടെ ജീവിതം അവിടെത്തന്നെ അവസാനിക്കുമായിരുന്നു. കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുകയും അവളുടെ ജീവിതം ഇരുണ്ടു പോകുകയും ചെയ്യുമായിരുന്നുവല്ലോ. പോലീസ് എത്തിയത് മിനിറ്റുകള്‍ വൈകിയിരുന്നെങ്കില്‍ കഥയുടെ അന്ത്യം മറ്റൊന്നായേനെ. ജീവന്‍ കെടുത്താനുള്ള അവസാന ശ്രമം നടക്കുമ്പോഴാണ് പൊലീസിന്റെ സംഘം വീട്ടിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ് ഗോകുല്‍ രാജിന് പയ്യോളി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു സന്ദേശം ലഭിക്കുന്നു. ഫോണ്‍ സന്ദേശമാണ് ലഭിക്കുന്നത്. സന്ദേശം ഇങ്ങനെയായിരുന്നു. ബാലുശേരി സ്റ്റേഷനന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നായിരുന്നു സന്ദേശം. ആരാണ് ആ സ്ത്രീ, എവിടെയാണ് താമസം, എന്താണ് കാരണം ഒന്നും വ്യക്തമല്ല. പേര്, വിലാസം, മറ്റ് വിവരങ്ങള്‍ ഒന്നുമില്ലാതെ വന്ന സന്ദേശം കൊണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അലര്‍ട്ടായി. സമയം കളയാതെ ഉടന്‍ നടപടി തുടങ്ങേണ്ട സാഹചര്യം ഉണ്ടായി. സ്റ്റേഷനിലെ ഡ്യൂട്ടിലുള്ളവര്‍ തമ്മില്‍ വേഗത്തില്‍ ചര്‍ച്ച നടത്തി വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സ്ഥിരീകരണത്തിനായി പയ്യോളി പൊലീസ് സ്റ്റേഷനുമായി വീണ്ടും ബന്ധപ്പെടുകയും ലഭ്യമായ സൂചനകള്‍ ശേഖരിക്കുകയും ചെയ്തു. സ്ത്രീയുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് പൊലീസ് മനസിലാക്കി.
പയ്യോളി സ്റ്റേഷനില്‍ നിന്നും ഗോകുല്‍ രാജിന് ലഭിച്ചത് ആത്മഹത്യ ചെയ്യാന്‍ പോകുന്ന സ്ത്രീയുടെ നമ്പര്‍ മാത്രമായിരുന്നു. ഈ യുവതി തന്നെയാണ് പയ്യോളി പോലീസ് സേ്റ്റ്ഷനില്‍ മരിക്കാന്‍ പോകുന്ന വിവരം പറയുന്നത്. നമ്പര്‍ കിട്ടിയ ഉടന്‍ തന്നെ ഗോകുല്‍രാജ് ആ സ്ത്രീയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ഒട്ടും സമയം കളയാതെ സ്ത്രീയുടെ ഫോണിലേക്ക് ജിഡി ചാര്‍ജായിരുന്ന ഗോകുല്‍രാജ് ബന്ധപ്പെട്ടു. ആദ്യ ശ്രമത്തില്‍ തന്നെ ഫോണ്‍ എടുത്തു. മറുവശത്ത് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന സ്ത്രീ. അവളുടെ ശബ്ദത്തില്‍ ഭയം, വിഷാദം, നിരാശ എല്ലാം കേട്ടറിയാന്‍ കഴിഞ്ഞു. സംസാരിക്കാന്‍ പോലും താത്പര്യമില്ലാത്ത അവസ്ഥയിലായിരുന്നു യുവതി. ഫോണ്‍ വിളിയില്‍ ഗോകുല്‍രാജ് എത്ര ശ്രമിച്ചിട്ടും യുവതിയെ സമാധിനിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഫോണിലൂടെ നടന്ന സംഭാഷണത്തില്‍ നിന്നു കുടുംബ പ്രശ്നങ്ങളാണ് സ്ത്രീയെ ഇത്തരത്തില്‍ പ്രതികൂലമായ തീരുമാനത്തിലേക്ക് തള്ളിയതെന്ന് ഗോകുല്‍രാജ് മനസ്സിലാക്കി. വിഷാദവും നിരാശയും നിറഞ്ഞ അവളുടെ വാക്കുകള്‍ അവസ്ഥയുടെ ഗുരുതരം വ്യക്തമായിരുന്നു. ഉടന്‍ തന്നെ ഗോകുല്‍രാജ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. പി. ദിനേശിനെ അറിയിച്ചു. എസ്എച്ച്ഒ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്ത്രീയെ കണ്ടെത്താനും രക്ഷിക്കാനും വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചു. അദ്ദേഹവും സംഘവും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ലൊക്കേഷന്‍ മനസ്സിലാക്കി സ്ത്രീയുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. വീട് അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരുപാട് തവണ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലീസ് സംഘം വാതില്‍ ചവിട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. എന്നാല്‍ അകത്ത് കടന്ന പോലീസ് സംഘം കണ്ടത് മുറിയില്‍ തുണിയില്‍ തൂങ്ങിനില്‍ക്കുന്ന സ്ത്രീയെയാണ്. ഇവരുടെ ഒന്‍പതുമാസം മാത്രം പ്രായമുള്ള മകളും സമീപത്തുണ്ടായിരുന്നു.
തുണി അറുത്തുമാറ്റി സ്ത്രീയെ രക്ഷിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയെ സുരക്ഷിതമായി പിതാവിന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നു. ബാലുശ്ശേരി സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലാണ് ആ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.