Latest News

ജയ് ഭീം'സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതി; നടന്‍ സൂര്യയ്ക്ക് എതിരായ എഫ് ഐ ആര്‍ ഹൈക്കോടതി തള്ളി

Malayalilife
ജയ് ഭീം'സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതി; നടന്‍ സൂര്യയ്ക്ക് എതിരായ എഫ് ഐ ആര്‍ ഹൈക്കോടതി തള്ളി

ജയ് ഭീം എന്ന തമിഴ് സിനിമയില്‍ വണ്ണിയര്‍ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ സൂര്യ ശിവകുമാറിനും സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍രാജയ്ക്കും എതിരെ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എന്‍ സതീഷ്‌കുമാറാണ് എഫ്.ഐ.ആര്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. 

ജയ് ഭീം സിനിമയുടെ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍രാജ, നായകന്‍ സൂര്യ എന്നിവരെ പ്രതി ചേര്‍ത്ത് വെളാച്ചേരി പൊലീസ് ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് രുദ്ര വണ്ണിയാര്‍ സേന നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.നഗരത്തിലെ രുദ്ര വണ്ണിയര്‍ സേനയുടെ അഭിഭാഷകന്‍ കെ സന്തോഷാണ് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചത്. 

പിന്നീട് സിനിമാ നിര്‍മ്മാതാവിനും നടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ആവശ്യം. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നടന്‍ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു.

ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാര്‍ സമുദായക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ സ്റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ഒരു സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ചിത്രീകരണത്തിനിടയിലോ പോസ്റ്റ്- പ്രൊഡക്ഷന്‍ സമയത്തോ, കുറച്ച് നിമിഷങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടര്‍ ഫൂട്ടേജ് ശ്രദ്ധയില്‍പെട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.',

ഹൈക്കോടതി അഭിഭാഷകനായിരുന്ന ജസ്റ്റിസ് കെ ചന്ദ്രു നടത്തിയ കേസിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചതെന്ന് സൂര്യയും ജ്ഞാനവേല്‍രാജയും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ ആണ് കേസ് തള്ളിയത്.

ഒ.ടി.ടി പ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം ജാതി മത വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്,? ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം ചിത്രത്തെ തേടിയെത്തി.

Read more topics: # സൂര്യ,# ജയ് ഭീം
Madras HC quashes FIR against actor Suriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES